ADVERTISEMENT

കൽപറ്റ ∙ വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ എംപി ഓഫിസ് എസ്എഫ്ഐക്കാർ അടിച്ചുകർത്തു. മുകൾനിലയിലെ ഓഫിസിലേക്ക് ഷട്ടർ തകർത്തും സൺഷേഡ് സ്ലാബ് വഴി ജനലിനുള്ളിലൂടെയും കയറിയ സംഘം ഫയലുകളും മഹാത്മാഗാന്ധിയുടെ ചിത്രവും താഴെയിട്ടു; രാഹുലിന്റെ കസേരയിൽ വാഴനട്ടു ചിത്രംവച്ചു. ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിൽനിന്ന് 300 മീറ്റർ മാത്രം അകലെയുള്ള ഓഫിസിലാണ് ഭരണകക്ഷിയുടെ വിദ്യാർഥിസംഘം മുക്കാൽ മണിക്കൂറോളം അഴിഞ്ഞാടിയത്. ഓഫിസ് ജീവനക്കാരായ അഗസ്റ്റിൻ പുൽപള്ളി, കെ.ആർ.രതീഷ്കുമാർ, രാഹുൽ രവി എന്നിവർക്കു പരുക്കേറ്റു. 

സ്ഥലത്ത് ചുമതലയുണ്ടായിരുന്ന കൽപറ്റ ഡിവൈഎസ്പിയെ ഉടൻ സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി നിർദേശിച്ചു. അക്രമസംഭവം പൊലീസ് ആസ്ഥാനത്തെ എഡിജിപി അന്വേഷിക്കും. പരിസ്ഥിതിലോല പ്രദേശവുമായി ബന്ധപ്പെട്ട വിഷയത്തിൽ രാഹുൽ നിശ്ശബ്ദത വെടിയണമെന്ന ആവശ്യമുന്നയിച്ച് ഇന്നലെ വൈകിട്ട് മൂന്നരയോടെ എസ്എഫ്ഐ നടത്തിയ മാർച്ചാണ് അക്രമാസക്തമായത്. ജില്ലാ പ്രസിഡന്റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരുടെ നേതൃത്വത്തിൽ നൂറോളം പ്രവർത്തകരുടെ മാർച്ച് നേരിടാൻ വിരലിലെണ്ണാവുന്ന പൊലീസുകാർ മാത്രമേ ഓഫിസിനു മുന്നിൽ ഉണ്ടായിരുന്നുള്ളൂ.  പ്രകടനം വരുന്നതറിഞ്ഞ് നേരത്തേ തന്നെ എംപി ഓഫിസിന്റെ ഷട്ടർ അടച്ചിരുന്നെങ്കിലും പൊലീസ് നോക്കിനിൽക്കെ പ്രവർത്തകർ ഷട്ടർ തകർത്ത് അകത്തുകയറി. 

ഇതിനിടയിൽ ഇരുപതോളം വരുന്ന എസ്എഫ്ഐക്കാർ ഓഫിസിനടുത്തുള്ള റോഡിലൂടെ കെട്ടിടത്തിന്റെ രണ്ടാംനിലയിലേക്കു വലിഞ്ഞുകയറി ജനലിനുള്ളിലൂടെ അകത്തുകടന്നു. അക്രമങ്ങൾക്കു ശേഷം ഏറെനേരം കഴിഞ്ഞ് കൂടുതൽ പൊലീസ് സ്ഥലത്തെത്തിയാണു പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കിയത്. ജിഷ്ണു ഷാജി ഉൾപ്പെടെ 19 എസ്എഫ്ഐക്കാരെ പൊതുമുതല്‍ നശീകരണമുൾപ്പെടെയുള്ള കുറ്റം ചുമത്തി പൊലീസ് കസ്റ്റഡിയിലെടുത്തു. 

അക്രമത്തിനെതിരെ കോൺഗ്രസ് സംസ്ഥാനത്തുടനീളം പ്രതിഷേധ പ്രകടനങ്ങൾ നടത്തി; ഒട്ടേറെ സ്ഥലങ്ങളിൽ സംഘർഷമുണ്ടായി. എസ്എഫ്ഐക്കാർക്കെതിരെ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് കൽപ്പറ്റയിൽ ജില്ലാ പൊലീസ് ആസ്ഥാനത്തിനുമുന്നിൽ കോൺഗ്രസ് സമരം തുടങ്ങി. ഇവിടെ പൊലീസും യുഡിഎഫ് പ്രവർത്തകരും തമ്മിൽ പലതവണ ഉന്തും തള്ളുമുണ്ടായി.

sfi-wayanad
രാഹുൽ ഗാന്ധി എംപിയുടെ ഓഫിസിനു പിറകിലെ ജനലിലൂടെ കയറുന്ന എസ്എഫ്ഐ പ്രവർത്തകർ.

