വായ്പ തിരിച്ചടവു മുടങ്ങിയതിന് വീടിന്റെ ചുമരിൽ പേരെഴുതി ധനകാര്യ സ്ഥാപനം
Mail This Article
ചവറ (കൊല്ലം) ∙ വായ്പ തിരിച്ചടവു മുടങ്ങിയതിന്റെ പേരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ പ്രതിനിധികൾ വീടിന്റെ കൈവശാവകാശം തങ്ങൾക്കാണെന്ന് ഭിത്തിയിൽ രേഖപ്പെടുത്തി. പരാതിയുടെ അടിസ്ഥാനത്തിൽ ജീവനക്കാരനെതിരെ ചവറ പൊലീസ് കേസെടുത്തു. ചവറ ബ്രിജ് ധ്രുവത്തിൽ രാഗിയുടെ വീടിന്റെ ചുമരു മുഴുവൻ സ്പ്രേ പെയിന്റ് ഉപയോഗിച്ച് ഉടമസ്ഥാവകാശം തങ്ങൾക്കാണെന്നു എഴുതുകയായിരുന്നു. കൊല്ലം മാടൻനടയിലെ ധനകാര്യ സ്ഥാപനത്തിന്റെ പ്രതിനിധികളാണ് ഇതു ചെയ്തതെന്ന് പരാതിയിൽ പറയുന്നു. പുതിയ വീടു വയ്ക്കുന്നതിനാണ് 12.47ലക്ഷം രൂപ വായ്പയെടുത്തത്. രണ്ടു തവണ തിരിച്ചടവ് മുടങ്ങിയതിനു ഭീഷണിപ്പെടുത്തുകയും വീട്ടിൽ നോട്ടിസ് പതിക്കുകയും ചെയ്തിരുന്നു. ഇതു വീട്ടുടമ കീറിക്കളഞ്ഞതോടെ വീണ്ടും ഭീഷണി മുഴക്കിയ സ്ഥാപന പ്രതിനിധി ആളില്ലാത്ത സമയം വീട്ടിലെത്തി ഭിത്തിയിൽ എഴുതുകയായിരുന്നു.
ഇന്നലെ രാവിലെ സംഭവം വിവാദമാകുകയും യുവജനസംഘടനകൾ പ്രതിഷേധവുമായി രംഗത്ത് എത്തുകയും ചെയ്തു. സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാടൻനടയിലെ സ്ഥാപനത്തിന്റെ ഓഫിസിലേക്കു മാർച്ച് നടത്തി. മാർച്ച് നടത്തിയ ആർവൈഎഫ് പ്രവർത്തകർ സ്ഥാപനത്തിന്റെ ഭിത്തിയിൽ ആർവൈഎഫ് എന്നു വരച്ച് പ്രതിഷേധം രേഖപ്പെടുത്തി. ചവറയിലെ മറ്റൊരു വീട്ടിൽ നോട്ടിസ് പതിച്ച് ഭീഷണിപ്പെടുത്തിയതിന് ഇവരെ നേരത്തേ പൊലീസ് വിളിച്ചു വരുത്തി താക്കീത് നൽകിയതിനു പിന്നാലെയാണ് ഈ സംഭവവും.
English Summary: Financial institution painted its name on the houses for non repayment of loans