ADVERTISEMENT

തിരുവനന്തപുരം ∙ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിനു നേരെ കഴിഞ്ഞ വ്യാഴാഴ്ച രാത്രി സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ ഇതുവരെ പ്രതിയെ പിടിക്കാനായില്ല. എഡിജിപിയും കമ്മിഷണറും 4 ഡിവൈഎസ്പിമാരും അടക്കം 17 പേരടങ്ങുന്ന സംഘം എല്ലാ സാങ്കേതിക വിദ്യകളും ഉപയോഗിച്ച് അന്വേഷിച്ചിട്ടും പ്രതി അജ്ഞാതനായി തുടരുന്നു. കൃത്യം നടക്കുന്നതിനു 10 മിനിറ്റ് മുൻപ് ഇതുവഴി ഇരുചക്ര വാഹനത്തിൽ കടന്നു പോയ ആളാണ് ഇപ്പോൾ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ ഉള്ളത്. ഈ വ്യക്തിയെ ചോദ്യം ചെയ്തു വരികയാണ്.

അതേസമയം, സ്ഫോടക വസ്തു എറിയാൻ സഹായിച്ചെന്ന സംശയത്തിൽ കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തയാളെ വിട്ടയച്ചു. സംഭവത്തിനു മുൻപു പല തവണ എകെജി സെന്ററിനു മുന്നിലൂടെ ചുവന്ന സ്കൂട്ടറിൽ പോയതായി സിസിടിവി ദൃശ്യങ്ങളിൽ കണ്ട ഈ ആളാണു കേസിലെ രണ്ടാം പ്രതിയെന്നാണു പൊലീസ് സൂചിപ്പിച്ചത്. എന്നാൽ നഗരത്തിൽ തട്ടുകട നടത്തുന്ന ഇദ്ദേഹത്തിനു സംഭവവുമായി ബന്ധമില്ലെന്നു വ്യക്തമായി.

എകെജി സെന്ററിനു കല്ലെറിയുമെന്നു ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ട അന്തിയൂർക്കോണം സ്വദേശി റിജു സച്ചുവിനെ ശനിയാഴ്ച അറസ്റ്റ് ചെയ്തെങ്കിലും അക്രമത്തിൽ പങ്കില്ലെന്നു ബോധ്യമായതോടെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

സംഭവത്തിനു പിന്നിൽ ഒരാൾ മാത്രമേയുള്ളൂവെന്ന നിഗമനത്തിലാണു പൊലീസ്. സ്ഫോടക വസ്തു എറിഞ്ഞയാളും സഹായിയും എന്നിങ്ങനെ 2 പ്രതികളെന്നാണു കഴിഞ്ഞ ദിവസം വരെ പൊലീസ് പറഞ്ഞിരുന്നത്.

സ്ഫോടക വസ്തു എറിഞ്ഞയാൾ അവിടെ നിന്നു 4 കിലോമീറ്റർ അകലെ പൊട്ടക്കുഴി വരെ സഞ്ചരിക്കുന്ന ദൃശ്യങ്ങളാണു സിസിടിവി ക്യാമറകളിൽനിന്നു കിട്ടിയത്. 

ഈ ദൃശ്യങ്ങളിൽനിന്നു വാഹന നമ്പർ തിരിച്ചറിയാൻ പറ്റുന്നില്ലെന്നാണു പൊലീസ് പറയുന്നത്. പ്രതി ആരാണ് എന്നതിലേറെ അയാളുടെ രാഷ്ട്രീയ പശ്ചാത്തലത്തിനു പ്രസക്തിയുള്ള ഈ കേസിൽ അന്വേഷണം ഇഴയുന്നതു പൊലീസിനു നാണക്കേടായി.

 

English Summary: AKG center attack investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com