സഭയിൽ മുഖ്യമന്ത്രി വേദി മാറിയെത്തിയ മത്സരാർഥിയെപ്പോലെ: ഷാഫി പറമ്പിൽ
Mail This Article
തിരുവനന്തപുരം∙ സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണത്തെക്കുറിച്ചു പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തരപ്രമേയം ചർച്ച ചെയ്തപ്പോൾ വേദി മാറിയെത്തിയ മത്സരാർഥിയുടെ അവസ്ഥയിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെന്നു ഷാഫി പറമ്പിൽ എംഎൽഎ. ദേശഭക്തി ഗാനം അവതരിപ്പിക്കേണ്ട വേദിയിൽ ഓട്ടൻതുള്ളൽ അവതരിപ്പിച്ച കുട്ടിയെപ്പോലെയായിരുന്നു സഭയിൽ മുഖ്യമന്ത്രി. പ്രമേയാവതരണ പ്രസംഗത്തിൽ 10 ചോദ്യങ്ങൾ എണ്ണിച്ചോദിച്ചിട്ടും ഒന്നിനും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്നു ഷാഫി പറഞ്ഞു.
സ്വപ്ന സുരേഷിനു വിശ്വാസ്യതയില്ലെന്നു സിപിഎം പറയിപ്പിക്കുന്നതു സോളർ കേസ് പ്രതിയെക്കൊണ്ടാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പരിഹാസം. സിബിഐ അന്വേഷിക്കണമെന്നു സ്വപ്ന ആവശ്യപ്പെട്ട സാഹചര്യത്തിൽ എന്തുകൊണ്ടു സംസ്ഥാന സർക്കാർ അതിനു തയാറാകുന്നില്ല. സോളർ കേസ് പ്രതിയെ വിളിച്ചുവരുത്തി അപേക്ഷ വാങ്ങിയാണ് ഉമ്മൻചാണ്ടിക്കെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ എന്ത് ആരോപണം ഉയർന്നാലും ബിജെപി–യുഡിഎഫ് ബന്ധമെന്ന ക്ലീഷേയാണു സിപിഎം സ്ഥിരം പറയുന്നതെന്നും സതീശൻ പറഞ്ഞു.
English Summary: Shafi Parambil statement about chief minister Ppinarayi Vijayan