യുഡിഎഫിനെ പ്രതിക്കൂട്ടിലാക്കി പൊലീസ് റിപ്പോർട്ട്: ഗാന്ധിച്ചിത്രം തകർത്തത് എസ്എഫ്ഐ അല്ല
Mail This Article
തിരുവനന്തപുരം∙ വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ എംപി ഓഫിസ് ആക്രമിച്ചപ്പോൾ അവിടെ ഉണ്ടായിരുന്ന മഹാത്മാഗാന്ധിയുടെ ചിത്രം തകർത്തതിൽ എസ്എഫ്ഐക്കു പങ്കില്ലെന്ന് പൊലീസ് റിപ്പോർട്ട്. ഇതു സംബന്ധിച്ച് വയനാട് ജില്ലാ പൊലീസ് മേധാവി ഡിജിപിക്കും അന്വേഷണ സംഘത്തെ നയിക്കുന്ന ക്രൈംബ്രാഞ്ച് എസ്പി ക്രൈംബ്രാഞ്ച് മേധാവിക്കും റിപ്പോർട്ട് നൽകിയിരുന്നു. ഇരു റിപ്പോർട്ടുകളും ആഭ്യന്തര വകുപ്പിനു കൈമാറി. സംഭവ സമയത്ത് അവിടെ ഉണ്ടായിരുന്ന പൊലീസ് ഫൊട്ടോഗ്രഫറുടെ ചിത്രങ്ങളും മാധ്യമങ്ങളിൽ വന്ന ദൃശ്യങ്ങളുമാണു റിപ്പോർട്ടിൽ തെളിവായി ചേർത്തിട്ടുള്ളത്. 24നു മൂന്നരയോടെയാണ് അക്രമം നടന്നത്.
2 റിപ്പോർട്ടിലും പറയുന്നത്
അക്രമം കഴിഞ്ഞ് എസ്എഫ്ഐ പ്രവർത്തകർ പോയ ശേഷം 4 മണിക്ക് പൊലീസ് ഫൊട്ടോഗ്രഫർ എടുത്ത ചിത്രങ്ങളിൽ മഹാത്മാഗാന്ധിയുടെ ചിത്രം ചുവരിലും ഫയലുകൾ മേശപ്പുറത്തും ഇരിക്കുന്നതും വ്യക്തമാണ്.
തുടർന്നു ഫൊട്ടോഗ്രഫർ താഴേക്ക് ഇറങ്ങുമ്പോൾ യുഡിഎഫ് പ്രവർത്തകർ മുകളിലേക്കു കയറിപ്പോയി. വീണ്ടും നാലരയ്ക്കു ഫൊട്ടോഗ്രഫർ മുകളിലെത്തി എടുത്ത ചിത്രങ്ങളിൽ, ഓഫിസിൽ ആ സമയം യുഡിഎഫ് പ്രവർത്തകർ ഉള്ളതായും ഒരു ഫോട്ടോ ചില്ലുപൊട്ടി താഴെക്കിടക്കുന്നതായും കാണാം. നാലു മണിക്കു ചുവരിൽ കണ്ട ഗാന്ധിചിത്രം അവിടെ ഉണ്ടായിരുന്നില്ല. ഫയലുകൾ വലിച്ചുവാരി ഇട്ടിരുന്നു.
എസ്എഫ്ഐ പ്രവർത്തകർ പോയതിനു ശേഷവും യുഡിഎഫ് പ്രവർത്തകർ ഓഫിസിൽ എത്തിയതിനു ശേഷവുമാണു ഗാന്ധിജിയുടെ ഫോട്ടോ തകർന്നതും ഫയലുകൾ വാരി വലിച്ചിട്ടതും എന്നു ചിത്രങ്ങളിൽ വ്യക്തമാണെന്നു റിപ്പോർട്ടിൽ പറയുന്നു.
English Summary: Police Report on Rahul Gandhi office attack