‘സീനിയർ ഡോക്ടർമാർ വീട്ടിൽ; രോഗിയെ പരിചരിച്ചത് പിജി വിദ്യാർഥികൾ’
Mail This Article
തിരുവനന്തപുരം ∙ ഗവ. മെഡിക്കൽ കോളജിൽ വൃക്ക മാറ്റിവയ്ക്കൽ വൈകിയതിനു പിന്നാലെ രോഗി മരിച്ച സംഭവത്തിൽ ഗുരുതര വീഴ്ചകൾ വ്യക്തമാക്കി ആരോഗ്യ അഡീഷനൽ ചീഫ് സെക്രട്ടറിയുടെ പ്രാഥമിക റിപ്പോർട്ട്. രോഗിയെ ആശുപത്രിയിൽ എത്തിക്കുന്നതു മുതൽ സീനിയർ ഡോക്ടർമാരുടെ സാന്നിധ്യം ആവശ്യമാണെന്ന പ്രോട്ടോക്കോൾ പാലിച്ചില്ലെന്നു റിപ്പോർട്ടിൽ പരാമർശം.
രോഗിയെ തുടക്കം മുതൽ പിജി വിദ്യാർഥികൾ മാത്രമാണു പരിചരിച്ചത്. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഡൽഹിയിലായിരുന്ന നെഫ്രോളജി വിഭാഗം മേധാവി പകരം ചുമതല ആരെയും ഏൽപിച്ചില്ലെന്നതും വീഴ്ചയായി ചൂണ്ടിക്കാട്ടുന്നു. ഞായറാഴ്ച വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായി പിറ്റേന്ന് റിട്ട. ഐടിഐ ഇൻസ്ട്രക്ടർ ജി.സുരേഷ് കുമാർ മരിച്ച സംഭവത്തിലാണു റിപ്പോർട്ട്.
ഞായറാഴ്ച മൂന്നരയോടെ ആശുപത്രിയിലെത്തിച്ച സുരേഷ് കുമാറിനെ ഡയാലിസിസിനു വിധേയമാക്കി. ഇതു 4 മണിക്കൂറോളം നീളുമെന്ന് അറിയാവുന്ന സീനിയർ ഡോക്ടർമാർ ശസ്ത്രക്രിയയ്ക്കു തൊട്ടുമുൻപ് എത്താമെന്നു കരുതി വീടുകളിലായിരുന്നു.
English Summary: Patient death due to delay in organ transplant - followup