ADVERTISEMENT

കൊല്ലം ∙ മത്സ്യഫെഡിൽ മീൻ വിൽപനയിൽ ഉൾപ്പെടെ നടന്ന കോടികളുടെ തട്ടിപ്പു സംബന്ധിച്ച അന്വേഷണം വിജിലൻസിനു വിടാൻ സർക്കാർ തീരുമാനിച്ചു. മത്സ്യഫെഡിന്റെ പല മീൻ സംഭരണ– വിപണന കേന്ദ്രങ്ങളിലും തട്ടിപ്പു നടന്നുവെന്ന സംശയത്തെത്തുടർന്നു സംസ്ഥാന വ്യാപകമായി അന്വേഷണത്തിനു ശുപാർശ ചെയ്തു ഫിഷറീസ് മന്ത്രി സജി ചെറിയാൻ ഫയൽ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് അയച്ചു. ഉത്തരവ് ഉടൻ പുറത്തിറങ്ങും. മത്സ്യഫെഡിലെ അഴിമതി പുറത്തു കൊണ്ടുവന്നത് ‘മലയാള മനോരമ’ യാണ്. 

അന്വേഷണം വിജിലൻസിനു വിടുന്നതിനു മുന്നോടിയായി വിജിലൻസ് ഡയറക്ടറുടെ നിർദേശ പ്രകാരം പ്രത്യേക സംഘം കൊല്ലം ശക്തികുളങ്ങരയിലെ മീൻ സംഭരണ– സംസ്കരണ– വിതരണ കേന്ദ്രമായ കോമൺ പ്രീ പ്രോസസിങ് സെന്ററിൽ ഉൾപ്പെടെ പരിശോധന നടത്തി. മത്സ്യഫെഡിൽ വൻ അഴിമതി നടന്നതു ശരിവച്ചു ഫിഷറീസ് ഡയറക്ടർ ഡോ. അദീല അബ്ദുല്ല കഴിഞ്ഞ ദിവസം മന്ത്രിക്കു റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്മേലാണു മന്ത്രിയുടെ നടപടി. 27 ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ മത്സ്യഫെഡ് അഴിമതി ചൂണ്ടിക്കാട്ടി ശക്തമായി രംഗത്തുവരാൻ പ്രതിപക്ഷം ഒരുങ്ങുന്നതിനിടെയാണ് സർക്കാരിന്റെ പ്രതിരോധ നീക്കം. 

വിവിധ മത്സ്യബന്ധന തുറമുഖങ്ങളിൽ നിന്നു സഹകരണ സംഘങ്ങൾ വഴി മത്സ്യഫെഡ് മീൻ വാങ്ങുന്നതിലും വിൽക്കുന്നതിലും വർഷങ്ങളായി വൻ ക്രമക്കേടാണ് നടക്കുന്നത്. സഹകരണ സംഘങ്ങളിൽ നിന്ന് ആവശ്യത്തിനു മീൻ കിട്ടുന്നില്ലെന്ന പേരിൽ സ്വകാര്യ വിതരണക്കാരിൽ നിന്നു കോടികളുടെ മീൻ വാങ്ങിക്കൂട്ടുന്നു. വിതരണക്കാരിൽ നല്ലൊരു പങ്കും സിപിഎം പ്രാദേശിക നേതാക്കളോ അവരുടെ ബെനാമികളോ ആണെന്ന വിവരവും പുറത്തുവന്നിരുന്നു. നാടൻ മീൻ എന്ന പേരിൽ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള മീൻ വൻതോതിൽ മത്സ്യഫെഡ് വാങ്ങിയിട്ടുണ്ട്. കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലേക്കായി ജനകീയ അടുക്കളകളിൽ മത്സ്യഫെഡ് എത്തിച്ച മീനിൽ നല്ലൊരു ഭാഗവും ഇതായിരുന്നുവെന്നാണു വിവരം. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ മാത്രം നാനൂറോളം പേരെ വിവിധ തസ്തികകളിൽ പിൻവാതിലിലൂടെ നിയമിച്ചതിന്റെ രേഖകളും പുറത്തുവന്നിരുന്നു.

മത്സ്യഫെഡിനു സംസ്ഥാനത്ത് 10 അന്തിപ്പച്ച യൂണിറ്റുകൾ ഉൾപ്പെടെ 122 മത്സ്യവിൽപന കേന്ദ്രങ്ങളാണുള്ളത്. ഇതിൽ കൊല്ലത്തെ വിൽപന കേന്ദ്രങ്ങൾക്കു മീൻ വിതരണം ചെയ്യുന്ന ശക്തികുളങ്ങര സിപിപിസിയിൽ മാത്രം ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ ഒരു കോടിയോളം രൂപയുടെ തട്ടിപ്പാണു നടന്നത്. ഇതു ലോക്കൽ പൊലീസ് അന്വേഷിച്ചുവരികയാണ്. 

കരപറ്റാതെ മുൻകാല അന്വേഷണങ്ങൾ

മത്സ്യഫെഡിൽ മുൻകാലങ്ങളിൽ അരങ്ങേറിയ തട്ടിപ്പുകൾ സംബന്ധിച്ച അന്വേഷണങ്ങളും രാഷ്ട്രീയ സമ്മർദം മൂലം എങ്ങുമെത്താതെ പോയി. ആലപ്പുഴ അമ്പലപ്പുഴയിലെ വ്യാസ സ്റ്റോറിൽ നടന്ന 2.33 കോടി രൂപയുടെ ക്രമക്കേടിനെക്കുറിച്ചുള്ള അന്വേഷണം വർഷങ്ങൾ പിന്നിട്ടിട്ടും എങ്ങുമെത്തിയിട്ടില്ല. പത്തനംതിട്ട കോഴഞ്ചേരിയിലെ ഫിഷ് ബൂത്തിൽ ലക്ഷങ്ങളുടെ തട്ടിപ്പു നടന്നതും ഒതുക്കി.

English Summary: Vigilance to investigate malsyafed fraud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com