എസ്എഫ്െഎ സെക്രട്ടറിക്കെതിരായ കേസ്: അന്വേഷണം ഇഴയുന്നതിൽ ആശ്ചര്യം കാട്ടി െഹെക്കോടതി
Mail This Article
കൊച്ചി ∙ വധശ്രമക്കേസിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.അർഷോമിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. 2018ൽ കേസ് റജിസ്റ്റർ ചെയ്തിട്ടും അന്വേഷണം ഇതുവരെ പൂർത്തിയാക്കാത്തതിൽ ഹൈക്കോടതി ആശ്ചര്യം പ്രകടിപ്പിച്ചു. 2018 നവംബർ 17ന് ഈരാറ്റുപേട്ട സ്വദേശിയും അഭിഭാഷകനുമായ നിസാം നാസറിനെ വീട്ടിൽക്കയറി ആക്രമിച്ചെന്ന കേസിലാണ് ജസ്റ്റിസ് വിജു ഏബ്രഹാം ജാമ്യാപേക്ഷ തള്ളിയത്.
79 ദിവസമായി കസ്റ്റഡിയിലാണെന്നും സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്നും അർഷോമിന്റെ അഭിഭാഷകൻ വാദിച്ചെങ്കിലും നേരത്തെ ജാമ്യം അനുവദിച്ചതിനുശേഷം 12 കേസുകളിൽ പ്രതിയായതിനെ തുടർന്നു ജാമ്യം റദ്ദാക്കിയത് ഹൈക്കോടതി ചൂണ്ടിക്കാട്ടി. നിർദിഷ്ട സമയപരിധിക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കാത്തതുമൂലമല്ല, പ്രതി ജാമ്യവ്യവസ്ഥ ലംഘിച്ചതിനാലാണു കസ്റ്റഡിയിലായതെന്നും കോടതി പറഞ്ഞു. അന്വേഷണം പൂർത്തിയായിട്ടില്ലെന്നും നിലവിൽ കൊച്ചി ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ ആണ് അന്വേഷിക്കുന്നതെന്നു സർക്കാർ അഭിഭാഷകൻ അറിയിച്ചു. ജാമ്യാപേക്ഷയെ എതിർത്തു പരാതിക്കാരനും കക്ഷി ചേർന്നിരുന്നു.
കേസിൽ 2019 ജനുവരി 22ന് അർഷോമിനെ അറസ്റ്റു ചെയ്തിരുന്നു. 2019 മാർച്ച് 20ന് ജാമ്യം അനുവദിച്ചു. കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുതെന്നതടക്കം കർശന വ്യവസ്ഥകളോടെയാണു ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ പിന്നീട് പല കേസുകളിലും ഉൾപ്പെട്ടെന്നും ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്നും ചൂണ്ടിക്കാട്ടി ഹർജി നൽകിയതിനെ തുടർന്നു ജാമ്യം റദ്ദാക്കി ഹൈക്കോടതി അറസ്റ്റിന് ഉത്തരവിട്ടിരുന്നു. അറസ്റ്റ് വൈകിയതിനെ തുടർന്നു പരാതികളും പ്രതിഷേധവും ഉയർന്നു. അർഷോം കഴിഞ്ഞ മാസം പൊലീസിൽ കീഴടങ്ങി. തുടർന്നു നൽകിയ ജാമ്യാപേക്ഷകൾ മജിസ്ട്രേട്ട് കോടതിയും സെഷൻസ് കോടതിയും തള്ളിയിരുന്നു.
English Summary: High Court Criticises Police in PM Arsho case