ADVERTISEMENT

കോഴിക്കോട് ∙ യുഡിഎഫ് വിപുലീകരിക്കുമെന്ന് കെപിസിസി ചിന്തൻ ശിബിരത്തിൽ പ്രഖ്യാപനം. മുന്നണി വിട്ട പാർട്ടികളെ തിരിച്ചുകൊണ്ടുവരണമെന്നു രാഷ്ട്രീയ പ്രമേയം ആവശ്യപ്പെടുന്നു. കേരള കോൺഗ്രസ് (എം), എൽജെഡി എന്നിവയെ ലക്ഷ്യമിട്ടാണിതെന്നു വിലയിരുത്തലുണ്ടെങ്കിലും പാർട്ടികളുടെ പേരെടുത്തു പറഞ്ഞിട്ടില്ല.

രാഷ്ട്രീയ പ്രമേയത്തിലെ ചർച്ചകളുടെ തുടർച്ചയായി സമാപന സമ്മേളനത്തിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പ്രഖ്യാപിച്ചതിങ്ങനെ – ‘ഇടതുപക്ഷത്തുള്ള പലരും അസ്വസ്ഥരാണ്. ആ അസ്വസ്ഥത രാഷ്ട്രീയമായി മുതലാക്കാൻ ശ്രമിക്കും.’ ഇടതുപക്ഷ ചിന്താഗതിയുള്ള സംഘടനകൾക്ക് എൽഡിഎഫിൽ അധികകാലം നിൽക്കാനാവില്ലെന്നും അവരെ ഐക്യ ജനാധിപത്യ മുന്നണി സ്വാഗതം ചെയ്യുമെന്നും സുധാകരൻ പറഞ്ഞു.

ഒത്തൊരു ചിന്തയ്ക്ക്... കോഴിക്കോട്ടു നടന്ന കെപിസിസി ചിന്തൻ ശിബിരത്തിൽ അവതരിപ്പിച്ച പ്രഖ്യാപനങ്ങൾ അംഗങ്ങൾ അംഗീകരിച്ച ശേഷം കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ മറ്റു നേതാക്കൾക്കൊപ്പം. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, താരിഖ് അൻവർ, രമേശ് ചെന്നിത്തല, കെ.മുരളീധരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തുടങ്ങിയവർ മുൻനിരയിൽ. ചിത്രം: സജീഷ് ശങ്കർ ∙ മനോരമ
ഒത്തൊരു ചിന്തയ്ക്ക്... കോഴിക്കോട്ടു നടന്ന കെപിസിസി ചിന്തൻ ശിബിരത്തിൽ അവതരിപ്പിച്ച പ്രഖ്യാപനങ്ങൾ അംഗങ്ങൾ അംഗീകരിച്ച ശേഷം കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ മറ്റു നേതാക്കൾക്കൊപ്പം. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, താരിഖ് അൻവർ, രമേശ് ചെന്നിത്തല, കെ.മുരളീധരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തുടങ്ങിയവർ മുൻനിരയിൽ. ചിത്രം: സജീഷ് ശങ്കർ ∙ മനോരമ

രാഷ്ട്രീയം, സാമ്പത്തികം, കാർഷികം, സാമൂഹികനീതി, സംഘടന തുടങ്ങി വിവിധ മേഖലകളിലുമായി ബന്ധപ്പെട്ട പാർട്ടി തീരുമാനങ്ങളാണു ‘കോഴിക്കോട് പ്രഖ്യാപനങ്ങൾ’ എന്ന പേരിൽ കെപിസിസി പ്രസിഡന്റ് അവതരിപ്പിച്ചത്.

പ്രധാന തീരുമാനങ്ങൾ

∙ എല്ലാ വർഷവും ബൂത്ത് തലം മുതൽ കെപിസിസി തലം വരെ പാർട്ടി സമ്മേളനങ്ങൾ.

∙ എല്ലാ ഘടകങ്ങളിലുമുള്ള ഭാരവാഹികൾക്കു കാലപരിധി.

∙ കെപിസിസി മുതൽ ബൂത്ത് തലം വരെ സമയബന്ധിതമായി പുനഃസംഘടന.

∙ ജില്ലാ, ബ്ലോക്ക് തലങ്ങളിൽ രാഷ്ട്രീയകാര്യ സമിതികൾ. എല്ലാ ജില്ലകളിലും അച്ചടക്ക സമിതി.

∙ വനിതാ പ്രവർത്തകരുടെ പരാതി പരിഹരിക്കാൻ ആഭ്യന്തര പരാതി സെൽ.

∙ എല്ലാ പ്രവർത്തകർക്കും പരിശീലനം.

∙ സഹകരണ സ്ഥാപനങ്ങളിൽ പാർട്ടി നിയന്ത്രണം.

∙ യുവാക്കൾക്കും വനിതകൾക്കും പിന്നാക്കക്കാർക്കും കൂടുതൽ അവസരം.

∙ പ്രവാസി സംഘടനയായ ഒഐസിസി എല്ലാ വിദേശരാജ്യങ്ങളിലും.

∙ പാർട്ടി കമ്മിറ്റികളുടെയും ഭാരവാഹികളുടെയും പ്രവർത്തനം വിലയിരുത്താൻ കെപിസിസിയിൽ പ്രത്യേക സമിതി.

∙ കെപിസിസിയുടെ നേതൃത്വത്തിൽ വീണ്ടും സാഹിതി തിയറ്റേഴ്സ്.

∙ ‘കോൺഗ്രസിനു പറയാമെങ്കിലും ഞങ്ങൾ ഇക്കാര്യം ചിന്തിക്കുന്നേയില്ല. യുഡിഎഫിലേക്കു തിരിച്ചുപോകേണ്ട സാഹചര്യമില്ല.’ – എം.വി.ശ്രേയാംസ്കുമാർ (സംസ്ഥാന പ്രസിഡന്റ്, എൽജെഡി)

∙ ‘കേരള കോൺഗ്രസിനെ (എം) എന്തിനു പുറത്താക്കിയെന്നാണ് ആദ്യം ചർച്ച ചെയ്യേണ്ടത്. കെപിസിസി പ്രസിഡന്റിന്റേത് മലർപ്പൊടിക്കാരന്റെ സ്വപ്നമാണ്. ജോസഫ് വിഭാഗത്തെക്കുറിച്ചുള്ള ബോധ്യം കൊണ്ടാണല്ലോ ഇപ്പോൾ ഈ തീരുമാനം. എൽഡിഎഫിൽനിന്നു മാറേണ്ട ഒരു സാഹചര്യവുമില്ല.’ – സ്റ്റീഫൻ ജോർജ് (സംസ്ഥാന ജനറൽ സെക്രട്ടറി, കേരള കോൺഗ്രസ് (എം))

English Summary: Political resolution in Chintan shivir; Demand effort to bring back jose K Mani and Party

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com