ADVERTISEMENT

തിരുവനന്തപുരം ∙ മെഡിസെപ് ഇൻഷുറൻസ് പദ്ധതി സർക്കാർ ജൂലൈ ഒന്നിന് ആരംഭിക്കാനിരിക്കെ തിരുവനന്തപുരം ജില്ലയിലെ പ്രമുഖ ആശുപത്രികൾ നിസ്സഹകരണം തുടരുന്നു. മന്ത്രി നേരിട്ട് ആവശ്യപ്പെട്ടിട്ടും ഇൗ വമ്പൻ‌ ആശുപത്രികൾ വഴങ്ങിയിട്ടില്ല. അതേസമയം, മറ്റു ജില്ലകളിലെ പ്രമുഖ ആശുപത്രികളെല്ലാം പദ്ധതിയുടെ ഭാഗമായിക്കഴിഞ്ഞു. സർക്കാർ നിശ്ചയിച്ച ചികിത്സാ നിരക്ക് കുറവാണെന്ന കാരണം പറഞ്ഞാണ് തിരുവനന്തപുരത്തെ പ്രമുഖ ആശുപത്രികൾ സഹകരിക്കാൻ തയാറാകാത്തത്.

എന്നാൽ‌, രാജ്യത്തെ സർക്കാർ ഇൻഷുറൻസ് പദ്ധതികളിൽ ഏറ്റവും ഉയർന്ന നിരക്കാണ് മെഡിസെപ്പിൽ‌ നിശ്ചയിച്ചിരുന്നതെന്നാണ് സർക്കാർ വൃത്തങ്ങളുടെ വാദം. മറ്റ് ആശുപത്രികൾക്കു നിശ്ചയിച്ചതിനെക്കാൾ 15% ഉയർന്ന നിരക്കാണ് വൻകിട ആശുപത്രികൾ‌ക്കു നൽകുന്നത്. എന്നിട്ടും വിട്ടുനിൽക്കുന്നതിനു പിന്നിൽ ഗൂഢതന്ത്രങ്ങളുണ്ടെന്നാണ് സർക്കാർ ആരോപിക്കുന്നത്.

സർക്കാർ നിശ്ചയിച്ച ചികിത്സാ നിരക്ക് മാത്രമേ മെഡിസെപ് പദ്ധതിയുമായി കരാർ ഒപ്പിട്ട ആശുപത്രികൾ ഇൗടാക്കാവൂ. അതിനാൽ, അധിക ചെലവുണ്ടായെന്ന കാരണം പറഞ്ഞ് രോഗികളിൽ നിന്ന് അധികതുക ഇൗടാക്കാൻ കഴിയില്ല.

ആശുപത്രികളിൽ ഏറ്റവും കൂടുതൽ നടക്കുന്ന ആൻജിയോപ്ലാസ്റ്റിക്ക് 46,800 രൂപയാണ് മെഡിസെപ്പിനു കീഴിൽ നിശ്ചയിച്ചിട്ടുള്ള നിരക്ക്. ഇൗ നിരക്കു പോലും അംഗീകരിക്കാൻ പ്രമുഖ ആശുപത്രികൾ തയാറായിട്ടില്ല. ആദ്യഘട്ടത്തിൽ 162 ആശുപത്രികളാണ് കരാർ ഒപ്പിട്ടത്. ഇപ്പോൾ ഇരുനൂറോളം ആശുപത്രികൾ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. ഏറ്റവും കൂടുതൽ ഗുണഭോക്താക്കളുള്ള തിരുവനന്തപുരം ജില്ലയിൽ ജൂബിലി, നിംസ്, കാരക്കോണം മെഡിക്കൽ കോളജ് തുടങ്ങി 18 ആശുപത്രികളാണ് കരാർ ഒപ്പിട്ടത്. കണ്ണൂരിൽ ആസ്റ്റർ മിംസ്, എകെജി, മലപ്പുറത്ത് സൺറൈസ്, കോട്ടയ്ക്കൽ ആസ്റ്റർ മിംസ്, പാലക്കാട്ട് അവൈറ്റിസ്, തൃശൂരിൽ അമല, വെസ്റ്റ് ഫോർട്ട്, എറണാകുളത്ത് ആസ്റ്റർ മെഡിസിറ്റി, സൺറൈസ്, രാജഗിരി, പത്തനംതിട്ടയിൽ പുഷ്പഗിരി മെഡിക്കൽ കോളജ്, കോഴിക്കോട്ട് കെഎംസിടി, മിംസ്, ഇഖ്റ തുടങ്ങിയവയാണു പദ്ധതിയിൽ ചേർന്ന ആശുപത്രികൾ.

