വന്യജീവി സംരക്ഷണ നിയമം മനുഷ്യത്വപരമാകണം: കേരള എംപിമാർ
Mail This Article
ന്യൂഡൽഹി ∙ കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നും വന്യമൃഗശല്യത്തിൽ നിന്ന് കർഷകരെയും അവരുടെ ഉപജീവന മാർഗങ്ങളെയും സംരക്ഷിക്കണമെന്നും കേരള എംപിമാർ വന്യജീവി സംരക്ഷണ നിയമ ഭേദഗതി ബില്ലിന്റെ ചർച്ചയിൽ ചൂണ്ടിക്കാട്ടി.
കേന്ദ്രസർക്കാർ തന്നെ നിയമം നിർമിച്ച് ജനവാസ കേന്ദ്രങ്ങളെ ബഫർസോണിൽ നിന്ന് ഒഴിവാക്കണമെന്ന് എംപിമാരായ എൻ.കെ.പ്രേമചന്ദ്രൻ, ഡീൻ കുര്യാക്കോസ്, തോമസ് ചാഴികാടൻ, എം.കെ.രാഘവൻ, എ.എം.ആരിഫ്, ആന്റോ ആന്റണി, അബ്ദുസമദ് സമദാനി, രമ്യ ഹരിദാസ് തുടങ്ങിയവർ ആവശ്യപ്പെട്ടു.
കേരളത്തിൽ കഴിഞ്ഞ 10 വർഷത്തിനിടെ 1233 പേർ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഈയിനത്തിൽ നഷ്ടപരിഹാരമായി 29.39 കോടി രൂപയാണു നൽകേണ്ടി വന്നത്.
വന്യജീവി ആക്രമണങ്ങളിൽ ഇരയാകുന്നവർക്ക് ദേശീയ തലത്തിൽ ഇൻഷുറൻസ് പദ്ധതി ആരംഭിക്കണമെന്നും എംപിമാർ ആവശ്യപ്പെട്ടു. കേരള എംപിമാരടക്കം പ്രതിപക്ഷം നിർദേശിച്ച ഭേദഗതികളെല്ലാം വോട്ടിനിട്ടു തള്ളി.
English Summary: Kerala members of parliament about wild life protection act