ADVERTISEMENT

തിരുവനന്തപുരം ∙ നിയമസഭയിൽ മാധ്യമവിലക്ക് എന്ന വാർത്ത സംഘടിതവും ആസൂത്രിതവുമാണെന്നു സ്പീക്കർ എം.ബി.രാജേഷ്. ചില മാധ്യമപ്രവർത്തകർ മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും ഓഫിസുകളിലേക്കു പോകുന്നതു വാച്ച് ആൻഡ് വാർഡ് വിലക്കിയെന്നു മനസ്സിലായി. ഉടൻ ചീഫ് മാർഷലിനെ വിളിച്ചുവരുത്തി അതു പാടില്ലെന്നു നിർദേശിച്ചു. മാധ്യമപ്രവർത്തകരുടെ സഞ്ചാരസ്വാതന്ത്ര്യം തടയില്ലെന്നും കേസരി സ്മാരക ട്രസ്റ്റിന്റെ മുഖാമുഖത്തിൽ സ്പീക്കർ അറിയിച്ചു. 

നിയമസഭാ നടപടികളാണു സഭാ ടിവിയിൽ സംപ്രേഷണം ചെയ്യുക. പാർലമെന്റിലും അങ്ങനെയാണ്. മാധ്യമങ്ങൾ ഇന്ന് എല്ലാ ദൃശ്യങ്ങളും കാണിക്കാൻ സമ്മർദം ചെലുത്തുന്നതുപോലെ തോന്നി. സഭയിൽ പ്ലക്കാർഡും ബാനറും പ്രദർശിപ്പിക്കാൻ പാടില്ലെന്നതു സഭാ ചട്ടമാണ്. അനുവദിക്കാൻ പാടില്ലാത്തത് സഭയിൽ നടന്നാൽ അതു കാണിക്കാനും പാടില്ല. ആരെങ്കിലും സംസാരിക്കുന്നതു സംപ്രേഷണം ചെയ്യുന്നതിനിടെ അതിനു പിന്നിൽ ബഹളം നടന്നാൽ അതു കാണിക്കും. അല്ലാതെ മറുഭാഗത്തെ ബഹളം കാണിക്കില്ല. ഇക്കാര്യങ്ങൾ മനഃപൂർവമല്ല. മൈക്കിൽ സംസാരിക്കുന്ന വ്യക്തിയുടെ ദൃശ്യങ്ങൾ കാണിക്കുന്ന തരത്തിൽ പ്രോഗ്രാം ചെയ്തു വച്ചിരിക്കുന്നതാണ്. 

ഇന്നലെ ചോദ്യോത്തര വേള ഉണ്ടായിരുന്ന 5 മിനിറ്റിൽ സഭാ അധ്യക്ഷനും മുകേഷും മന്ത്രി എം.വി.ഗോവിന്ദനുമാണു സംസാരിച്ചത്. ഈ 3 പേരെയും കാണിച്ചിട്ടുണ്ടാകും. പ്രതിപക്ഷ നേതാവ് ആവശ്യപ്പെടാത്തതിനാൽ മൈക്ക് കൊടുത്തില്ല. പിന്നീടു ബഹളം മൂലം സഭ നിർത്തി. 10 മണിയോടെ വീണ്ടും സമ്മേളിച്ചപ്പോൾ ഇരുഭാഗത്തുനിന്നും ബഹളമുണ്ടായി. അപ്പോൾ കാണിച്ചത് സഭാ അധ്യക്ഷനെയായിരിക്കും. സഭാ ഗാലറിയിൽ ചാനൽ ക്യാമറകൾ അനുവദിക്കാത്തത് കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണെന്നും ഇപ്പോൾ സഭാ ടിവി വഴി മാത്രമാണു സംപ്രേഷണമെന്നും അദ്ദേഹം വിശദീകരിച്ചു. 

മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയതിന് നടപടി വരും

തിരുവനന്തപുരം∙ ചില മാധ്യമങ്ങൾ മൊബൈൽ ഫോൺ ഉപയോഗിച്ചു സഭയിലെ ദൃശ്യങ്ങൾ പകർത്തി കാണിച്ചെന്നും ഇതു സഭാ അവകാശങ്ങളുടെ ലംഘനമായതിനാൽ അന്വേഷിച്ചു നടപടി സ്വീകരിക്കുമെന്നും സ്പീക്കർ അറിയിച്ചു. സഭയിലെ പ്രസ് ഗാലറിയിലിരുന്ന് ദൃശ്യങ്ങൾ പകർത്തിയതായി പരാതിയുണ്ട്. സഭയിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവാദമില്ലെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി.

English Summary: No media ban or restrictions at Kerala assembly; said minister's office

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com