കാരുണ്യം കയ്യൊഴിഞ്ഞോ?; ഭിന്നശേഷി കുട്ടികൾക്കുള്ള മരുന്നു വിതരണം നിർത്തി
Mail This Article
കൊല്ലം ∙ സംസ്ഥാനത്തെ ഡിസ്ട്രിക്ട് ഏർലി ഇന്റർവെൻഷൻ സെന്ററുകളിൽ (ഡിഇഐസി) ചികിത്സ തേടുന്ന പതിനായിരക്കണക്കിനു ഭിന്നശേഷി കുട്ടികൾക്ക് കാരുണ്യ ഫാർമസി വഴിയുണ്ടായിരുന്ന മരുന്നുവിതരണം സർക്കാർ പൊടുന്നനെ നിർത്തി. ബദൽ സംവിധാനം ഒരുക്കിയിട്ടില്ല. സൗജന്യ നിരക്കിലുള്ള മരുന്നുവിതരണം നിലച്ചതോടെ വില കൂടിയ മരുന്നുകൾ തുടർച്ചയായി വാങ്ങാൻ കഴിയാതെ ആശങ്കയിലാണ് രക്ഷിതാക്കൾ.
കുട്ടികളിലെ ശാരീരികവും മാനസികവുമായ വളർച്ച പ്രശ്നങ്ങൾ തുടക്കത്തിൽ കണ്ടെത്താനും തുടർചികിത്സ ഉറപ്പുവരുത്താനുമുള്ള സംവിധാനമാണ് ജില്ലാ ആശുപത്രികളിൽ പ്രവർത്തിക്കുന്ന ഡിഇഐസി. എസ്എടി ഉൾപ്പെടെയുള്ള ആശുപത്രികളിൽ ചികിത്സ തേടുന്ന കുട്ടികൾക്ക് അതത് ജില്ലകളിലെ കാരുണ്യ ഫാർമസി വഴി മരുന്നുകൾ നൽകിയിരുന്നു. എന്നാൽ, ഇനി മുതൽ അതത് ആശുപത്രി ഫാർമസിയിലെ മരുന്നുകൾ മാത്രം നൽകിയാൽ മതിയെന്നാണ് നിർദേശം.
സ്ഥിരമായി കഴിക്കാനുള്ള മരുന്നുകളിൽ ഭൂരിഭാഗവും ആശുപത്രി ഫാർമസികളിൽ ലഭ്യവുമല്ല. മരുന്നു ലഭ്യമല്ലെന്ന് സെന്ററുകളിൽ നോട്ടിസ് പതിച്ചിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു കാര്യം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും സംസ്ഥാനത്തു മരുന്നുക്ഷാമം ഇല്ലെന്നുമാണ് ആരോഗ്യ വകുപ്പു ഡയറക്ടറുടെ വിശദീകരണം.
English Summary: No more Karunya medicines through DEIC