മനുഷ്യക്കടത്ത് കേസ് മുഖ്യപ്രതി മജീദ് കുവൈത്തിലെന്ന് സൂചന
Mail This Article
കൊച്ചി ∙ കുവൈത്ത് മനുഷ്യക്കടത്തു കേസിലെ പ്രധാന പ്രതി കണ്ണൂർ തളിപ്പറമ്പ് സ്വദേശി മജീദ് (എം.കെ.ഗാസലി) കുവൈത്തിലാണെന്ന് സൂചന. ആഴ്ചകൾക്കു മുൻപ് ഇയാൾ നാട്ടിലുണ്ടായിരുന്നെന്നും മനുഷ്യക്കടത്തു കേസിൽ പരാതിയുമായി കൂടുതൽ പേർ വന്നതോടെ കുവൈത്തിലേക്കു പോയെന്നുമാണ് കരുതുന്നത്. മജീദിനായി സംസ്ഥാനത്തിനകത്തും പുറത്തുമായി വിദേശ റിക്രൂട്ടിങ് നടത്തുന്ന പലരുമുണ്ട്. മുംബൈയിൽ ഉൾപ്പെടെ ഇയാൾക്കായി റിക്രൂട്ടിങ് നടത്തുന്ന മലയാളികളുണ്ട്. അറസ്റ്റിലായ പ്രതി അജുമോന്റെ സാമ്പത്തിക ഇടപാടുകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. മജീദിന്റെ കുവൈത്തിലെ ഓഫിസിനെക്കുറിച്ചും അവിടത്തെ ഇടപാടുകളും അന്വേഷണ പരിധിയിലുണ്ടെന്ന് പൊലീസ് അറിയിച്ചു.
രക്ഷപ്പെട്ട് നാട്ടിലെത്തിയ പശ്ചിമ കൊച്ചി സ്വദേശിനിയിൽനിന്നു കഴിഞ്ഞ ദിവസം പൊലീസ് ഫോണിൽ വിളിച്ചു വിവരങ്ങൾ തേടി. നെടുമ്പാശേരിയിലെ ഹോട്ടലിനു മുന്നിൽവച്ച് യാത്രാരേഖകൾ കൈമാറിയ, വിമാനത്താവള ജീവനക്കാരനെന്ന് അവകാശപ്പെട്ടയാളെക്കുറിച്ചാണ് പ്രധാനമായും അന്വേഷിച്ചത്. ആലപ്പുഴ ഹരിപ്പാട്ടുള്ള ഒരു റിക്രൂട്ടിങ് ഏജൻസി കുവൈത്തിലേക്കു വിട്ട കരുവാറ്റ, പുനലൂർ സ്വദേശിനികൾ വിദേശത്തു കുടുങ്ങിയതായും ഇവരെ മജീദാണ് കടത്തിയതെന്നും വിവരമുണ്ട്. ഇതിനിടെ, മറ്റൊരു റിക്രൂട്മെന്റ് തട്ടിപ്പിൽ പരാതിയുമായി നാൽപതുകാരിയായ ആലുവ സ്വദേശിനി മുന്നോട്ടുവന്നു. ചേർത്തല സ്വദേശി ഇടപെട്ടു ഷാർജയിലേക്കു പോയ ഇവർ കഴിഞ്ഞ മാസമാണ് നാട്ടിൽ എത്തിയത്. കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകി.
Content Highlight: Human Trafficking case