മെഡിസെപ് വരുന്നതോടെ സ്വകാര്യ ഇൻഷുറൻസ് കമ്പനികൾക്ക് വൻ സാമ്പത്തിക നഷ്ടം സംഭവിക്കുമെന്നാണു കണക്കുകൂട്ടൽ. നിലവിൽ 2 ലക്ഷം രൂപയുടെ കവറേജിന് 15,000 – 20,000 രൂപയാണ് പല കമ്പനികളും വാർഷിക പ്രീമിയമായി ഇൗടാക്കുന്നത്. നിലവിലെ പല രോഗങ്ങൾക്കും കവറേജ് ലഭിക്കാറുമില്ല. എന്നാൽ, മെഡിസെപ് പദ്ധതിക്കു കീഴിൽ എല്ലാ രോഗങ്ങൾക്കും 6000 രൂപ പ്രീമിയത്തിൽ 3 ലക്ഷം രൂപ വരെ കവറേജ് ലഭിക്കുന്നു. അവയവം മാറ്റിവയ്ക്കൽ അടക്കം ഇൗ 6,000 രൂപയിൽ നടക്കും. കേരളത്തിനു പുറത്ത് കോയമ്പത്തൂർ, ചെന്നൈ, ബെംഗളൂരു, മംഗളൂരു, മുംബൈ, ഡൽഹി എന്നിവിടങ്ങളിലെ ആശുപത്രികളും മെഡിസെപ്പിൽ സഹകരിക്കുന്നുണ്ട്.

മെഡിസെപ്: അറിയേണ്ടതെല്ലാം

∙കവറേജ് 1920 രോഗങ്ങൾക്ക്: ഇപ്പോഴുള്ളത് അടക്കം ഏതാണ്ട് എല്ലാ രോഗങ്ങൾക്കും ഇൻഷുറൻസ് കവറേജ് ലഭിക്കും. ഒരു ദിവസം ആശുപത്രിയിൽ കിടത്തി ചികിത്സിക്കുമ്പോഴാണ് ഇൻഷുറൻസ് തുകയ്ക്ക് അർഹരാകുക. എന്നാൽ ഡയാലിസിസ്, തിമിര ശസ്ത്രക്രിയ, കീമോ തെറപ്പി തുടങ്ങി 24 മണിക്കൂർ കിടത്തിച്ചികിത്സ വേണ്ടാത്ത ഡേ കെയർ ചികിത്സകൾക്കും കവറേജ് ലഭിക്കും. ആശുപത്രിയിൽ കിടത്തിച്ചികിത്സ ആരംഭിക്കുന്നതിനു 15 ദിവസം മുൻപു വരെയും ശേഷം 15 ദിവസം വരെയും ഉള്ള ചെലവുകൾക്കും പരിരക്ഷയുണ്ട്. ഇൻഷുറൻസ് കവറേജുള്ള അമ്മയ്ക്ക് ജനിക്കുന്ന കുഞ്ഞിന് ഇൻഷുറൻസ് കാലാവധി അവസാനിക്കും വരെ കവറേജ് ലഭിക്കും. കോവിഡ് ചികിത്സയ്ക്ക് ഇൻഷുറൻസ് ബാധകമാണ്. ഒപി ചികിത്സയ്ക്ക് ഇൻഷുറൻസ് പരിരക്ഷയില്ല.

∙ആശ്രിതർ ആരൊക്കെ?: ജീവനക്കാരുടെ ആശ്രിതർ: പങ്കാളി, ജീവനക്കാരെ മാത്രം ആശ്രയിച്ചു കഴിയുന്ന മാതാപിതാക്കൾ, 25 വയസ്സ് പൂർത്തിയാകാത്ത അവിവാഹിതരോ തൊഴിൽരഹിതരോ ആയ മക്കൾ.

പെൻഷൻകാരുടെ ആശ്രിതർ: പങ്കാളി, മാനസികമോ ശാരീരികമോ ആയ വൈകല്യമുള്ള ഏതു പ്രായക്കാരുമായ മക്കൾ.

