ഗൗഡയുടെ നിലപാടിൽ വെട്ടിലായി ദൾ; എൽജെഡി തൽക്കാലം ലയനത്തിനില്ല
Mail This Article
തിരുവനന്തപുരം∙ രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ പേരിൽ ജനതാദൾ– ലോക്താന്ത്രിക് ജനതാദൾ (എൽജെഡി) ലയനം അനിശ്ചിതത്വത്തിൽ. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമുവിനു പിന്തുണ പ്രഖ്യാപിക്കുമെന്ന ജനതാദൾ (എസ്) ദേശീയ നേതൃത്വം വ്യക്തമായ സൂചന നൽകിയതാണ് കാരണം. ഇതേത്തുടർന്നു ദൾ ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവെഗൗഡയുമായുള്ള ചർച്ചയിൽ നിന്ന് എൽജെഡി പിൻവാങ്ങി.
ലയനം സംബന്ധിച്ചു പൂർണ ധാരണയിൽ എത്തിയിരുന്നതാണ്. 14ന് രണ്ടു പാർട്ടികളുടെയും സംയുക്ത സംസ്ഥാന കമ്മിറ്റി യോഗം വിളിക്കാനും നിശ്ചയിച്ചു. ഇക്കാര്യങ്ങൾ ദേവെഗൗഡയെ ധരിപ്പിച്ച് അന്തിമാനുമതി വാങ്ങാനായി നേതാക്കളായ മാത്യു ടി.തോമസ്, കെ.കൃഷ്ണൻകുട്ടി, എം.വി.ശ്രേയാംസ് കുമാർ, വർഗീസ് ജോർജ് എന്നിവർ ഒരുമിച്ച് ബെംഗളൂരുവിലേക്കു പോകാനും തീരുമാനിച്ചിരുന്നു. എന്നാൽ ദേശീയ തലത്തിൽ ഗൗഡ ബിജെപിയോടു ചായുകയാണെന്ന ആശങ്ക ഉയർന്നതോടെ ഗൗഡയെ ഇന്നലെ സന്ദർശിക്കാനിരുന്ന സംഘത്തിൽ നിന്ന് ശ്രേയാംസ് കുമാറും വർഗീസ് ജോർജും പിൻവാങ്ങി. ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തോടു ജനതാദളിന്റെ (എസ്) കേരളഘടകം പ്രതികരിക്കുന്നതു നോക്കി മാത്രം ലയനചർച്ചകൾ മതിയെന്നാണ് അവരുടെ തീരുമാനം.
ദ്രൗപദി മുർമു യോഗ്യ സ്ഥാനാർഥിയാണെന്ന ഗൗഡയുടെ പ്രതികരണം ജനതാദളിലും അങ്കലാപ്പ് സൃഷ്ടിച്ചിട്ടുണ്ട്. ദ്രൗപദി മുർമു 2 തവണ ഗൗഡയുമായി ഫോണിൽ സംസാരിച്ചെന്നും പിന്തുണയ്ക്കാനാണ് സാധ്യതയെന്നും ഗൗഡയുടെ മകനും കർണാടക മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി.കുമാരസ്വാമി കഴിഞ്ഞദിവസം വ്യക്തമാക്കി. ഇതോടെയാണ് തിരക്കിട്ട് ലയന നീക്കവുമായി മുന്നോട്ടു പോവേണ്ടതില്ലെന്ന് എൽജെഡി തീരുമാനിച്ചത്.
ജനതാദൾ(എസ്) സംസ്ഥാന നേതൃത്വത്തോട് അവർക്ക് വിയോജിപ്പില്ല. പക്ഷേ ദേശീയ നേതൃത്വം അവരെ വെട്ടിലാക്കുന്ന സാഹചര്യത്തിൽ തിരക്കിട്ട് ആ പ്രതിസന്ധിയുടെ ഭാഗമാകേണ്ടെന്നാണ് വിലയിരുത്തൽ.
English Summary: Janata Dal and LJD merger in dilemma