ബിഷപ് ധർമരാജ് റസാലത്തിന്റെ യാത്ര വിമാനത്താവളത്തിൽ വിലക്കി
Mail This Article
തിരുവനന്തപുരം∙ സഭാ സമ്മേളനത്തിനായി യുകെയിലേക്കു പോകാൻ വിമാനത്താവളത്തിലെത്തിയ സിഎസ്ഐ സഭാ മോഡറേറ്റർ ബിഷപ് ധർമരാജ് റസാലത്തിന്റെ യാത്ര വിമാനത്താവള അധികൃതർ വിലക്കി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നിർദേശപ്രകാരമായിരുന്നു വിലക്ക്. ബിഷപ്പിനോട് ഇന്നു രാവിലെ കൊച്ചി ഇഡി ആസ്ഥാനത്ത് ഹാജരാകാനും നിർദേശിച്ചു.
ഇന്നലെ പുലർച്ചെ 4 മണിക്കുള്ള എമിറേറ്റ്സ് വിമാനത്തിൽ ദുബായ് വഴി പോകുന്നതിനാണ് ബിഷപ്പും ഭാര്യ ഷേർലി റസാലവും എത്തിയത്. സഭയുടെ കീഴിലുളള കാരക്കോണം മെഡിക്കൽ കോളജിൽ വിദ്യാർഥികളിൽ നിന്നു തലവരിപ്പണം വാങ്ങിയതുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം നടക്കുന്നതിനാൽ ബിഷപ് രാജ്യം വിടുന്നതു തടഞ്ഞുകൊണ്ട് തിങ്കളാഴ്ച തന്നെ വിമാനത്താവളങ്ങളിൽ ഇഡി നോട്ടിസ് നൽകിയിരുന്നു.
യാത്ര തടഞ്ഞ എമിഗ്രേഷൻ വിഭാഗം കൊച്ചിയിലുള്ള ഇഡി സംഘത്തെ ഫോണിൽ ബന്ധപ്പെട്ടു. അവർ ബിഷപ്പിനോടു യാത്ര മാറ്റിവയ്ക്കണമെന്നും ഇന്ന് ഇഡി ആസ്ഥാനത്ത് എത്തണമെന്നും നിർദേശിച്ചു. തുടർന്ന് 4 മണിയോടെ ബിഷപ് സഭാ ആസ്ഥാനത്തേക്കു മടങ്ങി. പ്രൊട്ടസ്റ്റന്റ് സഭാ മേലധ്യക്ഷരുടെ സമ്മേളനത്തിനായി മുൻകൂർ നിശ്ചയിച്ചതായിരുന്നു യുകെ യാത്ര.
English Summary: Bishop Dharmaraj Rasalam was Stopped at Thiruvananthapuram Airport