ADVERTISEMENT

തിരുവനന്തപുരം ∙ കോർപറേഷൻ ഉദ്യോഗസ്ഥരുടെ കംപ്യൂട്ടർ യൂസർ നെയിമും പാസ്‌വേഡും ചോർത്തി അനധികൃത കെട്ടിടത്തിനു നമ്പർ നൽകിയതായി കണ്ടെത്തി. കോഴിക്കോട് കോർപറേഷനിൽ നടന്നതിനു സമാനമായ തട്ടിപ്പാണു തിരുവനന്തപുരത്തും കണ്ടെത്തിയത്. താൽക്കാലിക ഡേറ്റാ എൻട്രി ഓപ്പറേറ്റർമാരായ 2 പേരെ ജോലിയിൽനിന്നു മാറ്റി നി‌ർത്തി. എഡിജിപി മനോജ് ഏബ്രഹാമിനു മേയർ ആര്യ രാജേന്ദ്രൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ ക്രൈം പൊലീസ് അന്വേഷണം ആരംഭിച്ചു. 

കേശവദാസപുരം വാർഡിൽ ടി.കെ.ദിവാകരൻ റോഡിലെ 2 കെട്ടിടങ്ങൾക്കാണ് അനധികൃതമായി നമ്പർ നൽകിയത്. അജയഘോഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾക്ക് ടിസി 15/ 2909 (1), ടിസി 15/ 2909 (2) എന്നീ നമ്പറുകളാണു നൽകിയതെന്നു റവന്യു വിഭാഗത്തിന്റെ പരിശോധനയിൽ കണ്ടെത്തി. വ്യാപാര സ്ഥാപനം നടത്താൻ മുൻപ് അപേക്ഷിച്ചപ്പോൾ കെട്ടിടത്തിനു നമ്പർ ഇല്ലെന്നു കണ്ടെത്തി നിരസിച്ചിരുന്നു. കെട്ടിട നമ്പറിൽ വാർഡിലെ ബിൽ കലക്ടറും സംശയം ഉന്നയിച്ചു. തുടർന്നായിരുന്നു പരിശോധന. 

കോഴിക്കോട് കോർപറേഷനിൽ തട്ടിപ്പു കണ്ടെത്തിയതിനു പിന്നാലെ ആസ്ഥാന ഓഫിസ്, ഫോർട്ട്, നേമം സോണൽ ഓഫിസുകൾ എന്നിവിടങ്ങളിൽനിന്ന് അനുവദിച്ച കെട്ടിട നമ്പറുകൾ പരിശോധിക്കാൻ തീരുമാനിച്ചു. ഏപ്രിൽ, മേയ് മാസങ്ങളിൽ 1686 കെട്ടിടങ്ങൾക്ക് നമ്പർ നൽകിയതിൽ 312 എണ്ണത്തിന്റെ പരിശോധന പൂർത്തിയായപ്പോഴാണു ക്രമക്കേട് കണ്ടെത്തിയത്. ബിൽ കലക്ടറുടെ യൂസർ നെയിമും പാസ്‌വേഡും ഉപയോഗിച്ചു കഴിഞ്ഞ ജനുവരി 28 നു രാവിലെ 8.26 നാണ് ഫയൽ കംപ്യൂട്ടറിൽ രേഖപ്പെടുത്തിയത്. റവന്യു ഇൻസ്പെക്ടറുടെ പാസ്‍വേഡ് ഉപയോഗിച്ച് 8.30 നു പരിശോധിക്കുകയും 8.37 ന് നമ്പർ അനുവദിക്കുകയും ചെയ്തു. 

തട്ടിപ്പ് സോഫ്റ്റ്‌വെയർ എഡിറ്റ് ചെയ്ത്

കോഴിക്കോട് കോർപറേഷനിൽ റവന്യു ഉദ്യോഗസ്ഥരുടെ പാസ്‍വേഡ് ചോർത്തിയായിരുന്നു തട്ടിപ്പ്. 15 നമ്പറുകൾ അനധികൃതമായി നൽകിയിട്ടുണ്ടെന്നു കണ്ടെത്തി. തുടർന്നു പൊലീസിൽ പരാതി നൽകി. ഒരു കേസിൽ കോർപറേഷനിലെ 2 ക്ലാർക്കുമാർ, കെട്ടിട ഉടമ, 4 ഇടനിലക്കാർ എന്നിവർ അറസ്റ്റിലായി. 

കെട്ടിട നമ്പറിനായി യഥാർഥ അപേക്ഷകർ നൽകിയ അപേക്ഷയിലെ വിവരങ്ങൾ സഞ്ചയ സോഫ്റ്റ്‍വെയറിൽ എഡിറ്റ് ചെയ്താണ് അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകിയത്. പാസ്‍വേഡ് കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്നതിന്റെ പേരിൽ 4 ഉദ്യോഗസ്ഥരും സസ്പെൻഷനിലാണ്. 

English Summary: Password fraud in Thiruvananthapuram corporation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com