വീട്ടിൽ കഞ്ചാവ് കൃഷിചെയ്ത മരുമകൻ അറസ്റ്റിൽ; പട്ടികജാതി മോർച്ച നേതാവ് രാജിവച്ചു
Mail This Article
മലയിൻകീഴ് ( തിരുവനന്തപുരം) ∙ പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് വിളപ്പിൽ സന്തോഷിന്റെ വീട്ടിൽ കഞ്ചാവു ചെടികൾ പൊലീസ് കണ്ടെത്തി. സന്തോഷിന്റെ മകളുടെ ഭർത്താവ് വിളപ്പിൽ നൂലിയോട് കൊങ്ങപ്പള്ളി സംഗീതാലയത്തിൽ രഞ്ജിത്തിനെ (33) അറസ്റ്റ് ചെയ്തു. ഇതിനു പിന്നാലെ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതായി സന്തോഷ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.
സന്തോഷിന്റെ വീടിന്റെ രണ്ടാം നിലയിലാണ് രഞ്ജിത്ത് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. ടെറസിൽ പച്ചക്കറിക്കൃഷിക്ക് ഇടയിലായി 2 പ്ലാസ്റ്റിക് പാത്രങ്ങളിലാണ് രഞ്ജിത്ത് 17 കഞ്ചാവു ചെടികൾ വളർത്തിയത്. പൊലീസിന്റെ ഷാഡോ സംഘത്തിനു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നായിരുന്നു അറസ്റ്റ്.
‘ വീട് നിയന്ത്രിക്കാൻ കഴിയാത്തവൻ നാടിനെ നയിക്കാൻ യോഗ്യനല്ല ’ എന്ന് ഫെയ്സ്ബുക്കിൽ കുറിപ്പിട്ടാണ് സന്തോഷ് ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതായി അറിയിച്ചത്. ബിജെപി നേതാവ് വീട്ടിൽ കഞ്ചാവു വളർത്തിയതിന് അറസ്റ്റിലായി എന്ന വാർത്തയും സമൂഹമാധ്യമങ്ങളിൽ ട്രോളുകളും നിറഞ്ഞു. ഇതോടെയാണ് താൻ നിരപരാധിയാണെന്നും മകളുടെ ഭർത്താവിനെയാണു പിടികൂടിയതെന്നും വെളിപ്പെടുത്തി സന്തോഷ് രംഗത്തെത്തിയത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലാപഞ്ചായത്ത് മലയിൻകീഴ് ഡിവിഷനിലെ എൻഡിഎ സ്ഥാനാർഥിയായിരുന്നു സന്തോഷ്.
English Summary: Cannabis plants Seized from BJP leader's House; Son in law arrested