ADVERTISEMENT

തിരുവനന്തപുരം ∙ പച്ചക്കള്ളമെന്ന് ആക്ഷേപിച്ച് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിക്കളഞ്ഞ ആരോപണങ്ങൾക്കു പിൻബലമായി കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ ഡിജിറ്റൽ തെളിവുകൾ ഹാജരാക്കി. പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് (പിഡബ്ല്യുസി) ഡയറക്ടർ ജെയ്ക് ബാല‍കുമാർ മെന്ററെപ്പോലെയാണെന്ന് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ ഐടി കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസിന്റെ വെബ്സൈറ്റിൽ കുറി‍ച്ചിരുന്നുവെന്നു ചൊവ്വാഴ്ച കുഴൽനാടൻ നിയമസഭയിൽ ആരോപിച്ചിരുന്നു. അസംബന്ധ ആരോപണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ക്ഷോഭത്തോടെയുള്ള പ്രതികരണം.

തുടർന്നാണ്, ജെയ്ക് ബാല‍കുമാർ എക്സാലോജിക് സ്ഥാപകർക്കു മെ‍ന്റർ (മാർഗദർശി) ആണെന്നു പരാമർശിക്കുന്ന രേഖ വെബ് ആർക്കൈവ്സിൽനിന്നു വീണ്ടെടുത്ത് കുഴൽനാടൻ വാർത്താസമ്മേളനത്തിൽ ഹാജരാക്കിയത്. തെറ്റാണെങ്കിൽ തന്നെ‍ പ്രതിയാക്കി കേസെടുക്കാനും വെല്ലുവിളിച്ചു.

ജെയ്ക് കമ്പനിയുടെ മെന്റ‍റാണെന്ന കുറിപ്പ് സൈറ്റിൽനിന്ന് 2020 മേയ് 20നുശേഷം അപ്രത്യക്ഷ‍മായെന്നും 2020 ജൂൺ 20നു സൈറ്റ് വീണ്ടും ലഭ്യമാ‍യപ്പോൾ അതിൽ കുറിപ്പ് ഉണ്ടായിരുന്നില്ലെ‍ന്നും കുഴൽനാടൻ ആവർത്തിച്ചു. 2020 മേയ് 20 ലേതായി കമ്പനി സൈറ്റിൽ ചിത്രം സഹിതം കാണുന്ന 3 കൺസൽറ്റന്റുമാരിൽ ഒരാൾ ജെയ്ക്കാണ്.  

പിഡബ്ല്യുസിക്കെതിരെ ആരോപണങ്ങൾ ഉയർന്നതിനു പിന്നാലെയാണ് സൈറ്റ് ലഭ്യമല്ലാ‍തായത്. ഇക്കാര്യം മുഖ്യമന്ത്രിയുടെ പ്രസംഗം കഴിഞ്ഞപ്പോൾ ചൂണ്ടിക്കാട്ടിയെങ്കിലും തനിക്കു വിശദീകരിക്കാൻ അനുവദിച്ചില്ല. ലഭ്യമായ രേഖകൾ പ്രകാരം എക്സാലോജി‍ക്കിന്റെ ഏക സ്ഥാപക മുഖ്യമന്ത്രിയുടെ മകളാണ്; കമ്പനി നോമിനി മുഖ്യമന്ത്രിയുടെ ഭാര്യയും. 

വെബ്സൈറ്റിൽ ജെയ്ക് കമ്പനിയുടെ മെന്ററും ഗൈഡുമാണെന്നു വ്യക്തമാക്കുന്ന ഭാഗം. (പിന്നീട് ഒഴിവാക്കി)
വെബ്സൈറ്റിൽ ജെയ്ക് കമ്പനിയുടെ മെന്ററും ഗൈഡുമാണെന്നു വ്യക്തമാക്കുന്ന ഭാഗം. (പിന്നീട് ഒഴിവാക്കി)

