ഓർമച്ചിത്രമായി അച്ഛൻ; ചൈത്ര ചായവുമായി ‘ഉയരങ്ങളിലേക്ക്’
Mail This Article
ആലപ്പുഴ ∙ ചൈത്ര ചായം ചാലിക്കുന്നത് വീടുകൾക്കു നിറമേകാൻ മാത്രമല്ല, സ്വന്തം ജീവിതത്തിനും കൂടിയാണ്. പിതാവിന്റെ വേർപാടിനെത്തുടർന്ന് വരുമാനം നിലച്ച വീടിന്റെ മുഴുവൻ ഉത്തരവാദിത്തവും പെയിന്റ് പാട്ടയിൽ നിറച്ചാണ് ഇരുപത്തിയാറുകാരി കെ.ആർ.ചൈത്രമോൾ ‘ഉയരങ്ങളിലേക്കു കയറുന്നത്’.
കഴിഞ്ഞ ഓണത്തിന്റെ പിറ്റേന്നാണ് കലവൂർ കാട്ടൂർ കറുത്തകണ്ടം പറമ്പിൽ രാമചന്ദ്രൻ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചത്. രാമചന്ദ്രൻ മരിച്ച് മൂന്നാം ദിവസം ബാങ്കിൽ നിന്നു ജപ്തി നോട്ടിസ് എത്തി.
ലോട്ടറി മൊത്തവിൽപന ഏജൻസിയിൽ അക്കൗണ്ടന്റ് ജോലിയിൽ നിന്നു വായ്പ തിരിച്ചടവ് നടക്കാതെ വന്നതോടെയാണ് പെയിന്റിങ്ങിലേക്ക് എത്തുന്നത്. ഇതുവരെ 15ലധികം ഇടങ്ങളിൽ പെയിന്റ് ജോലി ചെയ്തു. അമ്മ യമുന, സഹോദരി ചിത്ര, സഹോദരൻ ചന്തു എന്നിവർ ഉൾപ്പെടുന്നതാണ് കുടുംബം.
ബിരുദപഠനം പൂർത്തിയാക്കിയ ചിത്രയുടെയും പോളിടെക്നിക്കിന് പഠിക്കുന്ന ചന്തുവിന്റെയും തുടർന്നുള്ള പഠനങ്ങൾക്കുള്ള ചെലവും ചൈത്രയാണ് വഹിക്കുന്നത്. എസ്ഡി കോളജിൽ നിന്ന് ഹിസ്റ്ററിയിൽ ബിരുദം നേടിയ ചൈത്ര പിജിഡിസിഎയും പൂർത്തീകരിച്ചിട്ടുണ്ട്. പെയിന്റിങ് ജോലിക്കൊപ്പം തന്റെ ലക്ഷ്യമായ പൊലീസ് ജോലി നേടിയെടുക്കുന്നതിനുള്ള പരിശ്രമത്തിനും ചൈത്ര സമയം കണ്ടെത്തുന്നുണ്ട്. ചൈത്ര പെയിന്റിങ് ജോലി ചെയ്യുന്ന വിഡിയോ വൈറലായതിനെത്തുടർന്ന് ഒരുപാട് പേർ ജോലി നൽകാൻ തയാറായി എത്തുന്നുണ്ട്.
Content Highlight: Chaithra Mol, Painting