ADVERTISEMENT

തിരുവനന്തപുരം∙ പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനത്തിനു നാളെ തുടക്കം. പ്രക്ഷുബ്ധ രാഷ്ട്രീയ അന്തരീക്ഷത്തിൽ ഒന്നിനു പിറകെ ഒന്നായി പെരുകുന്ന വിവാദങ്ങളും സംഘർഷങ്ങളും എല്ലാ തരത്തിലും സമ്മേളനത്തിലും പ്രതിഫലിക്കാം.

രാഹുൽ ഗാന്ധിയുടെ എംപി ഓഫിസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തതിന്റെ കനത്ത പ്രതിഷേധവുമായാണു സമ്മേളനത്തിലേക്കു പ്രതിപക്ഷത്തിന്റെ വരവ്. സംഭവത്തെ ശക്തമായി അപലപിച്ചും നടപടി എടുത്തും അതിന്റെ ബാധ്യതയിൽനിന്നു തലയൂരാൻ സർക്കാരും സിപിഎമ്മും ശ്രമിക്കുന്നുണ്ടെങ്കിലും പ്രതിപക്ഷം അതു വേഗത്തിൽ അനുവദിക്കില്ല.

രണ്ടാമതും ഉയർന്നുവന്ന സ്വർണക്കടത്ത് കേസ് മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും വെട്ടിലാക്കിയതിന്റെ അനുരണനങ്ങളും പ്രതിഫലിക്കും. ഈ വിഷയത്തിലെ മൗനം മുഖ്യമന്ത്രിക്കു സഭയിൽ വെടിയേണ്ടി വരും. ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന മന്ത്രി എന്ന നിലയിൽ വിഷയം സഭയിൽ ഉന്നയിക്കുമ്പോൾ മറുപടി പറയേണ്ടത് പിണറായി തന്നെയാകും. തനിക്കും കുടുംബത്തിനും എതിരെ വന്ന ആക്ഷേപങ്ങൾ സഭയിൽ പ്രതിപക്ഷം ഉന്നയിക്കുമ്പോൾ പിണറായി വിജയന്റെ പ്രതികരണം കേരളം ഉറ്റുനോക്കുന്നതാകും. തിങ്കളാഴ്ചത്തെ ചോദ്യോത്തര വേളയിൽ തന്നെ ഇതു സംബന്ധിച്ച ചോദ്യങ്ങൾ ഉന്നയിക്കാനാണു പ്രതിപക്ഷ നീക്കം.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ നേടിയ ഉജ്വല വിജയം പ്രതിപക്ഷത്തിന് നൽകുന്ന ആത്മവീര്യം പ്രകടമാകും. യുഡിഎഫിന്റെ സിറ്റിങ് സീറ്റ് അവർ നിലനിർത്തി എന്നതിന് അപ്പുറം പ്രാധാന്യം നൽകാതിരിക്കുന്ന തന്ത്രമാകും ഭരണപക്ഷം അവലംബിക്കുക. 

പി.ടി.തോമസിന്റെ വേർപാടിനെത്തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ പിൻഗാമിയായി ജയിച്ച ഉമ തോമസ് ആദ്യദിനങ്ങളിൽ സഭയുടെ ശ്രദ്ധാകേന്ദ്രമാകും. 

ലോക കേരളസഭ, നിയമസഭയെക്കൂടി വിവാദങ്ങളിലാക്കുന്നതും സജീവ ചർച്ചയ്ക്കു വിഷയമാകും. സിൽവർ ലൈനിൽ സർക്കാരിന്റെ നിലപാടു മുന്നോട്ടോ പിന്നോട്ടോ എന്നതും സമ്മേളനം സുവ്യക്തമാക്കും. വൈദ്യുതി ചാർജ് വർധന പോലെ ജനങ്ങളെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങളും ചൂടു പകരും. 

പയ്യന്നൂർ ഫണ്ട് വിവാദത്തിൽ സിപിഎം നടപടി എടുത്ത ടി.ഐ. മധുസൂദനൻ എംഎൽഎ സഭയിൽ ഉണ്ടെന്നതു കൊണ്ടു തന്നെ ചോദ്യങ്ങളും ഉയർന്നു പൊങ്ങും. ആകെ 23 ദിവസമാണു സഭ സമ്മേളിക്കുന്നത്. 

കലണ്ടർ പ്രകാരം ജൂലൈ 27 വരെ നിശ്ചയിച്ചിട്ടുണ്ടെങ്കിലും കലുഷിത അന്തരീക്ഷത്തിൽ അത്രയും ദിവസം സമാധാനപരമായി സഭ തുടരുമോ എന്നതു കണ്ടറിയേണ്ട കാര്യം.

English Summary: Kerala Assembly session to begin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com