ട്രെയിനിലെ അക്രമം: 2 പ്രതികളെ കിട്ടിയില്ല; ഫോണുകൾ സ്വിച്ച് ഓഫ്
Mail This Article
കൊച്ചി∙ അച്ഛനെയും മകളെയും ട്രെയിൻ യാത്രയ്ക്കിടെ ആക്രമിച്ച കേസിൽ പിടിയിലാകാനുള്ള രണ്ടും അഞ്ചും പ്രതികളായ പുതുക്കാട് സ്വദേശി സുദേശൻ, ചാലക്കുടി സ്വദേശി സുനിൽകുമാർ എന്നിവരെത്തേടി മൂന്നിടത്ത് ഇന്നലെ പൊലീസ് സംഘം പരിശോധന നടത്തി. അന്വേഷണത്തിനു മേൽനോട്ടം നൽകുന്ന റെയിൽവേ പൊലീസ് ഇൻസ്പെക്ടർ ക്രിസ്പിൻ സാമിന്റെ നേതൃത്വത്തിൽ മൂന്നു സംഘങ്ങളായി തിരിഞ്ഞാണു തിരച്ചിൽ.
ഉടൻ അറസ്റ്റുണ്ടാകുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആണ്.
ഒളിവിലുള്ള പ്രതികളെ ബന്ധുക്കളിൽ ചിലർ ഒളിത്താവളങ്ങൾ മാറാൻ സഹായിക്കുന്നതായും ജാമ്യത്തിനു ശ്രമിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ശനി രാത്രിയാണു തൃശൂരിലേക്കു പോകാൻ എറണാകുളം സൗത്തിൽ നിന്നു ഗുരുവായൂർ എക്സ്പ്രസിൽ കയറിയ പതിനാറുകാരിയെ അപമാനിക്കാൻ ശ്രമിക്കുകയും പിതാവിനെയും പെൺകുട്ടിയെയും ആക്രമിക്കുകയും ചെയ്തത്. കേസിലെ മൂന്നു പ്രതികൾ വ്യാഴാഴ്ച പിടിയിലായിരുന്നു. റിമാൻഡിലായ ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള പൊലീസിന്റെ അപേക്ഷ കോടതി ഇന്നു പരിഗണിച്ചേക്കും.
English Summary: Attack in Train: Two Accused Absconding