സസ്പെൻഷനിലായ ഐജിക്കും ക്യാംപ് ഫോളോവർ
Mail This Article
കോട്ടയം ∙ പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോൻസൻ മാവുങ്കലുമായി വഴിവിട്ട ബന്ധമുണ്ടെന്നു കണ്ടതിനെത്തുടർന്നു സസ്പെൻഷനിൽ കഴിയുന്ന ഐജി ജി.ലക്ഷ്മണിനും ക്യാംപ് ഫോളോവർ. 1210 പേർ വേണ്ടിടത്ത് 490 സ്ഥിരം ജീവനക്കാരും 500 ദിവസവേതനക്കാരും മാത്രമുള്ള ക്യാംപ് ഫോളോവർമാരിൽനിന്നാണ് ഐജിയുടെ വീട്ടിലേക്ക് ഒരാളെ വിട്ടുനൽകിയത്.
പൊലീസ് ക്യാംപുകളിൽ സഹായവും ഹൗസ് കീപ്പിങ്ങുമാണു ക്യാംപ് ഫോളോവർമാരുടെ ജോലി. കുക്ക്, ധോബി, കുക്ക് കം സ്വീപ്പർ, ബാർബർ, സ്വീപ്പർ കം സാനിറ്ററി വർക്കർ തുടങ്ങിയ തസ്തികകളിലാണ് ഇവർ ജോലി ചെയ്യുന്നത്. ഇവരെ സ്വകാര്യ ആവശ്യങ്ങൾക്കു വിട്ടുകൊടുക്കില്ലെന്നു മുഖ്യമന്ത്രി അടക്കമുള്ളവർ പറയുമ്പോഴും മിക്ക ഐപിഎസ് ഉദ്യോഗസ്ഥരും സ്വന്തം ആവശ്യത്തിനു ക്യാംപ് ഫോളോവർമാരെ ഉപയോഗിക്കുന്നതായാണു വിവരം. എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥ തൃശൂർ പൊലീസ് അക്കാദമിയുടെ ചുമതലയിലിരിക്കെ വാങ്ങിയ പശുക്കളെ നോക്കാനായി അവിടെ ഒരു ക്യാംപ് ഫോളോവറെ ഇപ്പോഴും ഉപയോഗിക്കുന്നതായാണു വിവരം. ക്യാംപ് ഫോളോവർ നിയമനം പിഎസ്സിക്കു വിട്ട് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി 10 വർഷമായിട്ടും നടപ്പിലായിട്ടില്ല.
English Summary: Camp follower for suspended IG