ADVERTISEMENT

പാലക്കാട് ∙ മൃഗസംരക്ഷണ മേഖലയിൽ വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയും നിബന്ധനകളിലെ കടുംപിടിത്തവും പുതിയ സംരംഭകർക്കു തിരിച്ചടിയാകുന്നു. തൊഴുത്തു മുതൽ തുടങ്ങുന്നു സാങ്കേതികത്വങ്ങളുടെ മൂക്കുകയർ.

ഫാമുകളുടെ കെട്ടിടനിർമാണ നിയമം ഭേദഗതി ചെയ്തെങ്കിലും അതനുസരിച്ച് പഞ്ചായത്ത് രാജ് (ലൈവ്‌സ്റ്റോക്ക് ഫാമുകൾക്ക് ലൈസൻസ് നൽകൽ – 2012) നിയമത്തിലെ ഫാം ലൈസൻസ് ചട്ടങ്ങൾ ഭേദഗതി ചെയ്തിട്ടില്ല. 2020ൽ പുതുക്കിയ കെട്ടിടനിർമാണച്ചട്ടം അനുസരിച്ച് 20 കന്നുകാലി, 50 ആട്, 1000 കോഴി എന്നിവയെ വളർത്താനായി തൊഴുത്തോ കൂടോ നിർമിക്കാൻ പഞ്ചായത്തിൽനിന്നുള്ള അനുമതി ആവശ്യമില്ല. എന്നാൽ 5 പശു, 5 പന്നി, 20 ആട്, 25 മുയൽ, 100 കോഴി എന്നിവയിലധികം വളർത്തണമെങ്കിൽ തദ്ദേശസ്ഥാപനത്തിന്റെ ഫാം ലൈസൻസ് വേണം. ലൈസൻസ് ലഭിക്കണമെങ്കിൽ കെട്ടിടത്തിനു നമ്പർ നിർബന്ധമാണെന്നിരിക്കെ 5 പശുക്കളുള്ളവരും കെട്ടിട നിർമാണാനുമതി എടുക്കേണ്ടി വരും. ഫലത്തിൽ കെട്ടിടനിർമാണ നിയമഭേദഗതിയുടെ നേട്ടം സംരംഭകർക്കു ലഭിക്കുന്നില്ല.

ഓരോ ഇനത്തെയും വളർത്താൻ നീക്കിവയ്ക്കേണ്ട സ്ഥലം സംബന്ധിച്ച ലൈസൻസ് ചട്ടവും കേരള വെറ്ററിനറി യൂണിവേഴ്സിറ്റി നിർദേശവും തമ്മിൽ വലിയ അന്തരമുണ്ട്. 15 കോഴികളെ വളർത്താൻ 30 ചതുരശ്രയടി മതിയെന്നാണു ശാസ്ത്രീയപഠനമെങ്കിലും ലൈസൻസ് നിയമപ്രകാരം ഒരു സെന്റ് വേണം.

അസഹ്യതയുളവാക്കുന്ന പ്രവൃത്തികളുടെ പട്ടികയിലാണ് കേരള പഞ്ചായത്ത് രാജ് ചട്ടങ്ങൾ മൃഗസംരക്ഷണമേഖലയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ആരെങ്കിലും പരാതി നൽകിയാൽ തദ്ദേശഭരണം, ആരോഗ്യം, പൊലീസ് തുടങ്ങി വിവിധ വകുപ്പുകൾക്ക് കേസെടുത്ത് അടച്ചുപൂട്ടാൻ കഴിയാവുന്ന ഒട്ടേറെ വ്യവസ്ഥകളുണ്ട്. കോവിഡ് കാലത്ത് വിദേശത്തെ ജോലി നഷ്ടമായി നാട്ടിലെത്തി പശുക്കളെയും കോഴികളെയുമൊക്കെ വളർത്തി വരുമാനം നേടാൻ ശ്രമിക്കുന്ന പലരും നിബന്ധനകളിൽ മാറ്റം വരുത്താത്തതുമൂലം പ്രതിസന്ധിയിലാണ്.

English Summary: Permission needed for growing livestock

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com