മാതാപിതാക്കൾ 2 പേരും മെഡിസെപ്പിൽ അംഗങ്ങളാണെങ്കിൽ മക്കൾ ഏതെങ്കിലും ഒരാളുടെ ആശ്രിതരായി മാത്രമേ പദ്ധതിയിൽ ചേരാവൂ.

ഭാര്യയും ഭർത്താവും സർക്കാർ ജീവനക്കാരോ പെൻഷൻകാരോ ആണെങ്കിൽ പരസ്പരം പങ്കാളികളായി മെഡിസെപ്പിൽ പേരു ചേർക്കുകയും രണ്ടു പേരും പ്രീമിയം അടയ്ക്കുകയും വേണം.

∙മുറിവാടക 2000 വരെ: ജനറൽ വാർഡിന് 1000 രൂപയും സെമി പ്രൈവറ്റ് വാർഡിന് 1500 രൂപയും പ്രൈവറ്റ് വാർഡിന് 2000 രൂപയുമാണ് ഇൻഷുറൻസ് കമ്പനി നൽകുക. അതിലേറെ വാടകയുള്ള മുറി തിരഞ്ഞെടുത്താൽ‌ അധിക തുക സ്വന്തമായി നൽകേണ്ടി വരും. ഒരു ദിവസത്തേക്ക് ഐസിയുവിന് 5000 രൂപയും വെന്റിലേറ്ററിന് 2000 രൂപയും കമ്പനി നൽകും.

∙കോർപസ് ഫണ്ട്: ഗുരുതര രോഗങ്ങൾ ചികിത്സിക്കാനും അവയവമാറ്റ ശസ്ത്രക്രിയകൾക്കുമായി 35 കോടി രൂപയുടെ കോർപസ് ഫണ്ട് ഇൻഷുറൻസ് കമ്പനി മാറ്റിവയ്ക്കും. ഇൗ ഫണ്ടിൽ നിന്നു കരൾ മാറ്റിവയ്ക്കാൻ 18 ലക്ഷം രൂപയും അസ്ഥി മജ്ജ മാറ്റിവയ്ക്കാൻ 9.46 ലക്ഷം രൂപയും നൽകും. കോക്ലിയർ ഇംപ്ലാന്റേഷന് 6.39 ലക്ഷം, വൃക്ക മാറ്റിവയ്ക്കാനും മുട്ടു മാറ്റിവയ്ക്കാനും 3 ലക്ഷം, ഇടുപ്പ് മാറ്റിവയ്ക്കാൻ 4 ലക്ഷം, ഹൃദയം മാറ്റിവയ്ക്കാൻ 20 ലക്ഷം എന്നിങ്ങനെയാണ് മറ്റു ശസ്ത്രക്രിയകൾക്ക് അനുവദിക്കുക.

∙ഇൻഷുറൻസ് കാർഡ്: ഇൻഷുറൻസ് പരിരക്ഷയ്ക്കു തെളിവായി മെഡിസെപ് തിരിച്ചറിയൽ കാർ‍ഡ് www.medisep.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാം. ഇതിനായി മെഡിസെപ് ഐഡി യൂസർ ഐഡിയായും പെൻ/പിപിഒ നമ്പർ പാസ്‌വേഡായും നൽകി ലോഗിൻ ചെയ്യണം. ആശ്രിതർ അടക്കം പരിരക്ഷയുള്ള ഓരോരുത്തർക്കും വെവ്വേറെ തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യാം. ഇതിനുള്ള സൗകര്യം ഉടൻ നിലവിൽ വരും.

∙അർഹരല്ലാത്തവർ: സ്വയം ഭരണ സ്ഥാപനങ്ങൾ, പൊതുഭരണ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, ബോർഡുകൾ എന്നിവയിലെ ജീവനക്കാരും പെൻഷൻകാരും.

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാരും പെൻഷൻകാരും.

മനുഷ്യാവകാശ കമ്മിഷൻ, വിവരാവകാശ കമ്മിഷൻ തുടങ്ങിയ കമ്മിഷനുകളിലെ ജീവനക്കാരും പെൻഷൻകാരും‌.

