എകെജി സെന്റർ ആക്രമണം: 4 നാൾ പിന്നിട്ടു; പ്രതിയെപ്പറ്റി സൂചനയില്ലാതെ പൊലീസ്
Mail This Article
തിരുവനന്തപുരം ∙ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ 4 ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടിക്കാൻ കഴിയാത്തതു പൊലീസിനു നാണക്കേടായി മാറുന്നു.
2 ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ 12 അംഗ പ്രത്യേക സംഘവും തലസ്ഥാനത്തെ പൊലീസ് സംവിധാനമാകെയും ശ്രമിച്ചിട്ടും ഇതുവരെ പ്രതിയെ തിരിച്ചറിയാനോ ഓടിച്ച വാഹനത്തിന്റെ നമ്പർ കണ്ടെത്താനോ കഴിഞ്ഞിട്ടില്ല. രാഷ്ട്രീയ പ്രാധാന്യം ഏറെയുള്ള കേസ് ആയതിനാൽ കരുതലോടെയാണു പൊലീസ് അന്വേഷണം.
വാഹനത്തെയും ഉടമയെയും തിരിച്ചറിയാൻ മോട്ടർവാഹന വകുപ്പിന്റെയും പ്രതി ഓടിച്ച ഇനം സ്കൂട്ടർ വിൽക്കുന്ന ഡീലർമാരുടെയും സഹായം പൊലീസ് തേടി. സംഭവ സമയത്ത് എകെജി സെന്ററിനു സമീപത്തെ ടവർ ലൊക്കേഷനിൽ ഉണ്ടായിരുന്ന മൊബൈൽ ഫോണുകളുടെ ഉടമകളെ കേന്ദ്രീകരിച്ചും അന്വേഷിക്കുന്നുണ്ട്. കൃത്യത്തിനു ശേഷം പ്രതി മടങ്ങിപ്പോയ വഴിയിലെയും ഇടറോഡുകളിലെയും മുഴുവൻ സിസിടിവി ക്യാമറകളും പരിശോധിക്കുന്നുണ്ട്.
എകെജി സെന്ററിന്റെ പ്രധാന കവാടത്തിലെയും സ്ഫോടക വസ്തുവെറിഞ്ഞ സമീപത്തെ ഗേറ്റിലെയും ക്യാമറകളിൽ സ്കൂട്ടർ നമ്പർ തെളിഞ്ഞിട്ടില്ല. ആ പ്രദേശത്തെ വഴിവിളക്കുകൾ കത്താതിരുന്നതും ദൃശ്യങ്ങൾ ലഭിക്കാൻ തടസ്സമായെന്നു പൊലീസ് പറയുന്നു. സംഭവസമയത്ത് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ വീഴ്ചയും അന്വേഷിക്കുന്നുണ്ട്.
English Summary: No clue about accused in AKG centre attack case