ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാന പൊലീസിൽ ആദ്യമായി നിയമിക്കപ്പെട്ട 500 കമാൻഡോകൾ വിരമിക്കുകയാണ്. പകരം പുതിയ 500 കമാൻഡോകൾ ഉടനെ പൊലീസിലെത്തും . റിക്രൂട്ടിങ് നടപടികൾ എല്ലാ ജില്ലകളിലും നാളെ മുതൽ ആരംഭിക്കും. ഒരു ലക്ഷം ചെറുപ്പക്കാരാണ് അപേക്ഷകർ.

കമാൻഡോകളുടെ സർവീസ് കാലാവധി 10 വർഷമാണ്. വിരമിച്ച ശേഷം ഇവരെ പൊലീസിലെ വിവിധ വിഭാഗങ്ങളിൽ നിയമിക്കും . 2010ലാണ് ആദ്യ കമാൻഡോ സംഘം കേരള പൊലീസിലെത്തുന്നത്. അന്ന് റിക്രൂട്ട് ചെയ്തപ്പോൾ 50 മാർക്ക് എഴുത്തു പരീക്ഷയ്ക്കും 50 മാർക്ക് ശാരീരിക യോഗ്യതയുടെയും അടിസ്ഥാനത്തിലായിരുന്നെങ്കിൽ ഇപ്രാവശ്യം മുതൽ എഴുത്തു പരീക്ഷ മാർക്ക് 25 ആയി കുറച്ചു. 75 മാർക്ക് ശാരീരിക മികവിനാണ്.

പത്താംക്ലാസ് യോഗ്യതയും 18 – 22 വയസ്സുമാണ് കമാൻഡോ നിയമനത്തിനുള്ള യോഗ്യത. പിന്നാക്ക വിഭാഗങ്ങൾക്കുള്ള പ്രായ ഇളവ് ഇവിടെ ഇല്ല. പൊലീസിൽ ആദ്യം എഴുത്തു പരീക്ഷയാണെങ്കിൽ കമാൻഡോകളെ നിശ്ചയിക്കുന്നത് ആദ്യം ഓട്ടത്തിലൂടെയാണ്. 25 മിനിറ്റിൽ 5 കി.മീ ഓടിയെത്തുന്നവരെ മാത്രമേ എഴുത്തു പരീക്ഷയ്ക്ക് ഇരുത്തൂ. എഴുത്തു പരീക്ഷയ്ക്കു 25% വെയിറ്റേജ് മാത്രം. അതുകഴിഞ്ഞാൽ 8 തരത്തിലുള്ള ശാരീരിക യോഗ്യതാ മത്സരമാണ്. നാളെ മുതൽ 23 വരെ എല്ലാ ജില്ലകളിലുമായി യോഗ്യതാ ഓട്ടമത്സരം നടക്കും. ദിവസം 200 പേരെ പങ്കെടുപ്പിക്കും. 

അടുത്തമാസം തന്നെ എഴുത്തുപരീക്ഷയും ശാരീരിക ക്ഷമതാ ടെസ്റ്റുകളും പൂർത്തിയാക്കി കമാൻഡോകളെ തിരഞ്ഞെടുക്കാനാണ് തീരുമാനം. പിഎസ് സിയുടെ മേൽനോട്ടത്തിൽ പൊലീസാണ് ആദ്യത്തെ ഓട്ടമത്സരം ഉൾപ്പെടെ നടത്തുന്നത്.

31100–66800 ശമ്പള സ്കെയിലിനാണു നിയമനം. എൻഎസ്ജിയുടെയും മാവോയിസ്റ്റ് വേട്ടയ്ക്കായി ആന്ധ്രപ്രദേശിൽ രൂപീകരിച്ച ഗ്രേ ഹണ്ട് സ്പെഷൽ ഓപ്പറേഷൻ സംഘത്തിന്റെയും പരിശീലനമാണ് കേരളത്തിലെ കമാൻഡോകൾക്കും നൽകുന്നത്. 18 മാസമാണ് പരിശീലനം. 

കമാൻഡോസ്  എവിടെയൊക്കെ?

തണ്ടർ ബോൾട്ട് എന്നപേരിൽ മാവോയിസ്റ്റ് വേട്ടയ്ക്കാണ് പ്രധാനമായി ഇൗ സംഘത്തെ വിന്യസിച്ചിട്ടുള്ളത്. അർബൻ കമാൻഡോസ് എന്ന പേരിൽ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരങ്ങളിൽ പ്രത്യേക സംഘമായും നിയോഗിച്ചിട്ടുണ്ട്. വിഐപികളെ തട്ടിക്കൊണ്ടുപോകൽ, തടഞ്ഞുവയ്ക്കൽ തുടങ്ങി അടിയന്തര സാഹചര്യങ്ങളിലാണ് അർബൻ കമാൻഡോസ് രംഗത്തിറങ്ങുക. 

മൂന്നാം സംഘത്തെ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായാണ് നിയോഗിച്ചിട്ടുള്ളത്.

English Summary: Kerala Police new commandos

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com