എറണാകുളം – പൂങ്കുന്നം പാതയിൽ ഓട്ടമാറ്റിക് സിഗ്നലിങ്ങിന് അനുമതി
Mail This Article
പത്തനംതിട്ട ∙ എറണാകുളം – പൂങ്കുന്നം പാതയിൽ ഓട്ടമാറ്റിക് സിഗ്‌നലിങ് സംവിധാനം ഏർപ്പെടുത്താൻ റെയിൽവേ ബോർഡിന്റെ അനുമതി. 316 കോടി രൂപയാണു പ്രാഥമിക ചെലവു കണക്കാക്കുന്നത്. എറണാകുളം–ഷൊർണൂർ–പാലക്കാട്–ചെന്നൈ പാതയിൽ ഓട്ടമാറ്റിക് സിഗ്നലിങ് ഏർപ്പെടുത്തുന്നതിന്റെ ആദ്യഘട്ടമായാണ് എറണാകുളം–പൂങ്കുന്നം സെക്‌ഷനിൽ പദ്ധതി നടപ്പാക്കാൻ അനുമതി നൽകിയത്.
ഓട്ടമാറ്റിക് സിഗ്നലിങ് വരുന്നതോടെ ഒരു കിലോമീറ്റർ ഇടവിട്ട് സിഗ്‌നൽ പോസ്റ്റുകൾ വരും. ഒരേ സമയം ഒന്നിലധികം ട്രെയിനുകൾക്ക് ഒരു സെക്‌ഷനിൽ പ്രവേശിക്കാൻ കഴിയും. ഇപ്പോഴുള്ളതിനെക്കാൾ ഇരട്ടി ട്രെയിനുകൾ ഓടിക്കാൻ കഴിയുമെന്നതാണു നേട്ടം.
ഓട്ടമാറ്റിക് സിഗ്‌നലിങ് ഏർപ്പെടുത്താൻ ഒരു കിലോമീറ്ററിന് 3 കോടി രൂപയാണു ചെലവു കണക്കാക്കുന്നത്. തിരക്കേറിയ എറണാകുളം–ഷൊർണൂർ പാതയിൽ ട്രെയിനുകളുടെ ബാഹുല്യം കാരണം പുതിയ ട്രെയിനുകൾ ഓടിക്കാൻ കഴിയില്ലെന്നും ഓട്ടമാറ്റിക് സിഗ്‌നലിങ് സംവിധാനം ഏർപ്പെടുത്തണമെന്നും കാണിച്ചു ദക്ഷിണ റെയിൽവേ കഴിഞ്ഞ വർഷം പദ്ധതി ശുപാർശ സമർപ്പിച്ചിരുന്നെങ്കിലും ഇപ്പോഴാണു നടപടിയുണ്ടായത്.
ആലപ്പുഴ–ധൻബാദ് എക്സ്പ്രസിന് പുതിയ കോച്ചുകൾ
പത്തനംതിട്ട ∙ ആലപ്പുഴ – ധൻബാദ് എക്സ്പ്രസിന് റെയിൽവേ പുതിയ കോച്ചുകൾ അനുവദിച്ചു. ആധുനിക എൽഎച്ച്ബി കോച്ചുകളുപയോഗിച്ചുള്ള സർവീസ് ധൻബാദിൽ നിന്നു സെപ്റ്റംബർ ഒന്നിനും ആലപ്പുഴയിൽനിന്ന് സെപ്റ്റംബർ നാലിനും ആരംഭിക്കും. 22 കോച്ചുകളാണു ട്രെയിനിലുണ്ടാകുക.'
English Summary: Automatic signaling allowed on Ernakulam – Punkunnam route