എം.എം.മണിയുടെ സഹോദരൻ ലംബോദരൻ വിവാദക്കുരുക്കിൽ
Mail This Article
തൊടുപുഴ ∙ എം.എം.മണി എംഎൽഎയുടെ സഹോദരൻ ലംബോദരന്റെ ഭാര്യയുടെ പേരിൽ വെള്ളത്തൂവൽ വില്ലേജിലെ ഇരുട്ടുകാനത്തു സിപ് ലൈൻ പദ്ധതി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടു വിവാദം. 1964ലെ ഭൂപതിവ് ചട്ടമനുസരിച്ച് പതിച്ചു നൽകിയ ഭൂമിയിൽ ദേശീയപാതയോടു ചേർന്നാണ് സാഹസിക ടൂറിസത്തിന്റെ ഭാഗമായ സിപ് ലൈൻ പദ്ധതിക്കു വേണ്ടിയുള്ള നിർമാണം ആരംഭിച്ചത്. രണ്ടു മലകൾ തമ്മിൽ ബന്ധിപ്പിക്കുന്ന കേബിളിൽ തൂങ്ങി സഞ്ചരിക്കുന്ന സാഹസിക വിനോദമാണ് സിപ് ലൈൻ.
പദ്ധതിക്കു വെള്ളത്തൂവൽ പഞ്ചായത്തും ടൂറിസം വകുപ്പും അനുമതി നൽകിയിരുന്നു. എന്നാൽ, റവന്യു വകുപ്പ് വെള്ളത്തൂവൽ ഉൾപ്പെടെ 8 വില്ലേജുകളിൽ താൽക്കാലിക നിർമിതികൾക്കു പോലും നിരാക്ഷേപ പത്രം നൽകാത്ത സാഹചര്യമാണ്. കൃഷിക്കും വീട് നിർമാണത്തിനും മാത്രം അനുമതിയുള്ള ഭൂമിയിൽ സിപ് ലൈൻ പദ്ധതി കൊണ്ടുവരാൻ റവന്യു അധികൃതർ നിയമവിരുദ്ധമായി സഹായിച്ചുവെന്നാണ് ആരോപണം. സ്ഥിര നിർമിതിയല്ലാത്തതിനാൽ റവന്യു വകുപ്പിന്റെ നിരാക്ഷേപ പത്രം ആവശ്യമില്ലെന്നാണു പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.
2018 ലെ പ്രളയത്തിൽ ഇതിനു സമീപമുള്ള സ്വകാര്യ ജലവൈദ്യുത പദ്ധതി പ്രദേശത്ത് ഉരുൾപൊട്ടി നാശനഷ്ടം ഉണ്ടായ മലയോടു ചേർന്നാണു നിർമാണം നടന്നുവരുന്നത്. നിയമാനുസൃതമായ രീതിയിൽ മാത്രമാണു പദ്ധതിയുമായി മുന്നോട്ടുപോകുന്നതെന്ന് ലംബോദരൻ പ്രതികരിച്ചു.
English Summary: M.M. Mani's brother controversy