മരുന്നു ക്ഷാമം പരിഹരിക്കാൻ നീക്കം; കെഎസ്ഡിപിക്ക് 60 കോടിയുടെ സർക്കാർ ഓർഡർ
Mail This Article
ആലപ്പുഴ ∙ സർക്കാർ ആശുപത്രികളിലെ മരുന്നുക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി കെഎസ്ഡിപിക്ക് (കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്) 60 കോടി രൂപയുടെ ഓർഡർ മെഡിക്കൽ സർവീസ് കോർപറേഷൻ നൽകി. അടുത്ത മാർച്ച് വരെയാണ് ഓർഡർ കാലാവധി.
ഇതിൽ 14 കോടി രൂപയുടെ മരുന്ന് ഇതിനോടകം വിതരണം ചെയ്തതായി കെഎസ്ഡിപി എംഡി ഇ.എ.സുബ്രഹ്മണ്യൻ പറഞ്ഞു. അടുത്ത മാസത്തോടെ 9 കോടി രൂപയുടെ കൂടി മരുന്ന് വിതരണം ചെയ്യും.
പനിയുമായി ബന്ധപ്പെട്ട് ആവശ്യമായി വരുന്ന അമോക്സിലിൻ ആന്റിബയോട്ടിക് 54 ലക്ഷവും അസിത്രോമൈസിൻ ഗുളിക 34 ലക്ഷവും വീതം മെഡിക്കൽ സർവീസ് കോർപറേഷനു കൈമാറി. മെഡിക്കൽ സർവീസ് കോർപറേഷന് ആവശ്യമായ 50 ശതമാനത്തോളം മരുന്നും കെഎസ്ഡിപിയിൽ നിന്നാണ് വാങ്ങുന്നത്.
കെഎസ്ഡിപിയിൽ ഉൽപാദിപ്പിച്ച 8 ബാച്ച് മരുന്നുകൾക്ക് ഒരു മാസം മുൻപു സർക്കാർ ഗുണനിലവാര പ്രശ്നം കണ്ടെത്തിയിരുന്നു. ഏതാനും പരിശോധനകൾ കൂടി പൂർത്തിയാകാൻ ബാക്കിയുള്ളതിനാൽ ഈ മരുന്നുകളുടെ ഉൽപാദനം പുനരാരംഭിക്കാൻ 6 മാസം കൂടിയെടുക്കും.
English Summary: KSDP gets 60 crore order for medicine