പ്രതിപക്ഷത്തിന് അസഹിഷ്ണുത: പിണറായി; പണ്ട് അടിച്ചുതകർത്തത് മറന്നോ: സതീശൻ
Mail This Article
തിരുവനന്തപുരം ∙ സർക്കാരിന്റെ ഒന്നാം വാർഷികത്തിനുശേഷം ആദ്യമായി നടത്തിയ വാർത്താസമ്മേളനത്തിൽ കോൺഗ്രസിനെതിരെ ആരോപണങ്ങൾ അക്കമിട്ടു നിരത്തി മുഖ്യമന്ത്രി പിണറായി വിജയനും മറുപടി എണ്ണിപ്പറഞ്ഞ് വി.ഡി.സതീശനും രംഗത്തുവന്നു.
മുഖ്യമന്ത്രി: നിയമസഭാ ചരിത്രത്തിൽ ഇതുവരെയുണ്ടാകാത്ത സമീപനമാണു പ്രതിപക്ഷത്തുനിന്നുണ്ടായത്. സഭയ്ക്കും നാടിനും അംഗീകരിക്കാൻ പറ്റാത്ത പെരുമാറ്റം. വല്ലാത്ത അസഹിഷ്ണുത.
പ്രതിപക്ഷ നേതാവ്: മുഖ്യമന്ത്രിക്കു മറവിരോഗമാണ്. നിയമസഭ അടിച്ചുതകർക്കാനും ഡയസിൽ കയറി സ്പീക്കറെ തടയാനും കസേരയെടുത്തെറിയാനും വാച്ച് ആൻഡ് വാർഡിനെ ആക്രമിക്കാനും എംഎൽഎമാരെ പറഞ്ഞയച്ച പാർട്ടി സെക്രട്ടറിയായിരുന്നു പിണറായി. സഭാ ചരിത്രത്തിൽ ഏറ്റവും അപമാനകരമായ സംഭവത്തിനു നിർദേശം കൊടുത്തയാളാണ് പ്രതിപക്ഷത്തെ ചട്ടം പഠിപ്പിക്കുന്നത്.
മുഖ്യമന്ത്രി: വയനാട്ടിൽ പ്രതിപക്ഷ നേതാവിനോടു ചോദ്യമുന്നയിച്ച പത്രലേഖകനെ ഇറക്കിവിടുമെന്നാണു പറഞ്ഞത്. ലേഖകർ ആവശ്യമായ ചോദ്യം ചോദിക്കും. പത്രസമ്മേളനം നടത്തുന്നയാളുടെ ഇഷ്ടം നോക്കിയല്ല. മറുപടി പറയുകയോ, പറയാതിരിക്കുകയോ ചെയ്യാം. പത്രസമ്മേളനത്തിൽ ചോദ്യത്തെയും നിയമസഭയിൽ മറുപടിയെയും ഭയപ്പെടുകയാണു പ്രതിപക്ഷം.
പ്രതിപക്ഷ നേതാവ്: പൊതുയോഗത്തിൽ ഒരു പത്രത്തിന്റെ എഡിറ്ററെ ‘എടോ ഗോപാലകൃഷ്ണാ’ എന്നു വിളിച്ച് ആക്രോശിച്ചതാരാണ് ? ‘മറുപടി പറയണോ, ഇങ്ങു മാറിനിൽക്ക്’ എന്നും ‘കടക്കു പുറത്ത്’ എന്നും കൽപിച്ചതാരാണ്? ‘അടുത്തേക്കു വന്നാൽ ചെവിയിൽ മറുപടി പറയാം’ എന്നു പറഞ്ഞതാരാണ് ? എന്നോടു ചോദിക്കുന്നതുപോലെ മുഖ്യമന്ത്രിയോടു ചോദ്യങ്ങൾ ചോദിക്കുകയും അദ്ദേഹം ശാന്തനായി മറുപടി പറയുകയും ചെയ്യുന്നതുകാണണമെന്ന സ്വപ്നം എനിക്കുണ്ട്.
English Summary: Press Meet of Kerala CM Pinarayi Vijayan