കേരള വിസി: സേർച് കമ്മിറ്റി രൂപീകരിച്ച് ഗവർണർ
Mail This Article
തിരുവനന്തപുരം ∙ വൈസ് ചാൻസലർമാരെ നിയമിക്കുന്നതിനുള്ള ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ഓർഡിനൻസ് മന്ത്രിസഭ അംഗീകരിക്കുന്നതിനു മുൻപേ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരള സർവകലാശാലാ വിസിയെ കണ്ടെത്തുന്നതിനു സേർച് കമ്മിറ്റി രൂപീകരിച്ചു.
കമ്മിറ്റിയിലേക്കുള്ള സർവകലാശാലാ സെനറ്റ് പ്രതിനിധിയുടെ പേര് നൽകാൻ വൈകുന്നതുകൊണ്ട് ആ സ്ഥാനം ഒഴിച്ചിട്ടിരിക്കുകയാണ്. ഗവർണറുടെ പ്രതിനിധിയായി കോഴിക്കോട് ഐഐഎം ഡയറക്ടർ ഡോ.ദേബശിഷ് ചാറ്റർജിയെയും യുജിസി പ്രതിനിധിയായി കർണാടക കേന്ദ്ര സർവകലാശാല വിസി ഡോ.ബട്ടു സത്യനാരായണയെയും ഉൾപ്പെടുത്തി. ചാറ്റർജിയാണു സമിതി കൺവീനർ. സർവകലാശാലാ പ്രതിനിധിയുടെ പേരു ലഭിക്കുന്ന മുറയ്ക്ക് ഉൾപ്പെടുത്തുമെന്നു വിജ്ഞാപനത്തിൽ പറയുന്നു.
ജൂൺ 15ന് സെനറ്റിന്റെ പ്രത്യേക യോഗം വിളിച്ചു ചേർത്ത് ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി.കെ. രാമചന്ദ്രനെ സർവകലാശാലാ പ്രതിനിധിയായി തിരഞ്ഞെടുത്തിരുന്നു. എന്നാൽ അദ്ദേഹം സ്വയം ഒഴിഞ്ഞെന്നും പുതിയ നോമിനിയെ തിരഞ്ഞെടുക്കാൻ സമയം നൽകണമെന്നും അഭ്യർഥിച്ചു കേരള വിസി ഗവർണർക്കു കത്ത് നൽകിയിരുന്നു. വിസിയുടെ കാലാവധി ഒക്ടോബറിൽ അവസാനിക്കുന്നതിനാൽ ഓഗസ്റ്റ് ആദ്യം കമ്മിറ്റി രൂപീകരിക്കണം എന്നാണ് വ്യവസ്ഥ.
നിയമഭേദഗതി വരുന്നതോടെ, കമ്മിറ്റിയിലെ ഗവർണറുടെ പ്രതിനിധിയെ സർക്കാർ ശുപാർശപ്രകാരമാണ് നിയമിക്കേണ്ടത്. ഗവർണറുടെ പ്രതിനിധിയായി വരുന്ന സർക്കാർ പ്രതിനിധിയും സർവകലാശാലാ പ്രതിനിധിയും നൽകുന്ന പാനൽ മാത്രമേ ഗവർണർക്ക് അംഗീകരിക്കാൻ സാധിക്കൂ. അതോടെ സർക്കാർ ഉദ്ദേശിക്കുന്നയാളെ വിസി ആക്കാം. നിയമ ഭേദഗതി വരുന്നതുവരെ ഗവർണർ സമിതി രൂപീകരിക്കുന്നതു തടയാൻ ആണു സെനറ്റ് തിരഞ്ഞെടുത്ത ഡോ.വി.കെ. രാമചന്ദ്രൻ ഒഴിവായതെന്ന് ആക്ഷേപമുണ്ട്.
English Summary: Governor forms search committee for kerala university VC