നയതന്ത്ര സ്വർണക്കടത്ത്: സർക്കാരിന്റെ അപ്പീലുകൾ ഫയലിൽ സ്വീകരിച്ചു
Mail This Article
കൊച്ചി ∙ സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ പേരു പറയാൻ ഇഡി ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നുവെന്നു പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും വെളിപ്പെടുത്തിയതിനെത്തുടർന്ന് ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്ത കേസുകൾ സിംഗിൾ ബെഞ്ച് റദ്ദാക്കിയതിനെതിരായ സർക്കാർ അപ്പീലുകൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചു. എതിർകക്ഷി ഇഡിക്ക് നോട്ടിസ് അയയ്ക്കാൻ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. അടുത്ത മാസം മൂന്നിന് അപ്പീൽ വീണ്ടും പരിഗണിക്കും.
ക്രൈംബ്രാഞ്ച് എഫ്ഐആറുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി ഡപ്യൂട്ടി ഡയറക്ടർ പി.രാധാകൃഷ്ണൻ നൽകിയ ഹർജികളിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് 2021 ഏപ്രിൽ 16ന് ഉത്തരവിട്ടത്. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ വ്യാജ തെളിവുണ്ടാക്കാനുള്ള ശ്രമമുണ്ടായാൽ ബന്ധപ്പെട്ട കോടതിയാണ് പ്രാഥമിക അന്വേഷണം നടത്തേണ്ടതെന്നു വിലയിരുത്തി ക്രൈംബ്രാഞ്ച് എഫ്ഐആറുകൾ ഹൈക്കോടതി റദ്ദാക്കി. ഈ വിധി നിയമപരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീലുകൾ നൽകിയത്.
English Summary: Government appeal in diplomatic baggage gold smuggling case