ബിപിഎൽ കുടുംബത്തിലെ കോവിഡ് മരണം: സർക്കാർ ധനസഹായം ആർക്കും കിട്ടിയില്ല
Mail This Article
തിരുവനന്തപുരം∙ ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള (ബിപിഎൽ) കുടുംബാംഗം കോവിഡ് ബാധിച്ചു മരിച്ചാൽ കുടുംബത്തിന് 3 വർഷം പ്രതിമാസം 5000 രൂപ നൽകുമെന്ന സംസ്ഥാന സർക്കാർ വാഗ്ദാനം പാഴ്‌വാക്കായി. 2021 ഒക്ടോബർ 13ന് മന്ത്രിസഭാ യോഗ ശേഷം പദ്ധതി പ്രഖ്യാപിച്ച മുഖ്യമന്ത്രി ഉറപ്പു നൽകിയത്, അപേക്ഷിച്ച് 30 ദിവസത്തിനുള്ളിൽ അക്കൗണ്ടിൽ പണമെത്തുമെന്നും ഇതിനായി ആരും ഓഫിസിൽ കയറിയിറങ്ങേണ്ടി വരില്ലെന്നുമായിരുന്നു. എന്നാൽ എട്ടര മാസത്തിനിടെ ഇരുപതിനായിരത്തിലേറെ ഓൺലൈൻ അപേക്ഷകൾ ലഭിച്ചതിൽ 5969 എണ്ണം മാത്രമാണ് സർക്കാർ അംഗീകരിച്ചത്. ഒരാൾക്കു പോലും സഹായം ലഭിച്ചതുമില്ല. മതിയായ രേഖകൾ ഇല്ലെന്ന കാരണത്താൽ നാലായിരത്തോളം അപേക്ഷ തള്ളിയപ്പോൾ ബാക്കി അപേക്ഷകളും അനിശ്ചിതത്വത്തിലാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഈ ധനസഹായം നൽകാനായിരുന്നു തീരുമാനം. എന്നാൽ ധനവകുപ്പിൽ നിന്ന് ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല. ഏത് അക്കൗണ്ട് ഹെഡിൽ ഈ പണം ഉൾപ്പെടുത്തുമെന്നു പോലും തീരുമാനിച്ചിട്ടില്ല. പദ്ധതി നടപ്പാക്കാനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നുവെന്നാണ് ഏകോപനച്ചുമതല വഹിക്കുന്ന ലാൻഡ് റവന്യു കമ്മിഷണറേറ്റിന്റെ വിശദീകരണം. കോവിഡ് മൂലം മരിച്ചവരുടെ കുടുംബങ്ങൾക്ക് 50,000 രൂപ വീതം ആശ്വാസധനം നൽകുന്നതിലും ആദ്യ ഘട്ടത്തിൽ കേരളം വീഴ്ച വരുത്തിയിരുന്നു. ഒടുവിൽ സുപ്രീം കോടതിയുടെ കർശന നിർദേശത്തെത്തുടർന്നാണ് സർക്കാർ അതിവേഗം ഇതു വിതരണം ചെയ്തത്. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നാണ് അതിനുള്ള തുക വിനിയോഗിച്ചത്. സംസ്ഥാനത്തു കോവിഡ് മരണങ്ങൾ കണക്കിൽപെടുത്താതെ പൂഴ്ത്തിയതും വിവാദമായിരുന്നു.
English Summary: Government compensation not given for covid death in bpl families