കെപിസിസി പ്രസിഡന്റ് ആദ്യം; താഴേക്ക് നാമനിർദേശം
Mail This Article
തിരുവനന്തപുരം ∙ കേരളത്തിൽ കെപിസിസി പ്രസിഡന്റിനെ നിശ്ചയിച്ച ശേഷം മാത്രം താഴേക്കുള്ള പുനഃസംഘടന മതിയെന്നു കോൺഗ്രസ് നേതൃത്വത്തിൽ ധാരണ. ഇതോടെ സംഘടനാ തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തിലുള്ള മത്സരങ്ങൾ ഒരു തലത്തിലും നടക്കില്ല.
കെപിസിസി പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന ഇലക്ടറൽ കോളജ് ആയ 280 അംഗ കെപിസിസി ജനറൽ ബോഡി പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റിക്കു സമർപ്പിച്ചിട്ടുണ്ട്. ഇതിന് അംഗീകാരം ആയാൽ കെപിസിസി ജനറൽബോഡി വിളിക്കും. പ്രസിഡന്റിനെ നിശ്ചയിക്കാനുള്ള അധികാരം എഐസിസി പ്രസിഡന്റിനു കൈമാറുന്ന ഒറ്റവരി പ്രമേയം ഈ യോഗത്തിൽ അവതരിപ്പിക്കുമെന്നാണു ധാരണ. കെ.സുധാകരൻ പ്രസിഡന്റായി തുടരുമെന്നാണ് ഇതു വ്യക്തമാക്കുന്നത്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി കെപിസിസി, എഐസിസി പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പു നടക്കും.
ഈ മാസം മൂന്നാം വാരത്തോടെ കെപിസിസി പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള ജനറൽ ബോഡി യോഗം ചേർന്നേക്കും. സോണിയയുടെ പ്രഖ്യാപനം വന്നശേഷം താഴെത്തട്ടിലെ പുനഃസംഘടന ആരംഭിക്കും. ബ്ലോക്ക് മുതൽ ഡിസിസി വരെ അഴിച്ചുപണിക്കു കോഴിക്കോട്ടെ ചിന്തൻ ശിബിരം കലണ്ടർ തയാറാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിനു മുന്നോടിയായ അംഗത്വ വിതരണം ആരംഭിക്കുന്നതിനു മുൻപ് ഡിസിസി പുനഃസംഘടനാ ചർച്ചകൾ കേരളത്തിൽ അന്തിമഘട്ടത്തിൽ എത്തിയിരുന്നു. അന്നു തയാറാക്കിയ പട്ടിക ഒന്നുകൂടി പരിശോധിച്ചു പ്രഖ്യാപിക്കാമെന്ന അഭിപ്രായമാണ് പരിഗണനയിൽ. പുതിയ ബ്ലോക്ക് പ്രസിഡന്റുമാരുടെ കരടുപട്ടികയും തയാറാണ്.
ഭാരത് ജോഡോ: ഒരുക്കം തുടങ്ങി
തിരുവനന്തപുരം ∙ ഒക്ടോബർ 2 ന് ആരംഭിക്കുന്ന ‘ഭാരത് ജോഡോ’ യാത്രയുടെ മുന്നൊരുക്കങ്ങൾക്ക് എഐസിസി നിർദേശപ്രകാരമുള്ള സംസ്ഥാന നേതൃയോഗം 7ന് ‘ഇന്ദിരാഭവനി’ൽ ചേരും. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പങ്കെടുക്കും. കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് ആണ് യാത്രയുടെ കേരള കോഓർഡിനേറ്റർ.
കെഎസ്‌യുവിലും അഴിച്ചുപണി
കെഎസ്‌യു പുനഃസംഘടനയും ഉടൻ നടക്കും. 2 വർഷം കാലാവധി ഉള്ള നിലവിലെ കമ്മിറ്റി ഇപ്പോൾ 5 വർഷം പിന്നിടുകയാണ്. ഇനിയും തുടരാനില്ലെന്നു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തും മറ്റു ഭാരവാഹികളും വ്യക്തമാക്കിയിരുന്നു. 1994 ജനുവരി 1 ന് ശേഷം ജനിച്ച നിലവിലെ സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ എന്നിവരിൽ നിന്നു പുതിയ സംസ്ഥാന പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ ഇതേത്തുടർന്നു കെപിസിസി നേതൃത്വം തീരുമാനിച്ചു. അമൽ ജോയി, മുഹമ്മദ് ഷമ്മാസ്, എം.ജെ.യദുകൃഷ്ണൻ, അരുൺ രാജേന്ദ്രൻ എന്നിവരെയാണു പരിഗണിക്കുന്നത്. എറണാകുളം ജില്ലാ പ്രസിഡന്റ് അലോഷി സേവ്യറിന് ആദ്യം മുൻതൂക്കം ഉണ്ടായിരുന്നെങ്കിലും പ്രായപരിധി പിന്നിട്ടതു തടസ്സമാകും. വിവാഹിതരെ ഭാരവാഹികളായി പരിഗണിക്കില്ല.
English Summary: Congress kerala faction restructuring