ADVERTISEMENT

കൊച്ചി ∙ 8 വർഷമായി ജന്മം കാത്തിരിക്കുന്ന ഭ്രൂണത്തിനു ജീവന്റെ തുടിപ്പിനു വഴിയൊരുക്കി ഹൈക്കോടതി. ദമ്പതികളുടെ വന്ധ്യതാ ചികിത്സയുടെ ഭാഗമായി 8 വർഷമായി ആശുപത്രിയിൽ ശീതീകരിച്ചു സൂക്ഷിച്ചിട്ടുള്ള ഭ്രൂണം തുടർചികിത്സ തേടുന്ന മറ്റൊരു ആശുപത്രിയിലേക്കു കൈമാറാൻ കോടതി നിർദേശിച്ചു.

പെരുമ്പാവൂർ സ്വദേശികളായ ദമ്പതികൾ നൽകിയ ഹർജിയിലാണു ജസ്റ്റിസ് വി.ജി.അരുണിന്റെ ഉത്തരവ്. കുഞ്ഞിനു ജന്മം നൽകുകയെന്ന ദമ്പതികളുടെ ആഗ്രഹവും ഭ്രൂണത്തിന്റെ ജീവിക്കാനുള്ള അവകാശവും പരിഗണിക്കണമെന്നു കോടതി പറഞ്ഞു. ബാധകമല്ലാത്ത നിയമവ്യവസ്ഥയുടെ പേരിൽ അതു നിഷേധിക്കാനാവില്ല.

2007ൽ വിവാഹിതരായ ദമ്പതികൾ കൊടുങ്ങല്ലൂർ ക്രാഫ്റ്റ് ആശുപത്രിയിൽ വന്ധ്യതയ്ക്കു ചികിത്സ തേടിയിരുന്നു. ചികിത്സാ നടപടിക്രമങ്ങളുടെ ഭാഗമായി ബീജസങ്കലനം നടത്തിയ ശേഷമുള്ള ഭ്രൂണം 2014 മുതൽ ശീതീകരിച്ചു സൂക്ഷിച്ചിരിക്കുകയാണ്. എന്നാൽ, ഗർഭപാത്രത്തിനു വേണ്ടത്ര ശേഷി കൈവരിക്കാനായില്ലെന്ന കാരണത്താൽ ഡോക്ടറുടെ നിർദേശപ്രകാരം 2016ൽ ചികിത്സ നിർത്തി. സമാന ചികിത്സ നടത്തിയ ബന്ധുവിനു ഇരട്ടക്കുട്ടികൾ പിറന്ന സാഹചര്യത്തിലാണു ദമ്പതികൾക്കു വീണ്ടും പ്രതീക്ഷയായത്. 

മൂവാറ്റുപുഴയിലെ സബൈൻ ആശുപത്രിയിൽ തുടർചികിത്സ നടത്താൻ ഭ്രൂണം കൈമാറണമെന്നു ദമ്പതികൾ ആവശ്യപ്പെട്ടെങ്കിലും 2022 ജനുവരിയിൽ നിലവിൽ വന്ന അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി (ആർട്) നിയന്ത്രണ നിയമം അനുസരിച്ച് ഭ്രൂണം കൈമാറുന്നത് അനുവദനീയമല്ലെന്നു മറുപടി കിട്ടിയ സാഹചര്യത്തിലാണു ഹർജി. പരമാവധി 10 വർഷമാണു ഭ്രൂണം സംരക്ഷിക്കാൻ കഴിയുന്നതെന്നും ഇപ്പോൾത്തന്നെ 8 വർഷം കഴിഞ്ഞതിനാൽ അനുമതി വൈകരുതെന്നും ഹർജിക്കാർക്കു വേണ്ടി അഡ്വ. ഏബ്രഹാം വാക്കനാൽ വാദിച്ചു.

കൊടുങ്ങല്ലൂർ ക്രാഫ്റ്റ് ആശുപത്രിയിൽ 2014 മുതൽ ഭ്രൂണം സൂക്ഷിച്ചതിന്റെ ചെലവ് ഹർജിക്കാർ നൽകണമെന്നും കോടതി നിർദേശിച്ചു. തുടർന്ന് ഭ്രൂണം വിട്ടുനൽകണം. മുവാറ്റുപുഴ സബൈൻ ആശുപത്രി അധികൃതർ അതു സ്വീകരിച്ച്  കരുതലോടെ സൂക്ഷിക്കണം. ഹർജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.

ബുദ്ധിമുട്ടിക്കരുത്

അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി നിയന്ത്രണ നിയമം വന്ധ്യതാ ചികിത്സയ്ക്കു വരുന്നവരെ ബുദ്ധിമുട്ടിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നു കോടതി പറഞ്ഞു. ദേശീയ ബോർഡിന്റെ അനുമതിയോടെ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാം എന്നല്ലാതെ ഭ്രൂണം വിൽക്കാനും കൈമാറാനും ഉപയോഗിക്കാനും പാടില്ലെന്നാണ് 29–ാം വകുപ്പിൽ പറയുന്നത്. പ്രത്യുൽപാദന കോശം, അണ്ഡം, ഭ്രൂണം തുടങ്ങിയവ വിൽക്കുന്നതും മറ്റും തടയാൻ ഉദ്ദേശിച്ചാണു വ്യവസ്ഥ.

Content Highlight: Kerala High Court on Infertility Treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com