നടപടിയെടുക്കേണ്ടത് കേരളം; രാഹുൽ കത്തെഴുതി

തിരുവനന്തപുരം ∙ വനമേഖലയ്ക്കു ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖല (ബഫർസോൺ) ആക്കണമെന്ന സുപ്രീംകോടതി വിധി വന്നത് ഈ മാസം 3നാണ്. ഇതിനെതിരെ ഇനി സുപ്രീംകോടതിയിൽ റിവ്യൂ ഹർജി നൽകേണ്ടത് സംസ്ഥാന സർക്കാരാണ്. കേന്ദ്രത്തിലോ സംസ്ഥാനത്തോ അധികാരത്തിലില്ലാത്ത കോൺഗ്രസിന് ഇതിൽ കാര്യമായൊന്നും ചെയ്യാനില്ല. വയനാട് എംപി എന്ന നിലയിൽ രാഹുൽ ഗാന്ധി ഇക്കാര്യത്തിൽ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചിരുന്നു. പ്രധാനമന്ത്രിക്കു നൽകിയ കത്തിന്റെ പകർപ്പ് രാഹുൽ ഇന്നലെ സമൂഹമാധ്യമത്തിൽ പങ്കുവച്ചു.

ഇതിനിടെ, 2019 ഒക്ടോബർ 23ന് ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗം ഒരു കിലോമീറ്റർ വരെ ബഫർസോൺ എന്ന നിലയിൽ കരടു വിജ്ഞാപനത്തിനു തത്വത്തിൽ അംഗീകാരം നൽകിയിരുന്നുവെന്നും സുപ്രീംകോടതി വിധിയിലേക്കു നയിക്കാൻ ഇതും പ്രധാന കാരണമായെന്നും ആരോപണമുണ്ട്

youth-congress-kottayam
വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ എംപി ഓഫിസിനു നേരെയുള്ള അക്രമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കോട്ടയം നഗരത്തിൽ നടത്തിയ പ്രകടനത്തിനിടെ ഡിവൈഎഫ്ഐ പ്രവർത്തകരുമായുള്ള സംഘർഷത്തിൽ പരുക്കേറ്റ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി. ചിത്രം: മനോരമ

മോദിക്കു വേണ്ടിയുള്ള നാടകം: കോൺഗ്രസ്

തിരുവനന്തപുരം ∙ മോദിക്കു വേണ്ടിയുള്ള നാടകമാണ് രാഹുൽ ഗാന്ധിയുടെ ഓഫിസിനു നേരെയുള്ള അക്രമമെന്നു കോൺഗ്രസ്. മോദിയുടെ ഗുഡ് ബുക്കിൽ കയറാനുള്ള ശ്രമമാണു സിപിഎം നടത്തുന്നതെന്ന് കെ.സി.വേണുഗോപാൽ പറഞ്ഞു.  സ്വർണക്കടത്തു കേസിൽ നിന്നു രക്ഷപ്പെടാൻ ബിജെപി ദേശീയ നേതൃത്വത്തെ സന്തോഷിപ്പിക്കാനാണു പിണറായിയുടെ ശ്രമമെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ആരോപിച്ചു. 

തള്ളി മുഖ്യമന്ത്രി, സിപിഎം

തിരുവനന്തപുരം ∙ രാഹുൽ ഗാന്ധിയുടെ ഓഫിസിനു നേർക്കുണ്ടായ അതിക്രമത്തെ ശക്തമായി അപലപിക്കുന്നുവെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  സമരത്തെ സിപിഎം കേന്ദ്രനേതൃത്വം തള്ളി.  ഒരു തരത്തിലും ന്യായീകരിക്കാവുന്ന നടപടിയല്ല ഇതെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും സിപിഐ ദേശീയ സെക്രട്ടറി ഡി. രാജയും പറഞ്ഞു.  

രാഹുലിന്റെ ഓഫിസിലേക്ക് മാർച്ച് നടത്തേണ്ട ഒരു കാര്യവും ഇപ്പോൾ ഇല്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു. അദ്ദേഹത്തെ ഇഡി വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ഇഡിയെ ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കളെ വേട്ടയാടുന്നതിനെ എതിർക്കുന്ന സമീപനമാണ് സിപിഎമ്മിന്റേതെന്നും ജയരാജൻ പറഞ്ഞു. 

English Summary: Rahul Gandhis Office Attacked

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com