ADVERTISEMENT

തിരുവനന്തപുരം ∙ സമ്പൂർണ ആരോഗ്യ ഇൻഷുറൻസ് എല്ലാ പൗരന്മാർക്കും ഉറപ്പാക്കുകയെന്നതാണ് എൽഡിഎഫ് സർക്കാരിന്റെ നയമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കാരുണ്യ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലൂടെ 42 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് പ്രതിവർഷം 5 ലക്ഷം രൂപ വരെ ചികിത്സാ സഹായം ഉറപ്പാക്കിയതിന്റെ തുടർച്ചയായാണ് മെഡിസെപ് പദ്ധതി ആവിഷ്കരിച്ചതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ ജീവനക്കാരും പെൻഷൻകാരും  കുടുംബാംഗങ്ങളും ഉൾപ്പെടെ 35 ലക്ഷത്തോളം പേർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്ന മെഡിസെപ് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സാർവത്രിക ആരോഗ്യ സുരക്ഷാ സംവിധാനങ്ങളൊരുക്കിയ ആദ്യ സംസ്ഥാനമെന്ന പദവിയിലേക്കു കേരളം എത്തുമെന്നു കരുതുന്നതായി അദ്ദേഹം പറഞ്ഞു.  എല്ലാ ജില്ലയിലും അവയവമാറ്റ ശസ്ത്രക്രിയ ഉൾപ്പെടെ സൗകര്യമുള്ള ഒരു ആശുപത്രിയെങ്കിലും മെഡിസെപ്പിന്റെ ഭാഗമാകും. സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഇപ്പോൾ ലഭിക്കുന്ന സൗജന്യ ഒപി ചികിത്സാ സഹായം തുടരും.  അടിയന്തര ഘട്ടങ്ങളിൽ, എംപാനൽ ചെയ്യപ്പെട്ടിട്ടില്ലാത്ത ആശുപത്രികളിലും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മെഡിസെപ്പിന്റെ ഇൻഷുറൻസ് പ്രീമിയം ജിഎസ്ടി ഉൾപ്പെടെ 5664 രൂപ മാത്രമേയുള്ളൂവെങ്കിലും സർക്കാർ 6000 രൂപ ഈടാക്കുന്നുവെന്ന് ചിലർ ആരോപിക്കുന്നുണ്ട്. അധികം വരുന്ന തുക കൊണ്ട് സർക്കാർ രൂപീകരിക്കുന്ന കോർപസ് ഫണ്ട് ഉപയോഗിച്ചാണ് 12 മാരകരോഗങ്ങൾക്കും അവയവമാറ്റം ഉൾപ്പെടെ ചികിത്സകൾക്കും അധിക പരിരക്ഷ നൽകുന്നത്. സർക്കാർ ഒരു രൂപ പോലും പ്രീമിയമായി നൽകുന്നില്ലെന്നും ആരോപണമുണ്ടായി. സംസ്ഥാന സർക്കാർ നൽകുന്ന ഗാരന്റിയുടെ അടിസ്ഥാനത്തിലാണ് പ്രതിവർഷം 3 ലക്ഷം രൂപ കവറേജിനു പുറമേ അവയവമാറ്റം ഉൾപ്പെടെ ചികിത്സ നടത്താൻ കഴിയുന്നത്.

 പദ്ധതിയുടെ റജിസ്ട്രേഷൻ കാർഡ് വിതരണോദ്ഘാടനവും കൈപ്പുസ്തക പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. മന്ത്രി കെ.എൻ.ബാലഗോപാൽ അധ്യക്ഷത വഹിച്ചു. ചെന്നൈ, മംഗളൂരു, മുംബൈ, ഡൽഹി തുടങ്ങിയ നഗരങ്ങളിലെ പ്രധാന ആശുപത്രികളെയും മെഡിസെപ്  പദ്ധതിയിൽ എംപാനൽ ചെയ്യ‍ുന്നുണ്ടെന്ന് ബാലഗോപാൽ പറഞ്ഞു. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, ജി.ആർ.അനിൽ, വി.ശിവൻകുട്ടി, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, എ.കെ.ശശീന്ദ്രൻ, മേയർ ആര്യ രാജേന്ദ്രൻ, ഓറിയന്റൽ ഇൻഷുറൻസ് കമ്പനി ജനറൽ മാനേജർ ഗീത ശാന്തശീലൻ, ധനവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിങ്, സെക്രട്ടറി കെ.മുഹമ്മദ് വൈ.സഫിറുല്ല എന്നിവർ പ്രസംഗിച്ചു. 

ചെണ്ടമേളത്തിൽ അസ്വസ്ഥനായി മുഖ്യമന്ത്രി

മെഡിസെപ് ഉദ്ഘാടനത്തിനിടെ  ചെണ്ടകൊട്ടൽ ശല്യമായപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗം നിർത്തി. മെഡിസെപ് പദ്ധതി ഉദ്ഘാടനത്തിനായി വിവിധ ഓഫിസുകളിൽനിന്ന് ഘോഷയാത്രയായി സർക്കാർ ഉദ്യോഗസ്ഥർ എത്തിയതിന്റെ ചെണ്ടമേളമാണ് മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കിയത്.

‘‘ഇപ്പോൾ എന്റെ സംസാരമല്ല നിങ്ങൾ കേൾക്കുക, ഈ ഡ്രമ്മിന്റെ മുട്ടലാണെന്നതു കൊണ്ട് തൽക്ക‍ാലം ഞാൻ നിർത്താം. ആ ഡ്രമ്മിന്റെ മുട്ടല് കഴിയട്ടെ, എന്നിട്ടു സംസാരിക്കാം’’ എന്നു പറഞ്ഞു മുഖ്യമന്ത്രി പ്രസംഗം നിർത്തി. അതോടെ ഉദ്യോഗസ്ഥർ ഇടപെട്ട് ചെണ്ടമേളം നിർത്തിച്ചു.  ചെണ്ടകൊട്ട് നിന്നതോടെ ക്ഷോഭം അടക്കി, ‘‘ഇപ്പോൾ ഇതിനെപ്പറ്റി ഞാൻ പറയുന്നില്ലെന്നു മാത്രം’’ എന്നു പറഞ്ഞ് അതൃപ്തി പ്രകടിപ്പിച്ച ശേഷമാണ് മുഖ്യമന്ത്രി പ്രസംഗം തുടർന്നത്.

English Summary: CM Pinarayi Vijayan stopped Medisep's inauguration speech, video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com