ആരോഗ്യ വകുപ്പിന്റെ പരിശോധന: ‘റിസ്ക് ഫാക്ടർ’ ഗ്രൂപ്പിൽ കൂടുതൽ പേരെന്ന് മന്ത്രി
Mail This Article
തിരുവനന്തപുരം ∙‘അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന പ്രചാരണ പരിപാടിയുടെ ഭാഗമായി 74,628 പേരിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ 18,424 പേർ ഏതെങ്കിലും ഗുരുതര രോഗം വരുന്നതിനുള്ള റിസ്ക് ഫാക്ടർ ഗ്രൂപ്പിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു കണ്ടെത്തിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കി.
7870 പേർക്ക് രക്താതിസമ്മർദവും 6195 പേർക്ക് പ്രമേഹവും, 2318 പേർക്ക് ഇവ രണ്ടും കൂടിയും സ്ഥിരീകരിച്ചു. 1200 പേരെ ക്ഷയരോഗത്തിനും 1042 പേരെ ഗർഭാശയ കാൻസറിനും 6039 പേരെ സ്തനാർബുദത്തിനും 434 പേരെ വദനാർബുദത്തിനും സ്ഥിരീകരണത്തിനായി റഫർ ചെയ്തു.
140 പഞ്ചായത്തുകളിലാണ് ജീവിതശൈലീ രോഗ നിർണയ സ്‌ക്രീനിങ് ആരോഗ്യ വകുപ്പ് ആരംഭിച്ചത്. തിരുവനന്തപുരം, മലപ്പുറം, തൃശൂർ, വയനാട് ജില്ലകളിലാണ് മികച്ച സ്ക്രീനിങ് രേഖപ്പെടുത്തിയത്.
റിസ്ക് ഗ്രൂപ്പിൽ പെട്ടവരെയും റഫർ ചെയ്ത രോഗികളെയും ആരോഗ്യ വകുപ്പിന് കീഴിലുള്ള പരിശോധന കേന്ദ്രങ്ങളിൽ സൗജന്യ പരിശോധനയ്ക്ക് വിധേയമാക്കും.
സ്ക്രീനിങ്ങിന്റെ ഭാഗമായി 30 വയസ്സിന് മുകളിലുള്ളവരെ വീട്ടിലെത്തി സൗജന്യ രോഗ നിർണയവും ആവശ്യമുള്ളവർക്ക് ചികിത്സയും ലഭ്യമാക്കും. ആദ്യ ഘട്ടമായി 140 നിയോജക മണ്ഡലങ്ങളിലെയും ഓരോ പഞ്ചായത്തിൽ വീതമാണു പദ്ധതി ആരംഭിച്ചത്.
Content Highlights: Health Department, Veena George