സഹകരണ സംഘങ്ങളെ സഹായിക്കാൻ 500 കോടിയുടെ സഞ്ചിതനിധി
Mail This Article
തിരുവനന്തപുരം∙ നിക്ഷേപം മടക്കിനൽകാൻ ബുദ്ധിമുട്ടുന്ന സഹകരണ സംഘങ്ങളെ സഹായിക്കാൻ സഹകരണ ബാങ്കുകളുടെ സഞ്ചിതനിധി രൂപീകരിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ. കുറഞ്ഞത് 500 കോടി രൂപ സ്വരൂപിക്കാനാണു ലക്ഷ്യമിടുന്നത്. തട്ടിപ്പിനെത്തുടർന്നു പ്രതിസന്ധിയിലായ കരുവന്നൂർ ബാങ്കിലെ അംഗങ്ങളുടെ സ്വത്തു കണ്ടുകെട്ടാൻ തീരുമാനിച്ചിട്ടുണ്ട്. മതിയായ ചികിത്സ കിട്ടാതെ മരിച്ച ഫിലോമിനയുടെ നിക്ഷേപത്തുക പൂർണമായി ഇന്നു വീട്ടിലെത്തിക്കുമെന്നും മന്ത്രി അറിയിച്ചു.
സഹകരണ സംഘങ്ങൾ നേരിടുന്ന പ്രതിസന്ധി തരണം ചെയ്യാനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായാണു സഞ്ചിതനിധി രൂപീകരിക്കുന്നത്. പ്രതിസന്ധിയിലായ ഓരോ സഹകരണ സ്ഥാപനത്തെക്കുറിച്ചും പഠിച്ചു പോരായ്മകൾ പരിഹരിക്കും. തട്ടിപ്പുകൾക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാവുന്ന തരത്തിൽ നിയമം ഭേദഗതി ചെയ്യും. സഹകരണ സംഘം പൂട്ടിപ്പോയാൽ നിക്ഷേപകർക്കു പരമാവധി 2 ലക്ഷം രൂപ വരെയുള്ള പരിരക്ഷയാണു നിലവിൽ നിക്ഷേപ ഗാരന്റി ബോർഡിലൂടെ ലഭ്യമാക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ 5 ലക്ഷം രൂപ വരെ ലഭിക്കുന്ന തരത്തിൽ ബോർഡിന്റെ വ്യവസ്ഥകളിലും മാറ്റം കൊണ്ടുവരും.
കരുവന്നൂർ സഹകരണ ബാങ്കിനു കാലാവധി പൂർത്തിയായ നിക്ഷേപങ്ങൾ തിരിച്ചു നൽകാനായി 35 കോടി രൂപ അടിയന്തരമായി നൽകും. കേരള ബാങ്കിൽ നിന്ന് 25 കോടിയും സഹകരണ വികസന ക്ഷേമനിധി ബോർഡിൽ നിന്നു 10 കോടിയും ഇതിനായി ലഭ്യമാക്കും. ബാങ്കിന്റെ കൈവശമുള്ള സ്വർണത്തിന്റെയും മറ്റു ബാധ്യതകളിൽ പെടാത്ത സ്ഥാവര വസ്തുക്കളുടെയും ഈടിന്മേലാണ് 25 കോടി രൂപ കേരള ബാങ്ക് അനുവദിക്കുക. ബാങ്കിൽ ആകെ നിക്ഷേപം 284.61 കോടി രൂപയും പലിശ കൊടുക്കാനുള്ളത് 10.69 കോടിയുമാണ്. കാലാവധി എത്തിയ നിക്ഷേപം 142.71 കോടി രൂപയാണ്. വായ്പ, പലിശ ഇനത്തിൽ 476 കോടി രൂപ പിരിഞ്ഞു കിട്ടാനുണ്ടെന്നും മന്ത്രി അറിയിച്ചു.
Content Highlight: Karuvannur bank scam