ADVERTISEMENT

തിരുവനന്തപുരം ∙ റാങ്ക് ലിസ്റ്റുകളുടെ കാലാവധി 3 മാസമെങ്കിലും നീട്ടണം എന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ പിഎസ്‍സി തീരുമാനിച്ചു. റാങ്ക് പട്ടിക നീട്ടുന്നതു സംബന്ധിച്ചു 4 പതിറ്റാണ്ടായി തുടരുന്ന മാനദണ്ഡത്തിൽ മാറ്റം വരുത്തണമെന്നാണു ഹൈക്കോടതി പറയുന്നതെന്നും മുൻപു പല കേസുകളിലും ഈ മാനദണ്ഡം ഹൈക്കോടതി ഉൾപ്പെടെയുള്ള വിവിധ കോടതികൾ ശരി വച്ചതാണെന്നും പിഎസ്‍സി ചെയർമാൻ എം.കെ.സക്കീർ ചൂണ്ടിക്കാട്ടി. ഏതാനും റാങ്ക് പട്ടികകളിൽ ഉള്ളവർക്കായി ഇതു മാറ്റിയാൽ മുൻ വർഷങ്ങളിലെ റാങ്ക് പട്ടികയിൽ ഉള്ളവർ കേസിനു പോകാം. അവർക്കും ഇതിന്റെ ആനുകൂല്യം ലഭിക്കണമെന്ന് ആവശ്യപ്പെട്ടാൽ പിഎസ്‍സിയുടെ പ്രവർത്തനം അവതാളത്തിലാകും. 

2021 ഫെബ്രുവരി 5നും ഓഗസ്റ്റ് 3 നും ഇടയിൽ കാലാവധി കഴിഞ്ഞ റാങ്ക് പട്ടികകളുടെ കാലാവധി ഓഗസ്റ്റ് 4 വരെ നീട്ടാനുള്ള തീരുമാനമാണ് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്. ഇതു നടപ്പാക്കിയപ്പോൾ ചില റാങ്ക് പട്ടികകൾക്ക് 3 മാസത്തിൽ താഴെയേ കാലാവധി നീട്ടി ലഭിച്ചുള്ളൂ എന്നു ചൂണ്ടിക്കാട്ടി ഉദ്യോഗാർഥികൾ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെയും ഹൈക്കോടതിയെയും സമീപിച്ചിരുന്നു. ട്രൈബ്യൂണലും ഹൈക്കോടതി സിംഗിൾ ബെഞ്ചും ഉദ്യോഗാർഥികളുടെ ആവശ്യം അംഗീകരിച്ചില്ല. ഇതിനെതിരെയുള്ള അപ്പീലിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉദ്യോഗാർഥികൾക്ക് അനുകൂലമായി വിധിച്ചത്.

14 ജില്ലകളിലെ ലാസ്റ്റ് ഗ്രേഡ് സെർവന്റ്, വനിതാ സിവിൽ പൊലീസ് ഓഫിസർ, ഹെൽത്ത് സർവീസിൽ നഴ്സ് ഗ്രേഡ് 2, എച്ച്എസ്എ അറബിക് (കാസർകോട്), എച്ച്എസ്എ സയൻസ് (മലപ്പുറം) തുടങ്ങിയ ലിസ്റ്റുകളിൽ ഉള്ളവരാണ് അപ്പീൽ നൽകിയത്. വിധി നടപ്പാക്കിയാൽ 14 ജില്ലകളിലുമായി ലാസ്റ്റ് ഗ്രേഡിന് നൂറോളം ഒഴിവുകൾ ലഭിക്കുമായിരുന്നു. മറ്റു തസ്തികകളിൽ രണ്ടോ മൂന്നോ ഒഴിവുകൾ വീതമേ ഉണ്ടാകാ‍ൻ സാധ്യതയുള്ളൂ.

English Summary: Rank list date extension

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com