∙ പരാതി പരിഹാരം: ഇൻഷുറൻസ് സംബന്ധമായ പരാതികൾ പരിഹരിക്കാൻ 3 സമിതികൾ രൂപീകരിച്ചിട്ടുണ്ട്. കലക്ടർ, ഡിഎംഒ, ഇൻഷുറൻസ് കമ്പനി പ്രതിനിധി, കലക്ടറേറ്റിലെ ഫിനാൻസ് ഓഫിസർ എന്നിവരുൾപ്പെട്ട ജില്ലാതല കമ്മിറ്റിക്കാണ് ആദ്യം പരാതി നൽകേണ്ടത്. 30 ദിവസത്തിനുള്ളിൽ തീർപ്പാക്കണം. എന്നിട്ടും പരിഹാരമില്ലെങ്കിൽ ധനസെക്രട്ടറി, ആരോഗ്യ സെക്രട്ടറി, എഡിഎച്ച്എസ്, ആരോഗ്യ ജോയിന്റ് ഡയറക്ടർ, ഇൻഷുറൻസ് കമ്പനി പ്രതിനിധി എന്നിവരടങ്ങിയ സംസ്ഥാനതല പരാതി പരിഹാര സെൽ ഉണ്ട്. അതിനുമേൽ സംസ്ഥാനതല ഉന്നതതല സമിതിയുമുണ്ട്. 24 മണിക്കൂറും കാഷ്‌ലെസ് ചികിത്സ ആശുപത്രികളും ഇൻഷുറൻസ് കമ്പനിയും ഉറപ്പാക്കണം. 12 മണിക്കൂറിനുള്ളിൽ ആശുപത്രികൾക്ക് ഇൻഷുറൻസ് കമ്പനി ചികിത്സാനുമതി നൽകിയില്ലെങ്കിൽ കിട്ടിയതായി കണക്കാക്കാം.

കാഷ്‌ലെസ് മാത്രം; റീഇംബേഴ്സ്മെന്റ് ഇല്ല

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി (മെഡിസെപ്) കരാർ ഒപ്പുവച്ച ആശുപത്രികളിൽ മാത്രമായിരിക്കും മെഡിസെപ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. രോഗി ആശുപത്രിയിൽ എത്തിയാൽ ആശുപത്രി ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെട്ട് സൗജന്യ ചികിത്സ ഉറപ്പാക്കുന്ന കാഷ്‌ലെസ് സൗകര്യം മാത്രമാണു മെഡിസെപ് പദ്ധതിയിലുള്ളത്. ഇഷ്ടമുള്ള ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം ബില്ലുകൾ സമർപ്പിച്ചു പണം കൈപ്പറ്റുന്ന റീഇംബേഴ്സ്മെന്റ് സൗകര്യം ലഭിക്കില്ല. എല്ലാ ജില്ലകളിലെയും പ്രമുഖ ആശുപത്രികൾ പദ്ധതിയുമായി സഹകരിക്കുന്നുണ്ടെങ്കിലും തിരുവനന്തപുരത്തെ ചില ആശുപത്രികൾ ഇപ്പോഴും വിട്ടു നിൽക്കുകയാണ്. പദ്ധതിയിലെ നിരക്കു കുറവാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണിത്. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും ഇതുവരെ കരാർ ഒപ്പിട്ടിട്ടില്ല. 

∙ അടിസ്ഥാന പരിരക്ഷ കൂടാതെ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ഇൻഷുറൻസ് കമ്പനി 35 കോടി രൂപയുടെ കോർപസ് ഫണ്ടും സജ്ജീകരിക്കും. 

∙ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള നിശ്ചിത ചികിത്സാ പ്രക്രിയകൾക്കും അവയ്ക്ക് അനുബന്ധമായി വരുന്ന ഡേ കെയർ ചികിത്സാ പ്രക്രിയകൾക്കും ഗുണഭോക്താവിനു നേരിടേണ്ടി വരുന്ന ചെലവുകൾക്ക് പരിരക്ഷ നൽകുക എന്നതാണ് ലക്ഷ്യം. എംപാനൽ ചെയ്തിട്ടുള്ള ആശുപത്രികളിലെ ചികിത്സാ നടപടികളുടെ ചെലവ്, മരുന്നു വില, ഡോക്ടർ/അറ്റൻഡന്റ് ഫീസ്, മുറി വാടക, പരിശോധനാ ചാർജുകൾ, രോഗാനുബന്ധ ഭക്ഷണ ചെലവുകൾ എന്നിവ പരിരക്ഷയിൽ ഉൾപ്പെടും.

 

English Summary: Details about MEDISEP scheme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com