ADVERTISEMENT

തിരുവനന്തപുരം ∙ സർക്കാരിന്റെ ഒന്നാം വാർഷികത്തിനുശേഷം ആദ്യമായി നടത്തിയ വാർത്താസമ്മേളനത്തിൽ കോൺഗ്രസിനെതിരെ ആരോപണങ്ങൾ അക്കമിട്ടു നിരത്തി മുഖ്യമന്ത്രി പിണറായി വിജയനും മറുപടി എണ്ണിപ്പറഞ്ഞ് വി.ഡി.സതീശനും രംഗത്തുവന്നു.

മുഖ്യമന്ത്രി: നിയമസഭാ ചരിത്രത്തിൽ ഇതുവരെയുണ്ടാകാത്ത സമീപനമാണു പ്രതിപക്ഷത്തുനിന്നുണ്ടായത്. സഭയ്ക്കും നാടിനും അംഗീകരിക്കാൻ പറ്റാത്ത പെരുമാറ്റം. വല്ലാത്ത അസഹിഷ്ണുത.

പ്രതിപക്ഷ നേതാവ്: മുഖ്യമന്ത്രിക്കു മറവിരോഗമാണ്. നിയമസഭ അടിച്ചുതകർക്കാനും ഡയസിൽ കയറി സ്പീക്കറെ തടയാനും കസേരയെടുത്തെറിയാനും വാച്ച് ആൻഡ് വാർഡിനെ ആക്രമിക്കാനും എംഎൽഎമാരെ പറഞ്ഞയച്ച പാർട്ടി സെക്രട്ടറിയായിരുന്നു പിണറായി. സഭാ ചരിത്രത്തിൽ ഏറ്റവും അപമാനകരമായ സംഭവത്തിനു നിർദേശം കൊടുത്തയാളാണ് പ്രതിപക്ഷത്തെ ചട്ടം പഠിപ്പിക്കുന്നത്.

മുഖ്യമന്ത്രി: വയനാട്ടിൽ പ്രതിപക്ഷ നേതാവിനോടു ചോദ്യമുന്നയിച്ച പത്രലേഖകനെ ഇറക്കിവിടുമെന്നാണു പറഞ്ഞത്. ലേഖകർ ആവശ്യമായ ചോദ്യം ചോദിക്കും. പത്രസമ്മേളനം നടത്തുന്നയാളുടെ ഇഷ്ടം നോക്കിയല്ല. മറുപടി പറയുകയോ, പറയാതിരിക്കുകയോ ചെയ്യാം. പത്രസമ്മേളനത്തിൽ ചോദ്യത്തെയും നിയമസഭയിൽ മറുപടിയെയും ഭയപ്പെടുകയാണു പ്രതിപക്ഷം.

പ്രതിപക്ഷ നേതാവ്: പൊതുയോഗത്തിൽ ഒരു പത്രത്തിന്റെ എഡിറ്ററെ ‘എടോ ഗോപാലകൃഷ്ണാ’ എന്നു വിളിച്ച് ആക്രോശിച്ചതാരാണ് ? ‘മറുപടി പറയണോ, ഇങ്ങു മാറിനിൽക്ക്’ എന്നും ‘കടക്കു പുറത്ത്’ എന്നും കൽപിച്ചതാരാണ്? ‘അടുത്തേക്കു വന്നാൽ ചെവിയിൽ മറുപടി പറയാം’ എന്നു പറഞ്ഞതാരാണ് ? എന്നോടു ചോദിക്കുന്നതുപോലെ മുഖ്യമന്ത്രിയോടു ചോദ്യങ്ങൾ ചോദിക്കുകയും അദ്ദേഹം ശാന്തനായി മറുപടി പറയുകയും ചെയ്യുന്നതുകാണണമെന്ന സ്വപ്നം എനിക്കുണ്ട്.

English Summary: Press Meet of Kerala CM Pinarayi Vijayan 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com