ADVERTISEMENT

തിരുവനന്തപുരം ∙ കണ്ണൂർ സർവകലാശാലയിലെ 72 ബോർഡ് ഓഫ് സ്റ്റഡീസുകളിലേക്കു വൈസ് ചാൻസലർ ശുപാർശ ചെയ്ത അംഗങ്ങളുടെ പട്ടിക ചാൻസലറായ ഗവർണർ തള്ളി. പട്ടിക അംഗീകരിക്കണമെന്ന വിസി ഡോ.ഗോപിനാഥ് രവീന്ദ്രന്റെ ശുപാർശ നിരാകരിച്ച ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ, ചാൻസലർ നടത്തേണ്ട നാമനിർദേശങ്ങൾ സർവകലാശാലയ്ക്ക് എങ്ങനെ നടത്താനാവുമെന്നു വിശദീകരണം തേടി. 

സർവകലാശാല ചട്ടപ്രകാരം ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നാമനിർദേശം ചെയ്യാനുള്ള അധികാരം ചാൻസലറായ ഗവർണർക്കാണ്. സർവകലാശാല ആരംഭിച്ച 1996 മുതൽ ഇതാണ് പതിവ്. എന്നാൽ, കഴിഞ്ഞവർഷം സർവകലാശാല തന്നെ നേരിട്ടു വിവിധ ബോർഡ് അംഗങ്ങളെ നിശ്ചയിച്ചതോടെ വിവാദമായി. പഠന ബോർഡുകളിൽ സീനിയർ അധ്യാപകരെ ഒഴിവാക്കി രാഷ്ട്രീയ താൽപര്യത്തോടെ സർവീസ് കുറഞ്ഞവരെയും സ്വാശ്രയ കോളജ് അധ്യാപകരെയും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെയുമെല്ലാം നാമനിർദേശം ചെയ്തെന്ന ആക്ഷേപമാണ് ഉയർന്നത്. ഇതിനെതിരെ അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി. ജോസ് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സർവകലാശാലാ നടപടി റദ്ദാക്കുകയും ചെയ്തു. ഇത് അവഗണിച്ചാണു വൈസ് ചാൻസലർ വീണ്ടും ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ സ്വന്തം നിലയ്ക്കു ശുപാർശ ചെയ്തതെന്ന പരാതിയുമുണ്ട്. ഇതു ശരിവച്ചാണു ഗവർണറും പട്ടിക തള്ളിയത്. വൈസ് ചാൻസലറായി ഡോ.ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിക്കാനുള്ള സർക്കാർ തീരുമാനത്തെ ഗവർണർ ചോദ്യം ചെയ്തതും വിവാദമായിരുന്നു.

പരീക്ഷാ ചോദ്യപേപ്പറുകൾ തയാറാക്കുന്നതിലുൾപ്പെടെ വീഴ്ചകൾ സംഭവിച്ച സാഹചര്യത്തിൽ പഠന ബോർഡുകളിൽ സീനിയർ അധ്യാപകരെ മാത്രം ഉൾപ്പെടുത്തണമെന്നും സ്വാശ്രയ കോളജ് അധ്യാപകരെ നിർബന്ധമായും ഒഴിവാക്കണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ഗവർണർക്കു നിവേദനം നൽകിയിരുന്നു.

കത്ത് തിരുത്തി പട്ടിക വീണ്ടും അയച്ചു

കണ്ണൂർ ∙ പഠനബോർഡ് അംഗങ്ങളുടെ പട്ടികയ്ക്കൊപ്പം നൽകിയ കത്തിലെ പരാമർശത്തിന്റെ പേരിലാണു പട്ടിക ഗവർണർ തിരിച്ചയച്ചതെന്നും ഇതു തിരുത്തി അതേ പട്ടിക വീണ്ടും ഗവർണർക്കു നൽകിയതായും സർവകലാശാലാ അധികൃതർ. ‘72 പഠനബോർഡുകളിലെ അംഗങ്ങളുടെ പട്ടികയ്ക്കൊപ്പം നൽകിയ കത്തിൽ ‘അനുമതി തേടുന്നു’ എന്നാണു വച്ചിരുന്നത്. പട്ടിക തിരിച്ചയച്ചപ്പോൾ, ഗവർണറുടെ ഓഫിസുമായി ബന്ധപ്പെട്ടു. ‘അനുമതി തേടുന്നു’ എന്ന പരാമർശം ശരിയല്ലെന്നും ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നാമനിർദേശം ചെയ്യലാണു ഗവർണറുടെ ചുമതലയെന്നുമായിരുന്നു അവിടെ നിന്നുള്ള മറുപടി. തുടർന്ന്, പഠന ബോർഡ് അംഗങ്ങളെ ‘നാമനിർദേശം ചെയ്യണമെന്ന’ അഭ്യർഥനയോടെയുള്ള പുതിയ കത്തു സഹിതം പട്ടിക കഴിഞ്ഞദിവസം ഗവർണർക്കു സമർപ്പിച്ചിട്ടുണ്ട്. പഠന ബോർഡ് അംഗങ്ങളിൽ ആരെയെങ്കിലും ഒഴിവാക്കുകയോ കൂട്ടിച്ചേർക്കുകയോ ചെയ്തിട്ടില്ല.’ സർവകലാശാല അറിയിച്ചു.

English Summary: Governor rejected list to board of studies 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com