ADVERTISEMENT

തിരുവനന്തപുരം ∙ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫിസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചുതകർത്തതിൽ പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. ബാനറും പ്ലക്കാർഡുകളുമായി പ്രതിപക്ഷവും എതിർമുദ്രാവാക്യങ്ങളുമായി ഭരണപക്ഷവും നിരന്നതോടെ സമ്മേളനത്തിന്റെ ആദ്യദിനം പ്രക്ഷുബ്ധമായി പിരിഞ്ഞു. ചോദ്യോത്തര വേള പ്രതിപക്ഷം പ്രതിഷേധത്തിൽ മുക്കി. സഭയിൽ മാധ്യമങ്ങൾക്കു മുൻപില്ലാത്ത കൊടുംനിയന്ത്രണം ഏർപ്പെടുത്തിയതും വിവാദമായി.

പ്രതിഷേധ സൂചകമായി പ്രതിപക്ഷ എംഎൽഎമാർ കറുത്ത മാസ്ക് അണിഞ്ഞിരുന്നു. യുവ എംഎൽഎമാരായ റോജി എം.ജോൺ, ഷാഫി പറമ്പിൽ, നജീബ് കാന്തപുരം, അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, സനീഷ്കുമാർ ജോസഫ് എന്നിവർ കറുത്ത ഷർട്ടും ധരിച്ചിരുന്നു. കന്നി സമ്മേളനത്തിനെത്തിയ ഉമ തോമസിനെ ഡസ്കിലടിച്ചു സ്വാഗതം ചെയ്ത ശേഷമായിരുന്നു പ്രതിപക്ഷ പ്രതിഷേധം.

ചോദ്യോത്തരവേളയിൽ ആദ്യ ചോദ്യത്തിനു മന്ത്രി എം.വി.ഗോവിന്ദൻ ഉത്തരം പറഞ്ഞുതുടങ്ങിയെങ്കിലും പൂ‍ർത്തിയാക്കാനായില്ല. ‘രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചത് കാടത്തം’ എന്നെഴുതിയ ബാനറും പ്ലക്കാർഡുകളും പ്രതിപക്ഷം ഉയർത്തി. സഭയിൽ ഇതു പാടില്ലെന്നു സ്പീക്കർ എം.ബി.രാജേഷ് ഓർമിപ്പിച്ചെങ്കിലും അവർ വഴങ്ങിയില്ല.  ആക്രമണത്തിൽ അടിയന്തര പ്രമേയം അവതരിപ്പിക്കാൻ ടി.സിദ്ദിഖ് നോട്ടിസ് നൽകിയിരുന്നു. പ്രമേയാവതരണത്തിന് അനുമതി തേടിയുള്ള പ്രസംഗത്തിൽ വിഷയം ഉന്നയിക്കാമെന്ന സ്പീക്കറുടെ അനുനയ ശ്രമവും വിഫലമായി.

തുടർന്ന് മന്ത്രിമാർ ഉൾപ്പെടെ ഭരണപക്ഷത്തുള്ളവരും ബഹളം വച്ചതോടെ പ്രതിപക്ഷം കൂടുതൽ കടുപ്പിച്ചു. ഇരുകൂട്ടരും നേർക്കുനേർ നിന്നതോടെ സ്പീക്കർ എഴുന്നേറ്റു. സ്പീക്കർ എഴുന്നേറ്റാൽ സഭാംഗങ്ങളെല്ലാം ഇരിക്കണമെന്ന സഭാ ചട്ടവും ഓർമിപ്പിച്ചു. എന്നാൽ, ഭരണപക്ഷത്ത് എ.എൻ.ഷംസീറും പ്രതിപക്ഷത്ത് എൽദോസ് കുന്നപ്പിള്ളിയും ഇരിക്കാൻ കൂട്ടാക്കിയില്ല. എൽദോസിനെ പേരെടുത്തു വിളിച്ച് ഇരിക്കാൻ സ്പീക്കർ നിർദേശിച്ചതോടെ, ഷംസീ‍ർ ഇരിക്കാത്തതു ചൂണ്ടിക്കാട്ടി മാത്യു കുഴൽനാടൻ എഴുന്നേറ്റു. മന്ത്രി സജി ചെറിയാൻ എഴുന്നേറ്റതും പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചു. വാക്പോരിനു പിന്നാലെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ഭരണപക്ഷ എംഎൽഎമാർ ഭരണപക്ഷ ബെഞ്ചിന്റെ മുൻനിരയിലേക്കുമെത്തി. ഇതോടെ, 9.05നു സഭ തൽക്കാലം നിർത്തിവച്ചു.

മുഖ്യമന്ത്രി ഒഴികെ എല്ലാ മന്ത്രിമാരും ഭരണപക്ഷ പ്രതിഷേധത്തിൽ പങ്കാളികളായി. വീണാ ജോർജ് ഉൾപ്പെടെ ചില മന്ത്രിമാർ വിളിച്ചുകൊടുത്ത മുദ്രാവാക്യം മറ്റു മന്ത്രിമാർ ഏറ്റുവിളിച്ചു. 9.45നു മുഖ്യമന്ത്രി പുറത്തുപോയതോടെ പ്രതിഷേധം താങ്ങാൻ പറ്റുന്നില്ലെന്ന പരിഹാസം പ്രതിപക്ഷം ഉയർത്തി. 5 മിനിറ്റിനകം തിരികെയെത്തിയ മുഖ്യമന്ത്രിയെ കയ്യടിച്ചാണു ഭരണപക്ഷം വരവേറ്റത്. പത്തിനു സ്പീക്കർ തിരികെയെത്തി, അന്തരിച്ച മുൻ എംഎൽഎമാർക്കുള്ള ചരമോപചാര നടപടികളിലേക്കു കടന്നതോടെ ഇരുകൂട്ടരും സീറ്റുകളിലേക്കു മടങ്ങി.

തുടർന്ന് അടിയന്തര പ്രമേയാവതരണത്തിന് അനുമതി തേടിയുള്ള നോട്ടിസ് അവതരിപ്പിക്കാൻ ടി.സിദ്ദിഖിനെ സ്പീക്കർക്ഷണിച്ചെങ്കിലും പ്രതിപക്ഷം വീണ്ടും നടുത്തളത്തിലിറങ്ങി സ്പീക്കറുടെ വേദിക്കുമുന്നിൽ ബാനർ ഉയർത്തി. ഇതോടെ, മറ്റു നടപടികളിലേക്കു കടക്കുകയാണെന്നു പ്രഖ്യാപിച്ച സ്പീക്കർ ശ്രദ്ധ ക്ഷണിക്കലും സബ്മിഷനും റദ്ദാക്കി. റിപ്പോർട്ട് സമർപ്പണവും ബിൽ അവതരണവുമുൾപ്പെടെ നടപടികൾ വേഗത്തിലാക്കി 10.25നു സഭ പിരിയുകയും ചെയ്തു.

English Summary: Opposition protest in kerala assembly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com