ADVERTISEMENT

കൊച്ചി∙ കെഎസ്ആർടിസിയിൽ മാസത്തിന്റെ അഞ്ചാം തീയതിയോ ആദ്യ വാരത്തിലെങ്കിലുമോ ശമ്പളം ഉറപ്പാക്കണമെന്ന ലക്ഷ്യത്തിൽ നിന്നു പിന്നോട്ടില്ലെന്നു ഹൈക്കോടതി. ശമ്പള പ്രതിസന്ധി പരിഹരിക്കുന്ന കാര്യത്തിൽ സർക്കാരിന്റെ തീരുമാനം അറിയിക്കാൻ സാവകാശം അനുവദിച്ചു കൊണ്ടാണു കോടതി ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രി തന്നെ യോഗത്തിൽ അധ്യക്ഷത വഹിക്കുമെന്ന് അറിയിച്ചതിനാൽ സമയം അനുവദിക്കുകയാണെന്നും അടുത്ത മാസം മുതലെങ്കിലും 5നു ശമ്പളം നൽകാൻ ഉത്തരവുണ്ടാകുമെന്നും കോടതി പറഞ്ഞു.

യഥാസമയം ശമ്പളം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി ജീവനക്കാരായ ആർ. ബാജി തുടങ്ങിയവർ നൽകിയ ഹർജിയിലാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്, മിനിസ്റ്റീരിയൽ, സ്റ്റോർ ജീവനക്കാർക്കു ശമ്പളം നൽകാതെ മേലുദ്യോഗസ്ഥർക്കു ശമ്പളം നൽകരുതെന്ന മുൻ ഉത്തരവു തുടരുമെന്നു കോടതി വ്യക്തമാക്കി. നിയമസഭാ സമ്മേളനം നടക്കുന്നതു കൊണ്ടാണു യോഗം വൈകിയതെന്നു സർക്കാർ അറിയിച്ചു. സർക്കാർ ഇടപെട്ട് ശമ്പള കാര്യത്തിലെങ്കിലും ഓവർഡ്രാഫ്റ്റ് ഒഴിവാക്കിയില്ലെങ്കിൽ പ്രശ്നം പരിഹരിക്കാനാകില്ലെന്നു കോടതി പറഞ്ഞു.

ഈ മാസത്തെ വരുമാനം മുൻപത്തെ മാസത്തെ ശമ്പളത്തിന് ഉപയോഗിക്കുന്ന സ്ഥിതി മാറാതെ ഓവർഡ്രാഫ്റ്റ് നിയന്ത്രിക്കാനാവില്ലെന്നും പറഞ്ഞു. പ്രതിദിന ടിക്കറ്റ് വരുമാനം 8 കോടിയിൽ എത്തിക്കാൻ നിർദേശം ഉണ്ടെന്നും തൊഴിലാളികളും യൂണിയനുകളും സഹകരിക്കണമെന്നും കെഎസ്ആർടിസി അറിയിച്ചു. തടസ്സമുണ്ടായാൽ അതു സാധിക്കാതെ വരുമെന്നും തൊഴിലാളികളുടെ ഭാഗത്തുനിന്ന് നിസ്സഹകരണം പാടില്ലെന്നും കോടതി പറഞ്ഞു. കേസ് ഇനി 11നു പരിഗണിക്കും.

English Summary: Kerala High Court direction regarding KSRTC salary issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com