ADVERTISEMENT

പാലക്കാട്∙ കുടുംബത്തിനു നേരെയുള്ള അതീവഗുരുതരമായ ആരേ‍ാപണങ്ങളിൽ ഒന്നിനു പോലും കൃത്യമായ മറുപടി പറയാനുള്ള കരുത്തും അന്തസ്സുമില്ലാത്തയാളാണു മുഖ്യമന്ത്രി പിണറായി വിജയനെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ആരേ‍ാപിച്ചു.

തനിക്ക് ഒരു ഉളുപ്പുമില്ലെന്ന് അദ്ദേഹം തെളിയിച്ചുകെ‍ാണ്ടിരിക്കുന്നു. പിആർ ഏജൻസികളുടെ സൃഷ്ടികളായ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പിണറായിയും മനുഷ്യരോടു സ്നേഹവും ആദരവും ബഹുമാനവും ഇല്ലാത്തവരാണ്. പിണറായിയെ ചിരി പഠിപ്പിച്ചതുപേ‍ാലും പിആർ ഏജൻസിയാണ്. ഇവരുടെ ജനവിരുദ്ധ പ്രവർത്തനങ്ങളെ തുറന്നുകാണിക്കാൻ കോൺഗ്രസിനു മാത്രമേ ഇനി കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കേ‍ാൺഗ്രസ് ചിന്തൻശിബിരം സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധാകരൻ. 

എകെജി സെന്ററിലെ അക്രമവും മറ്റും ഇ.പി.ജയരാജന്റെ സൃഷ്ടികളാണെന്ന് അദ്ദേഹം ആവർത്തിച്ചു. കല്ലെറിയുമെന്നു ഫെയ്സ്ബുക്കിൽ പേ‍ാസ്റ്റിട്ടതിന് അറസ്റ്റിലായ വ്യക്തിക്കു ജാമ്യം നൽകിയതേ‍ാടെ കേ‍ാൺഗ്രസിന്റെ നിലപാട് സത്യമാണെന്നു തെളിഞ്ഞു. പി.സി.ജോർജിന്റെ അറസ്റ്റ് സർക്കാരിന്റെ പ്രതികാരമാണ്. സോളർ കേസിലെ പ്രതിയെ വിശ്വസിക്കുന്ന സർക്കാർ സ്വപ്നയെ വിശ്വസിക്കുന്നില്ല. വരും ദിവസങ്ങളിലും പ്രതിപക്ഷം നിയമസഭയ്ക്കകത്തും പുറത്തും ശക്തമായ പ്രതിഷേധം തുടരും. സഭയിൽ കോൺഗ്രസ് ഉയർത്തിയ 10 ചോദ്യങ്ങളിൽ ഒന്നിനു പോലും മറുപടി പറയാൻ പിണറായിക്കു കഴിഞ്ഞില്ല. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് സംഘടനാതല പോരായ്മകൾ പരിഹരിക്കും. പാർട്ടിയിൽനിന്ന് ആളുകൾ പേ‍ാകുന്നത് ഇല്ലാതാക്കണം. സാധാരണക്കാരന്റെ പ്രശ്നങ്ങളിൽ ഇടപെടുകയും അവരെ സഹായിക്കുകയും ചെയ്താൽ മാത്രമേ ജനസ്വാധീനം വർധിക്കൂവെന്ന് അദ്ദേഹം പറഞ്ഞു. ശക്തമായ സമരം നടത്തിയ യൂത്ത് കേ‍ാൺഗ്രസ് പ്രവർത്തകരെ അദ്ദേഹം അഭിനന്ദിച്ചു. 

യൂത്ത് കേ‍ാൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ അധ്യക്ഷനായി. കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം, എംപിമാരായ വി.കെ.ശ്രീകണ്ഠൻ‌, രമ്യ ഹരിദാസ്, യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിമാരായ ശരവൺ റാവു, പി.പുഷ്പലത, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത്, ജനറൽ സെക്രട്ടറി ജയന്ത്, ചാണ്ടി ഉമ്മൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.എസ്. ശബരിനാഥ്, എൻ.എസ്.ബാലു, റിജിൽ മാക്കുറ്റി, എൻ.എസ്.നുസൂർ, എസ്.എം.ബാലു, റിയാസ് മുക്കേ‍ാളി, എസ്.ജെ.പ്രേംരാജ്, പാലക്കാട് ജില്ലാ പ്രസിഡന്റ് ടി.എച്ച്.ഫിറോസ് ബാബു  എന്നിവർ പ്രസംഗിച്ചു.

 

 

English Summary: K Sudhakaran slams Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com