ADVERTISEMENT

തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് യുജിസി ചട്ടപ്രകാരമുള്ള 8 വർഷത്തെ അധ്യാപന പരിചയമില്ലാതെ കണ്ണൂർ സർവകലാശാലയിൽ മലയാളം അസോഷ്യേറ്റ് പ്രഫസർ നിയമനത്തിൽ ഒന്നാം റാങ്ക് നൽകിയതു സംബന്ധിച്ചു വൈസ് ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രനോട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം തേടി.

തൃശൂർ കേരളവർമ കോളജിലെ അധ്യാപികയായ പ്രിയ വർഗീസിന് കഴിഞ്ഞ നവംബറിൽ വിസിയുടെ കാലാവധി നീട്ടുന്നതിനു തൊട്ടു മുൻപ് ഇന്റർവ്യൂ നടത്തി ഒന്നാം റാങ്ക് നൽകിയത് വിവാദമായിരുന്നു. തുടർന്നു മാറ്റിവച്ച റാങ്ക് പട്ടിക കഴിഞ്ഞ മാസം സിൻഡിക്കറ്റ് യോഗം അംഗീകരിച്ചു. പ്രിയയ്ക്ക് ഒന്നാം റാങ്ക് നൽകിയതു കൊണ്ടാണ് ഗോപിനാഥ് രവീന്ദ്രന് വിസിയായി പുനർനിയമനം നൽകിയതെന്നും ആക്ഷേപം ഉയർന്നു.

 കേരളവർമ കോളജിൽ 3 വർഷത്തെ സർവീസുള്ള പ്രിയയ്ക്കു 2 വർഷം കണ്ണൂർ യൂണിവേഴ്സിറ്റിയിൽ സ്റ്റുഡന്റ്സ് സർവീസ് ഡയറക്ടറായി ജോലി ചെയ്ത കാലയളവും കരാർ അടിസ്ഥാനത്തിൽ അസി.പ്രഫസർ ആയി ജോലി ചെയ്ത 3 വർഷവും അധ്യാപന പരിചയമായി കണക്കിലെടുത്തതു ക്രമവിരുദ്ധമാണെന്നു സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ഗവർണർക്കു പരാതി നൽകിയിരുന്നു.

ഗവേഷണ പഠനത്തിന് ചെലവഴിച്ച 3 വർഷം നേരിട്ടുള്ള നിയമനങ്ങൾക്ക് അധ്യാപന പരിചയമായി കണക്കാക്കാൻ പാടില്ലെന്ന യുജിസി വ്യവസ്ഥ നിലനിൽക്കെ, ഇതു ലംഘിച്ചെന്നാണ് ആക്ഷേപം. 25 വർഷത്തെ അധ്യാപന പരിചയവും നൂറിലേറെ ഗവേഷണ പ്രബന്ധങ്ങളുമുള്ള, ചങ്ങനാശേരി എസ്ബി കോളജിലെ അധ്യാപകനെയും മലയാളം സർവകലാശാലയിലെ 2 അധ്യാപകരെയും പിന്തള്ളിയാണ് പ്രിയയ്ക്ക് ഒന്നാംറാങ്ക് നൽകിയത്.

English Summary: Governor Seeks Clarification From Kannur University VC On The Appointment Of Priya Varghese

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com