ADVERTISEMENT

തിരുവനന്തപുരം ∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ  വീഴ്ചകൾ പരിശോധിക്കാൻ അന്വേഷണക്കമ്മിഷനെ സിപിഎം നിയോഗിച്ചു. കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലനും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.പി.രാമകൃഷ്ണനുമാണ്   അംഗങ്ങൾ. തൃക്കാക്കരയിൽ പാർട്ടിക്ക് പാടേ പിഴച്ചെന്ന വിമർശനം സംസ്ഥാന കമ്മിറ്റിയിൽ ഉയർന്നു.

തൃക്കാക്കരയിലെ തോൽവിയും വോട്ടു ചോർച്ചയും മാത്രമല്ല കമ്മിഷൻ അന്വേഷിക്കുന്നത്. സ്ഥാനാർഥി നിർണയം, സ്ഥാനാർഥിയെ ആദ്യം അവതരിപ്പിച്ചത്, ഐക്യത്തോടെ ജില്ലയിലെ പാർട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടോ എന്നീ കാര്യങ്ങൾ പരിശോധനാ വിധേയമാക്കും. 

നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃക്കാക്കരയിലെ തോൽവി ജില്ലാതലത്തിൽ അന്വേഷിച്ച് ശക്തമായ സംഘടനാ നടപടി എടുത്തിരുന്നു. സംഘടനാപരമായ പുഴുക്കുത്തുകൾ ഇല്ലാതായതോടെ ശക്തമായ മത്സരം കാഴ്ചവയ്ക്കാൻ ഇത്തവണ കഴിയുമെന്നായിരുന്നു സിപിഎമ്മിന്റെ അവകാശവാദം. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിലേതിലും  വലിയ തോൽവിയാണ് ഉപതിരഞ്ഞെടുപ്പിൽ ഉണ്ടായത്.  അതിന്റെ കാരണങ്ങളാകും കമ്മിഷൻ അന്വേഷിക്കുക. എറണാകുളം ജില്ലയിലെ പാർട്ടിയിൽ വിഭാഗീയത നിലനിൽക്കുന്നുവെന്നാണ് ഉപതിരഞ്ഞെടുപ്പ് ഫലം നേതൃത്വത്തിനു നൽകിയിരിക്കുന്ന പ്രാഥമിക 

നിഗമനം. ഡിവൈഎഫ്ഐ നേതാവ് അരുൺ കൂമാറിനെ സ്ഥാനാർഥിയാക്കുമെന്ന ശക്തമായ സൂചനകൾ ജില്ലാ നേതൃത്വത്തിന്റെ ഭാഗമായവർ തന്നെ പുറത്തേക്കു നൽകുന്നതിനിടെയാണ് ജോ ജോസഫ് അപ്രതീക്ഷിതമായി അവിടെ അവതരിച്ചത്. ഇതെല്ലാം കമ്മിഷനെ നിയോഗിക്കാനുള്ള പ്രേരണയാണ്. 

നിയമസഭാ തിരഞ്ഞെടുപ്പിൽ  അമ്പലപ്പുഴ മണ്ഡലത്തിലെ കാര്യങ്ങൾ  മാത്രമാണ് സംസ്ഥാന കമ്മിറ്റി നേരിട്ട് പരിശോധിച്ചത്. സംസ്ഥാനകമ്മിറ്റി അംഗം ജി.സുധാകരനു നേരെ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലായിരുന്നു ആ നടപടി. എറണാകുളത്തും പ്രമുഖർ അടക്കം വിമർശനങ്ങൾ നേരിടുന്ന സാഹചര്യത്തിലാണ് സംസ്ഥാന നേതൃത്വം നേരിട്ടു പരിശോധനയ്ക്കു മുതിരുന്നത്.

എറണാകുളത്തെയും തൃക്കാക്കരയിലെയും രാഷ്ട്രീയ സാഹചര്യങ്ങൾ മനസ്സിലാക്കാതെയുള്ള ആത്മവിശ്വാസവും പ്രചാരണരീതിയുമാണ് കണ്ടതെന്ന വിമർശനം സംസ്ഥാന കമ്മിറ്റിയിൽ ഉയർന്നു. സർക്കാരിന്റെ അതിപ്രസരം തന്നെ ഉണ്ടായെന്ന് ചിലർ ചൂണ്ടിക്കാട്ടി. പയ്യന്നൂർ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസ്ഥാന കമ്മിറ്റിയിൽ ചർച്ചയ്ക്കു വന്നില്ല. രണ്ടു ദിവസത്തേക്കു നിശ്ചയിച്ച യോഗം അജൻഡ പൂർത്തിയാക്കി ഇന്നലെ പിരിഞ്ഞു. 

 

വയനാട് ജില്ലാക്കമ്മിറ്റിക്ക് സിപിഎം വിമർശനം 

രാഹുൽഗാന്ധിയുടെ ഓഫിസിനു നേർക്കു നടന്ന ആക്രമണത്തിന്റെ പേരിൽ സിപിഎം വയനാട് ജില്ലാ നേതൃത്വത്തിന് എതിരെ സംസ്ഥാന കമ്മിറ്റിയിൽ വിമർശനം. ജില്ലാ നേതൃത്വത്തിന്റെ അറിവില്ലാതെ ഇങ്ങനെ ഒരു പ്രതിഷേധ പരിപാടി എസ്എഫ്ഐ സംഘടിപ്പിക്കുമോ എന്ന ചോദ്യം ഉയർന്നു. ഇനി അങ്ങനെയാണ് സംഭവിച്ചതെങ്കിൽ അതും ജില്ലാ നേതൃത്വത്തിന്റെ പിടിപ്പുകേടല്ലേയെന്ന് ചിലർ ചോദിച്ചു. 

എസ്എഫ്ഐയുടെ പ്രതിഷേധത്തെപ്പറ്റി  അറിവുണ്ടായിരുന്നുവെന്നും  ഈ രീതിയിൽ കലാശിക്കുമെന്ന് കരുതിയില്ലെന്നും ജില്ലാ സെക്രട്ടറി പി.ഗഗാറിൻ വിശദീകരിച്ചു.

 

English Summary: CPM commission to investigate Thrikkakara failure

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com