സംഭവസ്ഥലം സന്ദർശിച്ച് പിണറായി; കുറ്റവാളികളെ കണ്ടെത്താൻ കർശന നിർദേശം
Mail This Article
തിരുവനന്തപുരം∙ എകെജി സെന്ററിനു നേരെ ഉണ്ടായ ആക്രമണത്തിൽ കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പൊലീസിനു കർശന നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്രധാന ഓഫിസിനു നേരെയാണ് ആക്രമണമുണ്ടായത്.
പ്രകോപനം സൃഷ്ടിക്കാനും സമാധാനം തകർക്കാനുമുള്ള ശ്രമമാണിത്. കുറ്റം ചെയ്തവരെയും അവർക്കു പിന്നിലുള്ളവരെയും കണ്ടെത്തുക തന്നെ ചെയ്യും. ഇത്തരം പ്രകോപനങ്ങൾക്കു വശംവദരാകാതെ നാട്ടിലെ സമാധാനം സംരക്ഷിക്കാൻ ജനങ്ങൾ മുന്നിൽ നിൽക്കണം.
മഹാനായ എകെജിയും അദ്ദേഹത്തിന്റെ പേരിലുള്ള ഓഫിസും പുരോഗമന പ്രസ്ഥാനങ്ങളും ജനങ്ങളും ഹൃദയത്തോടു ചേർത്തു നിർത്തുന്ന വികാരമാണ്. അതിനെ കുത്തി നോവിക്കാനാണു ശ്രമം ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്ഫോടക വസ്തു വന്നു പതിച്ച മതിലും പരിസരവും മുഖ്യമന്ത്രി പരിശോധിച്ചു. കനത്ത പൊലീസ് വലയത്തിലായിരുന്നു മുഖ്യമന്ത്രിയുടെ സന്ദർശനം. മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, ജി.ആർ.അനിൽ, പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
English Summary: Pinarayi Vijayan visits attacked AKG center