മനുഷ്യക്കടത്ത്: ബ്ലൂകോർണർ നോട്ടിസ് ഇറക്കേണ്ടെന്ന് നിയമോപദേശം
Mail This Article
കൊച്ചി ∙ മനുഷ്യക്കടത്തു കേസിലെ മുഖ്യപ്രതി മജീദിനെ (എം.കെ.ഗാസലി) നാട്ടിലെത്തിക്കാൻ ഇന്റർപോൾ വഴി ബ്ലൂകോർണർ തിരച്ചിൽ നോട്ടിസ് ഇറക്കേണ്ടെന്ന് അന്വേഷണ സംഘത്തിനു നിയമോപദേശം ലഭിച്ചു. കുറ്റകൃത്യങ്ങളിൽ രാജ്യം വിടുന്ന പ്രതികൾ വിദേശത്ത് എവിടെയാണ് ഒളിവിൽ കഴിയുന്നതെന്ന് അറിയാത്ത ഘട്ടത്തിലാണു ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിക്കേണ്ടി വരുന്നത്.
ഇരകളുടെ പരാതിയെ തുടർന്നു കേരള പൊലീസ് കേസ് റജിസ്റ്റർ ചെയ്തപ്പോൾ കേരളത്തിലുണ്ടായിരുന്ന മജീദ് വിദേശത്തേക്കു കടക്കുകയായിരുന്നു. മജീദ് കുവൈത്തിലുണ്ടെന്ന വിവരം അന്വേഷണ സംഘത്തിനു ലഭിച്ചതോടെയാണു ബ്ലൂ കോർണർ നോട്ടിസിന്റെ പ്രസക്തിയില്ലാതായത്. ഇതിനിടെ കേസിൽ റിമാൻഡ് ഒഴിവാക്കാൻ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കാൻ മജീദ് നിയമസഹായം തേടിയിട്ടുണ്ട്.
അടിമത്താവളങ്ങളിൽ നിന്നു രക്ഷപ്പെട്ടു നാട്ടിൽ തിരികെയെത്തിയ ഇരകളുടെ മൊഴി വിശദമായി രേഖപ്പെടുത്താൻ കേന്ദ്ര ഏജൻസികൾക്കും നിർദേശം ലഭിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നു മജീദ് കടത്തിയ യുവതികളുടെ വിവരം മാത്രമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും മനുഷ്യക്കടത്ത് റാക്കറ്റ് ഇരകളെ വിദേശത്തേക്കു കടത്തിയിട്ടുണ്ട്.
English Summary: Human trafficking case updates