വിജയ്ബാബുവിന് മുൻകൂർ ജാമ്യം; നടിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമെന്ന് വിജയ്
Mail This Article
കൊച്ചി ∙ പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ നടൻ വിജയ്ബാബുവിനു ഹൈക്കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു. 27 മുതൽ ജൂലൈ 3 വരെ രാവിലെ 9 മുതൽ െവെകിട്ട് 5 വരെ ചോദ്യംചെയ്യാം, അറസ്റ്റ് ചെയ്യുകയാണെങ്കിൽ 5 ലക്ഷം രൂപയുടെ ബോണ്ടിലും തുല്യ തുകയ്ക്ക് 2 പേരുടെ ഉറപ്പിലും ജാമ്യത്തിൽ വിട്ടയയ്ക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് മുൻകൂർ ജാമ്യം അനുവദിച്ചത്.
വിവാഹ വാഗ്ദാനം നൽകി പലതവണ ബലാത്സംഗം ചെയ്തെന്നും പരുക്കേൽപിച്ചെന്നുമുളള നടിയുടെ പരാതിയിൽ ഏപ്രിൽ 22നാണ് പൊലീസ് കേസെടുത്തത്. വിഷമാവസ്ഥയിലായ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചു ശാരീരിക ബന്ധത്തിലേർപ്പെടുന്ന പതിവ് പ്രതിക്കുണ്ടെന്നും മുതിർന്ന സഹപ്രവർത്തകനായി കണ്ട് വിശ്വസിച്ച നടിയെ പ്രതി ചൂഷണം ചെയ്യുകയായിരുന്നുവെന്നും പ്രോസിക്യൂഷൻ വാദിച്ചു.
ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നെന്നും താൻ നിർമിക്കുന്ന സിനിമയിൽ മറ്റൊരു നടിയെ നായികയാക്കുന്നെന്ന വിവരത്തെ തുടർന്നുള്ള ഗൂഢതന്ത്രമാണ് ആരോപണമെന്നും വിജയ്ബാബു പറഞ്ഞു. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകുമെന്ന് അതിജീവിതയായ നടിയുടെ അഭിഭാഷകൻ അറിയിച്ചു.
English Summary: High Court Grants Anticipatory Bail To Actor-Producer Vijay Babu In Rape Case