കൊച്ചി ∙ കുവൈത്ത് മനുഷ്യക്കടത്ത് കേസ് പ്രതി പത്തനംതിട്ട സ്വദേശി അജുമോനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പു നടത്തി. തട്ടിപ്പിന് ഇരയായ കൂടുതൽ യുവതികളും അവരുടെ കുടുംബങ്ങളും പരാതി പറയാൻ തയാറായി മുന്നോട്ടുവരുന്നുണ്ട്. കേസിലെ മുഖ്യപ്രതിയായ മജീദിന്റെ (എം.കെ.ഗാസലി) കൊച്ചിയിലെ ഏജന്റാണു അജുമോൻ. എറണാകുളം രവിപുരത്തെ ഇയാളുടെ സ്ഥാപനം വഴിയാണു യുവതികളെ റിക്രൂട്ട് ചെയ്തത്.
മജീദിന്റെ അടിമക്കച്ചവടത്തെ പറ്റി അറിഞ്ഞിരുന്നില്ലെന്നാണ് അജുമോന്റെ മൊഴി. എന്നാൽ കേസിലെ പരാതിക്കാരുടെ മൊഴിയനുസരിച്ചു മജീദിന്റെ മുഴുവൻ ഇടപാടുകളെ കുറിച്ചും അറിയാവുന്ന പങ്കാളിയാണ് അജുമോനെന്നു തട്ടിപ്പിന് ഇരയായ തൃക്കാക്കര സ്വദേശിനി പറഞ്ഞു. നാട്ടിലേക്കു തിരികെ വരണമെങ്കിൽ 3.5 ലക്ഷം രൂപ വേണമെന്നു നിർബന്ധം പിടിച്ചത് അജുമോനാണ്.
കുവൈത്തിൽ കുടുങ്ങിയ തൃക്കാക്കര സ്വദേശിനിയുടെ മകനാണ് അജുമോന് 50,000 രൂപ നൽകിയത്. ഓൺലൈൻ വഴി പണം കൈമാറിയതിന്റെ രേഖകളും അന്വേഷണ സംഘത്തിനു നൽകി. മനുഷ്യക്കടത്തിൽ തനിക്കു പങ്കില്ലെന്നും താൻ ജീവനക്കാരൻ മാത്രമാണെന്നുമായിരുന്നു അജുമോന്റെ വാദം.
English Summary: Police evidence collection with Ajumon in human trafficking case