മുഖ്യമന്ത്രി പൊട്ടിത്തെറിച്ചത് സംശയം ഉണർത്തുന്നുവെന്നു കുഴൽനാടൻ പറഞ്ഞു. മകൾ വീണയെക്കു‍റിച്ചു പറഞ്ഞതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. മകളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ഒരു പരാമർശവും നടത്തിയിട്ടില്ല. സ്വപ്ന സുരേഷിനു നിയമനം നൽകിയത് പിഡബ്ല്യു‍സിയാണ്. അതു പുറത്തുവന്നപ്പോഴാണ് വീണയുടെ കമ്പനിക്കുളള പിഡബ്ല്യുസി ബന്ധം മറച്ചത്. പല കരാറുകളും സുത്യാര്യതയി‍ല്ലാതെ പിഡബ്ല്യുസിക്കു സർക്കാർ നൽകിയിട്ടുണ്ട്. യുഎഇയിലായിരു‍ന്നപ്പോൾ കേരളത്തിൽനിന്നു മുഖ്യമന്ത്രിക്കു വേണ്ടി ഒരു ബാഗ് നയതന്ത്ര ചാനൽ വഴി സ്വീകരിച്ചിട്ടുണ്ടോയെന്നു വ്യക്തമാക്കണമെന്ന ആവശ്യവും കുഴൽനാടൻ ആവർത്തിച്ചു.

വെബ്സൈറ്റ് നിശ്ചലം

തിരുവനന്തപുരം ∙ മാത്യു കുഴൽനാടന്റെ വാർത്താസമ്മേളനത്തിനു ശേഷം എക്സാലോജിക് സൊല്യൂഷൻസിന്റെ വെബ്സൈറ്റ് പ്രവർത്തനക്ഷമമല്ല. ഉടമയുമായി ബന്ധപ്പെടണമെന്ന സന്ദേശമാണ് സൈറ്റ് തിരയുന്നവർക്കു വൈകിട്ടുവരെയും ലഭിച്ചത്.

കഴിഞ്ഞദിവസം നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ

പച്ചക്കള്ള‍മാണ് മാത്യു കുഴൽനാടൻ പറയുന്നത്. അസംബന്ധം പറഞ്ഞ് അത് ആവർത്തി‍ക്കാനല്ല ശ്രമിക്കേണ്ടത്. പിഡബ്ല്യു‍സി ഡയറക്ടറെ ഒരു ഘട്ടത്തിലും മെന്റ‍റായി എന്റെ മകൾ പ‍റഞ്ഞിട്ടില്ല. അതെല്ലാം മനസ്സിൽ വച്ചാൽ മതി. ആളുകളെ അപകീർത്തിപ്പെടുത്താൻ എന്തും പറയുന്ന സ്ഥിതി ഉണ്ടാകരുത്. രാഷ്ട്രീയമായി കാര്യങ്ങളെ കാണണം. വീട്ടിലിരിക്കുന്ന‍വരെ ആക്ഷേപിക്കുന്ന‍താണോ സംസ്കാരം ?

കുഴൽനാടൻ ഹാജരാക്കിയ വെബ്സൈറ്റ് പരാമർശം

ഷിക്കാഗോ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ജെയ്ക് ബാല‍കുമാർ ലോകത്തെ ഏറ്റവും വലിയ കോർപറേറ്റ് സ്ഥാപനങ്ങളി‍ലൊന്നിലെ ടെക്നോളജി സ്ട്രാറ്റജി ഡയറക്ടറാണ്. എക്സാലോജിക്കുമായുള്ള ജെയ്ക്കിന്റെ ഇടപെടൽ വളരെ വ്യക്തിപരമായ തലത്തിലാണ്. വ്യവസായമേഖലയുടെ വിവിധ വശങ്ങളെക്കുറിച്ചുള്ള അറിവ് ഉപയോഗിച്ച് അദ്ദേഹം സ്ഥാപകർക്കു മാർഗനിർദേശം നൽകുകയും വഴികാട്ടുകയും ചെയ്യുന്നു.

English Summary: Mathew Kuzhalnadan on Veena Vijayan's company and Jaik Balakumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com