ബിജെപിയും സിപിഎമ്മും അക്രമത്തിന്റെ പാതയിൽ: രാഹുൽ
Mail This Article
ബത്തേരി ∙ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ കൊണ്ട് 5 ദിവസം ചോദ്യം ചെയ്യിപ്പിച്ചാൽ ഭയപ്പെടുത്താനാകുമെന്നാണ് പ്രധാനമന്ത്രി കരുതിയിരുന്നതെന്നും അത് അദ്ദേഹത്തിന്റെ ചിന്താക്കുഴപ്പമാണെന്നും രാഹുൽ ഗാന്ധി എംപി. ഓഫിസ് അക്രമിച്ചു ഭീഷണിപ്പെടുത്താമെന്നു സിപിഎമ്മും കരുതുന്നു. ബിജെപിയും സിപിഎമ്മും അക്രമത്തിലാണു വിശ്വസിക്കുന്നത്. ആത്മധൈര്യമില്ലാത്തതിനാലാണ് ഇത്. ബഫർസോൺ വിഷയത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കർഷക വിരുദ്ധ നിലപാടുകൾക്കെതിരെ യുഡിഎഫ് നടത്തിയ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു.
ബഫർ സോണിൽ ജനവാസ കേന്ദ്രങ്ങളെ ഉൾപ്പെടുത്താൻ പാടില്ലെന്നാണ് യുഡിഎഫ് നിലപാട്. ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുന്നത് എൽഡിഎഫും മുഖ്യമന്ത്രിയും അവസാനിപ്പിക്കണം.
പന്ത് ഇപ്പോൾ മുഖ്യമന്ത്രിയുടെ കോർട്ടിലാണ്. ബഫർ സോൺ സംബന്ധിച്ച് നൽകിയ കത്തിന് ഒരു മാസമായിട്ടും മുഖ്യമന്ത്രി മറുപടി നൽകുകയോ എന്തു നിലപാടെടുത്തെന്ന് അറിയിക്കുകയോ ചെയ്തിട്ടില്ല. കർഷകനിയമങ്ങൾ മോദിയെക്കൊണ്ട് പിൻവലിപ്പിച്ചതു പോലെ ബഫർസോൺ വിഷയത്തിലും പോരാടുമെന്നും രാഹുൽ പറഞ്ഞു.
ഉമ്മൻ ചാണ്ടി, കെ.സുധാകരൻ, വി.ഡി.സതീശൻ, എം.കെ. മുനീർ, കെ.സി.വേണുഗോപാൽ തുടങ്ങിയ നേതാക്കളെല്ലാം അണിനിരന്ന റാലിയിൽ ആയിരങ്ങളാണ് പങ്കെടുത്തത്.
English Summary: Rahul Gandhi against bjp and cpm